Monday, June 11, 2012

പ്രധാന തസ്തികയിലുള്ളവരെ മാറ്റി; കുടുംബശ്രീ അവതാളത്തില്‍


സുപ്രധാന തസ്തികയിലുണ്ടായിരുന്നവരെ ഒറ്റയടിക്ക് മാറ്റിയത് സംസ്ഥാനത്തെ കുടുംബശ്രീ മിഷന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഉദ്യോഗസ്ഥരെ നിയമിക്കാതെയും പദ്ധതികള്‍ക്ക് രൂപം നല്‍കാതെയും കുടുംബശ്രീ പ്രവര്‍ത്തനത്തെ സര്‍ക്കാര്‍ സ്തംഭനാവസ്ഥയിലാക്കി. മുന്നണിയില്‍ വകുപ്പ് കൈകാര്യംചെയ്യുന്നത് മുസ്ലിംലീഗാണെങ്കിലും കോണ്‍ഗ്രസ്സുമായുള്ള തര്‍ക്കവും പ്രതിസന്ധിക്ക് കാരണമാണ്.

ജില്ലാമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍, അസി.മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നീ സുപ്രധാന തസ്തികയിലുണ്ടായിരുന്ന 15 പേരെയാണ് ഏപ്രില്‍ 25ന് ഒറ്റ ഉത്തരവിലൂടെ മറ്റു വകുപ്പുകളിലേക്ക് തിരിച്ചയച്ചത്. ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍മാരുടെ തസ്തിക എട്ട് മുസ്ലിംലീഗും ആറ് കോണ്‍ഗ്രസ്സും വീതംവെച്ചെടുക്കുകയായിരുന്നു. തൃശൂരിലെ കോ- ഓര്‍ഡിനേറ്റര്‍ സ്ഥാനം സിഎംപി നേതാവിന്റെ നോമിനിക്ക് നല്‍കി. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് കോ-ഓര്‍ഡിനേറ്റര്‍മാരുള്ളത്. ആലപ്പുഴ കോ-ഓര്‍ഡിനേറ്റര്‍ ഈ മാസം വിരമിക്കും. അസി. കോ- ഓര്‍ഡിനേറ്റര്‍മാരുടെ തസ്തികയിലും ഒഴിവുകളേറെയാണ്. കാസര്‍കോട്ട് കോ- ഓര്‍ഡിനേറ്റററുടെ ചുമതലയുള്ളയാള്‍ മാത്രമാണുള്ളത്. ഓഫീസ് ജീവനക്കാരെ മുഴുവന്‍ സ്ഥലം മാറ്റി. നിലവില്‍ സീനിയറായ ഉദ്യോഗസ്ഥനില്‍നിന്ന് ചുമതല മാറ്റി പുതിയയാള്‍ക്ക് വയനാട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ചുമതല നല്‍കിയത് വ്യക്തമായ രാഷ്ട്രീയ ഇടപെടലിന്റെ തെളിവാണ്.

കണ്ണൂരില്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഇന്റര്‍വ്യൂ കഴിഞ്ഞിട്ട് മാസം 10 കഴിഞ്ഞെങ്കിലും നിയമനം നടക്കാത്തതിന് കാരണം രണ്ട് കോണ്‍ഗ്രസ്സ് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കമാണ്. മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് ജീവനക്കാരെ മാറ്റിനിയമിക്കുന്ന നിലപാട് കുടുംബശ്രീയിലും സ്വീകരിച്ചതാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കിയത്. കുടുംബശ്രീ സംഘടനാസംവിധാനം, വിവിധ പദ്ധതികള്‍ എന്നിവയെക്കുറിച്ച് പുതുതായി നിയമിക്കപ്പെടുന്നവര്‍ക്ക് വ്യക്തമായ ധാരണയുണ്ടാവില്ല. കുടുംബശ്രീ ബൈലോയും ആശ്രയ മാര്‍ഗരേഖയും പദ്ധതി മാനദണ്ഡങ്ങളും ഒക്കെ പഠിച്ചുവരാന്‍ മാസങ്ങളെടുക്കും. ആശ്രയ പദ്ധതികള്‍ക്ക് കുടുംബശ്രീ വഴിയാണ് ഫണ്ട് അനുവദിക്കുന്നത്. അഗതികള്‍ക്ക്് ഭക്ഷണം, ചികിത്സ എന്നീ ആവശ്യങ്ങള്‍ക്കായി അനുവദിക്കുന്ന ചലഞ്ച് ഫണ്ട് ചെലവഴിച്ചു കഴിഞ്ഞ പഞ്ചായത്തുകള്‍ക്ക് പുതുതായി ഫണ്ട് ഇപ്പോള് ലഭിക്കുന്നില്ല. ഫണ്ട് തീര്‍ന്നതിനാല്‍ പലയിടങ്ങളിലും അഗതികള്‍ക്കുള്ള ഭക്ഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുടുംബശ്രീ പ്രവര്‍ത്തനത്തില്‍ വന്‍മാറ്റങ്ങളുണ്ടാക്കിയ മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഇപ്പോള്‍ പ്രതിസന്ധിയിലാണ്. എല്ലാ പഞ്ചായത്തിലേയും കുടുംബശ്രീ ഓഫീസുകളിലേക്ക് ബിഎസ്എന്‍എല്ലുമായി ഉണ്ടാക്കിയ 250 രൂപയുടെ പ്ലാന്‍ പ്രകാരം ആവശ്യമായ തുക ഒരുവര്‍ഷത്തേക്ക് അടച്ചാണ് നെറ്റ് കണക്ഷന്‍ ലഭ്യമാക്കിയത്. കഴിഞ്ഞമാസത്തോടെ ഒരുവര്‍ഷം പൂര്‍ത്തിയായ സിഡിഎസുകള്‍ക്ക് ഭീമമായ സംഖ്യയുടെ ബില്ലാണ് ലഭിക്കുന്നത്. കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന എംകെഎസ്പി മഹിളാ കിസാന്‍ ശക്തീകരണ്‍ പര്യോജനയെന്ന കാര്‍ഷികപദ്ധതിയും തുടങ്ങിയേടത്തുതന്നെയാണ്. കാര്‍ഷിക മേഖലയില്‍ പഞ്ചായത്തുകളില്‍ പദ്ധതി വേണ്ട എന്ന സര്‍ക്കാര്‍ നിര്‍ദേശവും ഫലത്തില്‍ കുടുംബശ്രീയെ ബാധിക്കും. തൊഴിലുറപ്പുപദ്ധതിയില്‍ മേറ്റുമാരുടെ നിയമനം ഇതുവരെ നടത്തിയിരുന്നത് കുടുംബശ്രീയായിരുന്നു. അതും പുതിയ സര്‍ക്കാര്‍ കവര്‍ന്നു.

deshabhimani 110612

1 comment:

  1. സുപ്രധാന തസ്തികയിലുണ്ടായിരുന്നവരെ ഒറ്റയടിക്ക് മാറ്റിയത് സംസ്ഥാനത്തെ കുടുംബശ്രീ മിഷന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഉദ്യോഗസ്ഥരെ നിയമിക്കാതെയും പദ്ധതികള്‍ക്ക് രൂപം നല്‍കാതെയും കുടുംബശ്രീ പ്രവര്‍ത്തനത്തെ സര്‍ക്കാര്‍ സ്തംഭനാവസ്ഥയിലാക്കി. മുന്നണിയില്‍ വകുപ്പ് കൈകാര്യംചെയ്യുന്നത് മുസ്ലിംലീഗാണെങ്കിലും കോണ്‍ഗ്രസ്സുമായുള്ള തര്‍ക്കവും പ്രതിസന്ധിക്ക് കാരണമാണ്.

    ReplyDelete