Friday, June 8, 2012

"മണ്ടോടി കണ്ണേട്ടനെ മറക്കുന്നവരോ കമ്യൂണിസ്റ്റുകാര്‍ "...?


""ഓര്‍ക്കാട്ടേരിയില്‍ കണ്ണേട്ടന്റെ പേരിലുള്ള സ്മാരകം തകര്‍ത്തെന്നറിഞ്ഞപ്പോള്‍ വല്ലാത്ത പ്രയാസം തോന്നി. ഏതെങ്കിലും ഒരു കമ്യൂണിസ്റ്റുകാരന് ഇതൊക്കെ ചെയ്യാനാകുമോ? തെങ്ങിന്‍തടി കൊണ്ടുവന്നാണത്രേ സ്മാരകത്തിന്റെ വാതിലും ചുമരുമെല്ലാം പൊളിച്ചത്. അങ്ങനെ തകര്‍ത്തവര്‍ അറിയേണ്ട ഒരു കാര്യമുണ്ട്. മണ്ടോടിയടക്കമുള്ളവര്‍ക്ക് പാര്‍ടി അംഗത്വ കാര്‍ഡ് കോണ്‍ഗ്രസ് ഗുണ്ടകളില്‍ നിന്നും എംഎസ്പിക്കാരില്‍ നിന്നും സംരക്ഷിക്കാന്‍ തെങ്ങായിരുന്നു ആശ്രയം. തെങ്ങിന്റെ മണ്ടയിലായിരുന്നു കണ്ണേട്ടനും ഞാനുമടക്കമുള്ള സഖാക്കളും പാര്‍ടികാര്‍ഡ് സൂക്ഷിച്ചിരുന്നത്. ഇന്ന് അതേ തെങ്ങ് പാര്‍ടി വിരുദ്ധരുപയോഗിക്കുന്നു. മണ്ടോടി കണ്ണന്റെ സ്മാരകവും ചുകന്നകൊടിയും നശിപ്പിക്കുന്നവര്‍ എന്തു സഖാക്കളാണ്. അവര്‍ കമ്യൂണിസ്റ്റുകാരാണോ"". ചോദിക്കുന്നത് അനശ്വര രക്തസാക്ഷി മണ്ടോടി കണ്ണന്റെ സഹപ്രവര്‍ത്തകനും ചോമ്പാലിലെ ആദ്യകാല കമ്യൂണിസ്റ്റുമായ ഇ എം ബാലന്‍.

പ്രായം 90 പിന്നിട്ടതിന്റെ അവശതകളുള്ള ബാലന് പ്രസ്ഥാനം താണ്ടിക്കടന്ന കനല്‍വഴികള്‍ ഇന്നും മനസ്സിലുണ്ട്. കമ്യൂണിസ്റ്റ് വേട്ടയും ബ്രിട്ടീഷ്-കോണ്‍ഗ്രസ് ഭീകരതയും തകര്‍ത്താടിയ 1942ല്‍ പാര്‍ടി അംഗത്വമുള്ള തുന്നല്‍ക്കാരനായ ബാലേട്ടന്‍ ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ അമരക്കാരനായ മണ്ടോടി കണ്ണനടക്കമുള്ളവരുടെ വീരസ്മരണകള്‍ ഇന്നും നെഞ്ചേറ്റുന്നു. എംഎസ്പിയുടെ ഭീകരത അതിജീവിച്ച പ്രസ്ഥാനത്തിന് ഇപ്പോഴത്തെ എതിര്‍പ്പുകളെ മറികടക്കാനാവുമെന്ന ഉറച്ചവിശ്വാസമാണ് ഈ പഴയകാല പാര്‍ടി പ്രവര്‍ത്തകന്‍ പങ്കിടുന്നത്. "കണ്ണേട്ടന്‍ മുക്കാളിയിലെത്തിയാല്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകും. രാഷ്ട്രീയ എതിരാളികളോട് എത്രനേരവും പറഞ്ഞുനില്‍ക്കും. അപാരമായ ധീരതയായിരുന്നു. ആ ധീരന്റെ ഷര്‍ട്ട് തയ്ക്കാനായത് ജീവിതത്തിലെ വലിയ ഭാഗ്യമാണ്. ഒഞ്ചിയം വെടിവെപ്പിനു ശേഷം നരനായാട്ടായിരുന്നു ഈ പ്രദേശങ്ങളില്‍. ജ്യേഷ്ഠനും അധ്യാപകനുമായ ഇ എം നാണുവിനെ എങ്ങനെയെങ്കിലും പിടികൂടുകയായിരുന്നു ലക്ഷ്യം. വീടുവളഞ്ഞ് അറുപതോളം ചെറുപയര്‍ പട്ടാളക്കാരാണ് ഏട്ടനെ പിടിച്ചുകൊണ്ടുപോയത്. ഓടി രക്ഷപ്പെട്ട ഞാന്‍ ഒരു പകല്‍ മുഴുവന്‍ കശുമാവിന്‍ തോപ്പില്‍ തങ്ങി. പിന്നീട് കമ്യൂണിസ്റ്റുകാരെ ജീവിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് എന്നെയും ഏട്ടനെയും മൂന്നുമാസം മയ്യഴി വിമോചന സമരത്തിന്റെ പേരില്‍ ജയിലിലടച്ചു".

മുക്കാളിയിലും പരിസരത്തും പാര്‍ടിപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ബാലന്‍ ഏറെക്കാലം പാര്‍ടി മെമ്പറായിരുന്നു. പ്രായത്തിന്റെ അവശതമൂലം അംഗത്വത്തില്‍ തുടരാനായില്ലെങ്കിലും മനസ്സിലിന്നും പ്രസ്ഥാനത്തോടുള്ള കൂറും ആദരവും വിപ്ലവാഭിമുഖ്യവും കുറഞ്ഞിട്ടില്ല. ചന്ദ്രശേഖരന്‍ വധത്തിന്റെ തുടര്‍ച്ചയായി പാര്‍ടിക്കു നേരെ നടക്കുന്ന പ്രചാരണങ്ങളിലും പ്രവര്‍ത്തനങ്ങളിലും അസ്വസ്ഥനാണിദ്ദേഹം.

 "നിങ്ങളും ഞാനും വിചാരിച്ചാല്‍ തകരുന്നതാണോ ഈ പാര്‍ടി. ശത്രുക്കള്‍ പണ്ടേ തകര്‍ക്കാന്‍ ശ്രമിക്കുകയല്ലേ?" ഈ മുക്കാളിയില്‍ എന്തെല്ലാം കോലാഹലങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ അരങ്ങേറി. 40കളിലെ കോണ്‍ഗ്രസ് ചെറുപയര്‍ പട്ടാളത്തിന്റെ അതിക്രമങ്ങളും കമ്യൂണിസ്റ്റുകാരെ പിടിക്കാന്‍ വീടുകള്‍ കയറി അട്ടം പരതിയതുമെല്ലാം മറക്കാനാവുമോ? എന്നിട്ട് പാര്‍ടി തകര്‍ന്നുപോയോ?" പാര്‍ടിവിരുദ്ധരെ തിരിച്ചറിയാനുള്ള വിവേകവും രാഷ്ട്രീയബോധവും ഈ നാടിന് നഷ്ടപ്പെടില്ലെന്നാണെന്റെ വിശ്വാസം. ഈ മണ്ണില്‍, ഒഞ്ചിയത്ത് പാറിപ്പറക്കുന്ന കൊടി സിപിഐ എമ്മിന്റെ രക്തപതാക തന്നെയാകും. മണ്ടോടി കണ്ണനടക്കമുള്ളവരെ എംഎസ്പിക്കാര്‍ക്ക് ഒറ്റിക്കൊടുത്തവര്‍ക്കൊപ്പം തെറ്റിദ്ധരിക്കപ്പെട്ടാണ് ചിലര്‍ കൂടിയിരിക്കുന്നത്. അവര്‍ തെറ്റുതിരുത്തുകതന്നെ ചെയ്യും. ഒഞ്ചിയത്തിന്റെ ചരിത്രമതാണ്. ഒറ്റുകാരുടെയും അവരുടെ കൂട്ടാളികളുടെയും മണ്ണല്ല ഒഞ്ചിയം, അത് കമ്യൂണിസ്റ്റുകാരുടേത് മാത്രമാണ്. അത് എല്ലാകാലത്തും അങ്ങിനെത്തന്നെയായിരിക്കും. -പോയകാല സമരാവേശത്തിന്റെ ഓര്‍മകളില്‍ ബാലന്‍ പറഞ്ഞു.
(സജീവന്‍ ചോറോട്)

deshabhimani 080612

2 comments:

  1. ""ഓര്‍ക്കാട്ടേരിയില്‍ കണ്ണേട്ടന്റെ പേരിലുള്ള സ്മാരകം തകര്‍ത്തെന്നറിഞ്ഞപ്പോള്‍ വല്ലാത്ത പ്രയാസം തോന്നി. ഏതെങ്കിലും ഒരു കമ്യൂണിസ്റ്റുകാരന് ഇതൊക്കെ ചെയ്യാനാകുമോ? തെങ്ങിന്‍തടി കൊണ്ടുവന്നാണത്രേ സ്മാരകത്തിന്റെ വാതിലും ചുമരുമെല്ലാം പൊളിച്ചത്. അങ്ങനെ തകര്‍ത്തവര്‍ അറിയേണ്ട ഒരു കാര്യമുണ്ട്. മണ്ടോടിയടക്കമുള്ളവര്‍ക്ക് പാര്‍ടി അംഗത്വ കാര്‍ഡ് കോണ്‍ഗ്രസ് ഗുണ്ടകളില്‍ നിന്നും എംഎസ്പിക്കാരില്‍ നിന്നും സംരക്ഷിക്കാന്‍ തെങ്ങായിരുന്നു ആശ്രയം. തെങ്ങിന്റെ മണ്ടയിലായിരുന്നു കണ്ണേട്ടനും ഞാനുമടക്കമുള്ള സഖാക്കളും പാര്‍ടികാര്‍ഡ് സൂക്ഷിച്ചിരുന്നത്. ഇന്ന് അതേ തെങ്ങ് പാര്‍ടി വിരുദ്ധരുപയോഗിക്കുന്നു. മണ്ടോടി കണ്ണന്റെ സ്മാരകവും ചുകന്നകൊടിയും നശിപ്പിക്കുന്നവര്‍ എന്തു സഖാക്കളാണ്. അവര്‍ കമ്യൂണിസ്റ്റുകാരാണോ"". ചോദിക്കുന്നത് അനശ്വര രക്തസാക്ഷി മണ്ടോടി കണ്ണന്റെ സഹപ്രവര്‍ത്തകനും ചോമ്പാലിലെ ആദ്യകാല കമ്യൂണിസ്റ്റുമായ ഇ എം ബാലന്‍.

    ReplyDelete
  2. ഈ മണ്ണില്‍ പാറിപ്പറക്കുന്ന കൊടി സിപിഐ എമ്മിന്റെ രക്തപതാക തന്നെയാകും

    ReplyDelete