Monday, June 11, 2012

പി ജയരാജനും ടി വി രാജേഷിനും മൊഴിയെടുക്കാന്‍ നോട്ടീസ്


അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ മൊഴിയെടുക്കാന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എക്കും പൊലീസ് നോട്ടീസ്. 12ന് പകല്‍ 11.30ന് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ ഹാജരാകാനാണ് പി ജയരാജന് നോട്ടീസ്. ടി വി രാജേഷ് 17ന് ഇതേസ്ഥലത്ത് പകല്‍ 11.30ന് ഹാജരാകണം. പാര്‍ടി ജില്ലാകമ്മറ്റി ഓഫീസിലെത്തി വളപട്ടണം സിഐ നല്‍കിയ നോട്ടീസ് പി ജയരാജന്‍ സ്വീകരിച്ചു.

മൊഴിയെന്ന പേരില്‍ മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ അഭിഭാഷകന്റെ സാന്നിധ്യത്തിലാകണം മൊഴിയെടുക്കലെന്ന് ആവശ്യപ്പെട്ട് പി ജയരാജന്‍ അന്വേഷണ ഉദ്യോഗസ്ഥന് കത്ത് നല്‍കി. തനിക്ക് നോട്ടീസ് ലഭിക്കുന്നതിനുമുമ്പ് ടി വി ചാനലുകളിലും പത്രങ്ങളിലുംനിന്ന് വിവരം മനസ്സിലാക്കാന്‍ സാധിച്ചു. നോട്ടീസിന്റെ ഉദ്ദേശ്യം മുഴുവന്‍ ചാനലുകളും പത്രങ്ങളും പുറത്തുവിട്ടു. ഈ സാഹചര്യത്തില്‍ മുന്‍വിധിയോടെ ഇല്ലാക്കഥകള്‍ സൃഷ്ടിക്കാനാണ് നോട്ടീസ് അയച്ചതെന്ന് സംശയിക്കുന്നു. എന്റെ മൊഴിയെടുത്താല്‍ അതും പൊലീസ് ചോര്‍ത്തി നല്‍കാന്‍ ഇടയുണ്ട്. ഷുക്കൂര്‍ കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ചതും മൂന്നാംമുറ പ്രയോഗിച്ചതും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന് എന്റെ പേരില്‍ കേസ് എടുത്തു. മൂന്നാംമുറയില്‍ പ്രതിഷേധിച്ച് നടത്തിയ കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചിലും സംസാരിച്ചിരുന്നു. ഇതിനുശേഷം എന്നെ ചോദ്യംചെയ്യുന്നത് പൊലീസിന്റെ നിയമവിരുദ്ധ നടപടികള്‍ ചോദ്യംചെയ്തത് കൊണ്ടാണെന്ന് സംശയിക്കുന്നു. നിയമപരമായി നോട്ടീസ് ലഭിക്കുന്ന ഏത് പൗരനുമുള്ള അവകാശങ്ങള്‍ തനിക്കും ലഭ്യമാക്കണം. താങ്കള്‍ ആവശ്യപ്പെട്ട പ്രകാരം എന്റെ മൊഴിയെടുക്കുന്നത് അഭിഭാഷകന്റെ സാന്നിധ്യത്തിലാവണം. സിആര്‍പിസി ഭേദഗതിയിലൂടെയും സുപ്രീംകോടതി വിധികളിലൂടെയും അഭിഭാഷക സാന്നിധ്യം തന്റെ അവകാശമാണെന്ന് ജയരാജന്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ കത്തില്‍ പറഞ്ഞു.


മാധ്യമങ്ങള്‍ക്ക് മുന്‍കൂര്‍ വിവരം: പൊലീസ് നടപടി നിയമവിരുദ്ധം

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്ന നോട്ടീസ് പി ജയരാജനും ടി വി രാജേഷ് എം എല്‍ എക്കും നല്‍കുംമുമ്പ് മാധ്യമങ്ങള്‍ക്ക് വിവരം കൊടുത്ത പൊലീസ് നടപടി നിയമവിരുദ്ധവും അധാര്‍മ്മികവുമാണെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കേസ് ഡയറിയിലെ വിവരങ്ങളും പ്രതികളുടെയും സാക്ഷികളുടെയും മൊഴികളും മാധ്യമങ്ങള്‍ക്ക് പൊലീസ് ചോര്‍ത്തിക്കൊടുക്കുന്നുണ്ടെന്ന ആക്ഷേപം ശരിയാണെന്ന് ഇതോടെ തെളിഞ്ഞു. ഏതുകാര്യവും ആദ്യം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കുന്നതാവട്ടെ വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളും. വാസ്തവ വിരുദ്ധമായ ഈ വിവരങ്ങള്‍ക്കനുസരിച്ച് പിന്നീട് കേസ് തയ്യാറാക്കുന്നു. സിപിഐ എമ്മിന് എതിരായി മാത്രമേ ഇത്തരം നിയമവിരുദ്ധ ചെയ്തികള്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.

ഷുക്കൂര്‍ കേസുമായി ബന്ധപ്പെട്ട നോട്ടീസ് നേതാക്കള്‍ക്ക് അയക്കുന്നത് ജൂണ്‍ പത്തിനാണ്. എന്നാല്‍ ആ ദിവസമിറങ്ങിയ പത്രങ്ങളില്‍തന്നെ ചോദ്യംചെയ്യല്‍ നോട്ടീസ് സംബന്ധിച്ച റിപ്പോര്‍ട്ട് വന്നു. പൊലീസ് ഒമ്പതിന് പത്രങ്ങള്‍ക്ക് വിവരം നല്‍കിയെന്ന് വ്യക്തം. മൊഴി നല്‍കിയാല്‍ അതും മാധ്യമങ്ങളില്‍ വരാനാണ് സാധ്യത. അതുകൊണ്ട് ചോദ്യംചെയ്യല്‍ അഭിഭാഷകന്റെ സാന്നിധ്യത്തിലാവണമെന്ന് പി ജയരാജന്‍ അന്വേഷണ ഉദ്യോഗസ്ഥനോട്് രേഖാമൂലം ആവശ്യപ്പെട്ടു. കോടതിയില്‍ പൊലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ മാധ്യമങ്ങള്‍ക്ക് ഒന്നും ചോര്‍ത്തിനല്‍കുന്നില്ലെന്നാണ് പറയുന്നത്. പൊലീസിന് മാത്രമറിയാവുന്ന വിവരങ്ങള്‍ പിന്നെ എങ്ങിനെയാണ് മാധ്യമങ്ങളില്‍ വരുന്നത്. പൊലീസ് ചോര്‍ത്തിക്കൊടുക്കാതെ ഇത്തരം വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കിട്ടുമോ. കേസ് അന്വേഷണം പോലും പ്രഹസനമാക്കുന്ന പൊലീസിന്റെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.


deshabhimani 110612

No comments:

Post a Comment