Thursday, June 7, 2012

പെന്‍ഷന്‍ ബില്‍ പാസാക്കാന്‍ വീണ്ടും യുപിഎ സര്‍ക്കാരിന്റെ ശ്രമം


അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെയും ലോക സാമ്പത്തിക സ്ഥാപനങ്ങളുടെയും കടുത്ത സമ്മര്‍ദത്തിന് വഴങ്ങിപെന്‍ഷന്‍ റഗുലേറ്ററി ബില്‍ പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ പാസാക്കിയെടുക്കാന്‍ യുപിഎ സര്‍ക്കാരിന്റെ നീക്കം. ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാര്‍ടികളുടെയും യുപിഎ സഖ്യകക്ഷികളില്‍ ചിലരുടെയും ശക്തമായ എതിര്‍പ്പുമൂലമാണ് ബില്‍ പാസാക്കാനുള്ള ശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ നേരത്തെ പിന്‍വാങ്ങിയത്. സാമ്പത്തിക പരിഷ്കരണത്തില്‍ യുപിഎ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെന്ന പരാതി മറികടക്കാനാണ് ശ്രമം.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ സാമ്പത്തികമേഖലയില്‍ കൂടുതല്‍ ഇടപെടാനും നിക്ഷേപം നടത്താനും വഴിയൊരുക്കാനുള്ള മാര്‍ഗങ്ങളാണ് മന്‍മോഹന്‍സിങ്ങും കൂട്ടരും ആരായുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഇടതുപക്ഷം എതിര്‍ത്തതിനാല്‍ പാര്‍ലമെന്റില്‍ വയ്ക്കാന്‍പോലും കഴിഞ്ഞില്ല. പിന്നീട് 2011 മാര്‍ച്ചില്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. പെന്‍ഷന്‍ഫണ്ട് മേഖലയില്‍ 49 ശതമാനം വിദേശനിക്ഷേപത്തിനാണ് ബില്ലില്‍ വ്യവസ്ഥചെയ്തത്. ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. വിദേശനിക്ഷേപ പരിധി 26 ശതമാനമാക്കിയാല്‍ മതിയെന്നായിരുന്നു സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദേശം. സര്‍ക്കാര്‍ ആഗ്രഹിക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുള്ള ബില്ലിനെ പിന്തുണയ്ക്കാമെന്ന് ബിജെപി ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍, യുപിഎ ഘടകകക്ഷികളെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.

പെന്‍ഷന്‍മേഖല വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ നീക്കത്തെ എന്തു വില കൊടുത്തും ചെറുക്കുമെന്ന് ഇടതുപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ലക്ഷക്കണക്കിന് ജീവനക്കാരുടെയും തൊഴിലാളികളുടെയും പെന്‍ഷന്‍ഫണ്ട് ഇപ്പോള്‍ കൈകാര്യംചെയ്യുന്നത് എല്‍ഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ് ക്യാപ്പിറ്റല്‍, കൊഡാക് മഹീന്ദ്ര ബാങ്ക് എന്നീ സ്ഥാപനങ്ങളാണ്. ലക്ഷക്കണക്കിന് കോടി രൂപയുടെ പെന്‍ഷന്‍ഫണ്ട് കൈകാര്യംചെയ്യാനുള്ള അവകാശത്തിനു വേണ്ടി ആഗോള കമ്പനികള്‍ കാത്തിരിക്കയാണ്. പെന്‍ഷന്‍ഫണ്ട് ഓഹരിവിപണിയില്‍ നിക്ഷേപിച്ച് ഊഹക്കച്ചവടം നടത്താനാണ് സൗകര്യം ചെയ്തുകൊടുക്കുന്നത്. സസസസഅമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും മൂന്നു വര്‍ഷം മുമ്പുണ്ടായ സാമ്പത്തികത്തകര്‍ച്ചയില്‍ തൊഴിലാളികളുടെ പെന്‍ഷന്‍ ഫണ്ടും വന്‍തോതില്‍ നഷ്ടമായി.
(വി ജയിന്‍)

deshabhimani 070612

1 comment:

  1. പെന്‍ഷന്‍ ബില്‍ പരിഗണിക്കുന്നത് കേന്ദ്രമന്ത്രിസഭ തല്‍ക്കാലത്തേക്ക് മാറ്റിവെച്ചു. 2011 മാര്‍ച്ചില്‍ ലോകസഭയില്‍ അവതരിപ്പിച്ച ബില്‍ പാര്‍ലമെന്റിന്റെ സ്ഥിരം സമിതിയുടെ പരിഗണനയോടെയാണ് കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്കെത്തിയത്. ബില്‍ നടപ്പാക്കുമ്പോള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന വ്യവസ്ഥകളും വിദേശനിക്ഷേപവും സംബന്ധിച്ച് അഭിപ്രായ ഐക്യമായിട്ടില്ല.

    ReplyDelete