Tuesday, July 2, 2013

പാണക്കാട് തങ്ങളെ അവഹേളിച്ച് യൂത്ത് കോണ്‍. ഫെയ്സ്ബുക് പേജ്

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളെ കഴുതയായി ചിത്രീകരിച്ച് യൂത്ത് കോണ്‍ഗ്രസ്. ഫെയ്സ്ബുക്കില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജായ "ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കേരള- ഐവൈസി കേരള"യിലാണ് പാണക്കാട് തങ്ങളെയും മറ്റ് ലീഗ് നേതാക്കളെയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തത്. കിടന്നുറങ്ങുന്ന കഴുതയുടെ തലയില്‍ കോമാളിത്തൊപ്പി വച്ച് "പാണക്കാടന്‍ ഉറങ്ങുകയാണ്. ആരും ശല്യം ചെയ്യരുത്, എന്തെങ്കിലും ഉണ്ടെങ്കില്‍ നാളെ പറയും. മൂരികള്‍ കിടന്നുറങ്ങൂ എന്നാണ് അടിക്കുറിപ്പ് നല്‍കിയത്.

സ്ത്രീകള്‍ വയലില്‍ ഫുട്ബോള്‍ കളിക്കുന്ന ചിത്രത്തിനത്തുള്ള മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ആത്മഗതം ഇങ്ങനെ: ഗോളി ആയി നില്‍ക്കാന്‍ ആളെ ആവശ്യമുണ്ടോ ആവോ? ചാരിവയ്ക്കാന്‍ ഒരു ചുവരില്ലെങ്കില്‍ നിങ്ങള്‍ എവിടെ പോകും? അഹന്തയും ഭീഷണിയും കോണ്‍ഗ്രസിനോട് വേണ്ട- എന്നാണ് അടുത്ത പോസ്റ്റ്. ചുവരില്‍ ഒരു കോണി ചാരിവച്ച ചിത്രം ഇതോടൊപ്പം നല്‍കി. മുസ്ലിംലീഗ് ഇന്നെടുത്ത കടുത്ത തീരുമാനം- രമേശ് സാഹിബ് എന്ത് പറഞ്ഞാലും ഭരണത്തില്‍നിന്നും ഇറങ്ങില്ല. രമേശ് തിരുത്തിയില്ലെങ്കിലും ഞങ്ങളെ തുടരാന്‍ അനുവദിക്കുക. ബിര്യാണി വിചാരിച്ചപോലെ നന്നായില്ല, അതുകൊണ്ട് കുക്കിന്റെ പേരില്‍ നടപടി എടുക്കും. ജൂലൈ നാലിന്റെ അടിയന്തരയോഗത്തില്‍ ബിരിയാണി വയ്ക്കുന്നത് ഞമ്മന്റെ സമുദായക്കാരനായിരിക്കണം. തുടങ്ങിയ അവഹേളന പോസ്റ്റുകള്‍ നിറയുന്നു.

"മൂരികള്‍ യുഡിഎഫ് വിടുന്നു- തീരുമാനം ജൂലൈ നാലിന്-ഹഹഹ. തുടരാതെ എവിടെ പോകാന്‍?" "നമ്മളിതുപോലെ എത്ര നാടകം കണ്ടതാ." "ലീഗ് ബാധ്യതയാണെന്ന് രമേശ്. എത്ര ആട്ടി ഓടിച്ചാലും മൂരികള്‍ക്ക് നാണമില്ല." "ലീഗിന് കടുത്ത അമര്‍ഷം- നാണംകെട്ടാലും തളരില്ല മക്കളേ. അഭിമാനമല്ല, അധികാരമാണ് വലുത്..." ഇങ്ങനെ നീളുന്നു ലീഗിനെതിരായ പോസ്റ്റുകള്‍. തൃശൂര്‍- മലപ്പുറം റോഡില്‍ മൂരികള്‍ കിടക്കുന്ന ചിത്രത്തിനുള്ളത് രമേശിനെ തടയുമെന്ന അടിക്കുറിപ്പ്. ഈ പേജില്‍ യുഡിഎഫ് അനുകൂല പോസ്റ്റുകള്‍മാത്രമാണുള്ളത്. രമേശിന്റെ പ്രസംഗവും തുടര്‍ന്ന് ലീഗ് പ്രതികരണവും വന്നശേഷമാണ് ലീഗിനെതിരെ സൈബര്‍ ആക്രമണം. രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കളുടെ ചിത്രത്തോടെ പ്രവര്‍ത്തിക്കുന്ന പേജില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസുമുണ്ട്.

deshabhimani

No comments:

Post a Comment