Saturday, July 16, 2011

പ്രതിഷേധിച്ച ജനപ്രതിനിധികളെ എംഎല്‍എയും സംഘവും ആക്രമിച്ചു

ജോര്‍ജ്ജേട്ടാ, ഉന്നം പിഴയ്ക്കല്ലും..
തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതി ആസ്ഥാനത്തിന് വീണ്ടും തറക്കല്ലിടാനുള്ള ജില്ലാപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തില്‍ പ്രതിഷേധിക്കാനെത്തിയ ജനപ്രതിനിധികളെയും എല്‍ഡിഎഫ് പ്രവര്‍ത്തകരെയും പാറശാല എംഎല്‍എ എ ടി ജോര്‍ജിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. എംഎല്‍എ അടക്കമുള്ള സംഘത്തിന്റെ കല്ലേറും അക്രമവും തടയാനെത്തിയ സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാമിനു നേരെയും കൈയേറ്റശ്രമമുണ്ടായി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജില്ലാ ആസൂത്രണസമിതിക്കായി കലക്ടറേറ്റ് വളപ്പില്‍ ആറു കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനത്തിന് തറക്കല്ലിട്ടിരുന്നു. ഇത് അട്ടിമറിച്ച് ആസ്ഥാനമന്ദിര നിര്‍മാണത്തിനായി പട്ടത്തുള്ള ജില്ലാപഞ്ചായത്ത് കാര്യാലയവളപ്പില്‍ വീണ്ടും കല്ലിടാനുള്ള തീരുമാനത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ശിലാസ്ഥാപനം നിര്‍വഹിക്കേണ്ടിയിരുന്ന മുഖ്യമന്ത്രി പരിപാടി റദ്ദാക്കി. മന്ത്രിമാരും വന്നില്ല. തുടര്‍ന്നായിരുന്നു ആക്രമണം. വനിതകളടക്കമുള്ള യുഡിഎഫ് ജില്ലാ പഞ്ചായത്ത് അംഗങ്ങളും കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എയോടൊപ്പം അക്രമത്തില്‍ പങ്കുചേര്‍ന്നു. അരമണിക്കൂറിലേറെ അക്രമം നീണ്ടു.

തടയാന്‍ ശ്രമിച്ച പൊലീസിനു നേരെ എംഎല്‍എയും യുഡിഎഫ് പ്രവര്‍ത്തകരും അസഭ്യവര്‍ഷത്തിനൊപ്പം ഭീഷണിയും മുഴക്കി. എംഎല്‍എയും ജില്ലാ പഞ്ചായത്ത് അംഗങ്ങളുമടക്കം കമീഷണറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇവരോടു പിരിഞ്ഞുപോകാന്‍ കമീഷണര്‍ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. കമീഷണറെ സ്ഥലംമാറ്റുമെന്ന ഭീഷണിയോടെയാണ് സംഘം പൊലീസിനെ എതിരിട്ടത്. വെള്ളിയാഴ്ച പകല്‍ മൂന്നിനായിരുന്നു ശിലാസ്ഥാപന ചടങ്ങ്.

ദേശാഭിമാനി 160711

തലേ ദിവസത്തെ വാര്‍ത്തകള്‍

ഡിപിസി കെട്ടിടം; രണ്ടാം ശിലാസ്ഥാപനത്തില്‍നിന്ന് പിന്മാറണം: എല്‍ഡിഎഫ്

ജില്ലാ പ്ലാനിങ് കമ്മിറ്റിയുടെ നിര്‍ദിഷ്ട കെട്ടിടത്തിന്റെ രണ്ടാം ശിലാസ്ഥാപനത്തില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജില്ലാ പഞ്ചായത്ത്് പ്രസിഡന്റും പിന്‍മാറണമെന്ന് എല്‍ഡിഎഫ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അന്നത്തെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍ അധ്യക്ഷനായ ജില്ലാ പ്ലാനിങ് കമ്മിറ്റി ഡിപിസിക്ക് ആസ്ഥാനമന്ദിരം നിര്‍മിക്കുന്ന പദ്ധതിക്ക് രൂപംനല്‍കിയത്. കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷന്‍ പരിസരത്ത് മൂന്നുനില കെട്ടിടത്തിനായി ആറ് കോടി രൂപയുടെ പ്രോജക്ട് എസ്റ്റിമേറ്റ് തയ്യാറാക്കി കെട്ടിടത്തിന്റെ പ്ലാന്‍ അംഗീകരിച്ചിരുന്നു. ഒരു കോടി രൂപ കലക്ടറുടെ കൈവശം കെട്ടിടനിര്‍മാണത്തിന്റെ കരുതല്‍ധനമുണ്ട്.

എന്നാല്‍ , ജില്ലാപഞ്ചായത്ത് കാര്യാലയത്തിന്റെ മുറ്റംനിറയെ വരുന്ന പുതിയ കെട്ടിടമാണ് ഡിപിസി മന്ദിരത്തിനായി നിര്‍മിക്കുമെന്ന് ഇപ്പോള്‍ പറയുന്നത്. ഇത് അപ്രായോഗികമാണ്. ഈ നീക്കത്തില്‍നിന്ന് ഡിപിസിയും ജില്ലാപഞ്ചായത്ത് പ്രസിഡന്റും പിന്മാറണം. പാലോളി മുഹമ്മദ്കുട്ടി തുടങ്ങിവച്ച കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. ജില്ലയിലെ ജനപ്രതിനിധികളെയും ബഹുജനങ്ങളെയും അണിനിരത്തി രണ്ടാം ശിലാസ്ഥാപനം ഉപരോധിക്കുമെന്ന് എല്‍ഡിഎഫ് വ്യക്തമാക്കി.

തറക്കല്ലിട്ടിടത്ത് നിര്‍മാണം തുടങ്ങണം

ജില്ലാ പ്ലാനിങ് ഓഫീസ് നിര്‍മാണം തറക്കല്ലിട്ട നിര്‍ദിഷ്ട സ്ഥലത്തുതന്നെ ആരംഭിക്കണമെന്ന് ജില്ലാപഞ്ചായത്ത് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി നേതാവ് എന്‍ രതീന്ദ്രന്‍ ആവശ്യപ്പെട്ടു. ജില്ലയിലെ പ്ലാനിങ് ഓഫീസ് മന്ദിരം പണിയുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ 50 സെന്റ് സ്ഥലം കലക്ടറേറ്റിന്റെ പുതിയ ആസ്ഥാനമായ കുടപ്പനക്കുന്നില്‍ നല്‍കിയിരുന്നു. എന്നാല്‍ , സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന ജില്ലാപഞ്ചായത്ത് കോമ്പൗണ്ടില്‍തന്നെ ജില്ലാപ്ലാനിങ് ഓഫീസ് പണിയാന്‍ നിര്‍ബന്ധം പിടിക്കുന്നത് സങ്കുചിത രാഷ്ട്രീയമാണ്. ഈ സംരംഭത്തില്‍നിന്ന് ജില്ലാ ഭരണാധികാരികള്‍ പിന്തിരിയണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

2 comments:

  1. തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതി ആസ്ഥാനത്തിന് വീണ്ടും തറക്കല്ലിടാനുള്ള ജില്ലാപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തില്‍ പ്രതിഷേധിക്കാനെത്തിയ ജനപ്രതിനിധികളെയും എല്‍ഡിഎഫ് പ്രവര്‍ത്തകരെയും പാറശാല എംഎല്‍എ എ ടി ജോര്‍ജിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. എംഎല്‍എ അടക്കമുള്ള സംഘത്തിന്റെ കല്ലേറും അക്രമവും തടയാനെത്തിയ സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാമിനു നേരെയും കൈയേറ്റശ്രമമുണ്ടായി.

    ReplyDelete
  2. പട്ടത്ത് ജില്ലാ പ്ലാനിങ് കമ്മിറ്റിക്കുവേണ്ടി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം ശിലാസ്ഥാപനത്തില്‍ പ്രതിഷേധിച്ചവരെ ആക്രമിച്ച യുഡിഎഫ് ഗുണ്ടകള്‍ക്കെതിരെ കേസെടുക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    രണ്ടാമത് ശിലാസ്ഥാപനത്തിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച ജനപ്രതിനിധികളെ ആക്രമിക്കുകയും ഗുണ്ടകളെ ഉപയോഗപ്പെടുത്തി പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത എ ടി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് അക്രമികള്‍ക്കുനേരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകണം. അക്രമികള്‍ക്കെതിരെ കേസെടുത്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിന് പകരം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തടയുമെന്ന് നേരത്തെ പ്രഖ്യാപിച്ച് സമാധാനപരമായി ധര്‍ണനടത്തിയ എല്‍ഡിഎഫ് നേതാക്കളെയും ജനപ്രതിനിധികളെയും കള്ളക്കേസില്‍ കുടുക്കുകയാണ് മുഖ്യമന്ത്രിയും കൂട്ടരും. തെറ്റുപറ്റിയ ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെ തിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ഥിച്ചു.
    എല്‍ഡിഎഫ് പ്രവര്‍ത്തകരുടെമേല്‍ കള്ളക്കേസ് എടുത്ത് കുറ്റവാളികളായ യുഡിഎഫ് എംഎല്‍എയെയും ഗുണ്ടകളെയും സംരക്ഷിക്കാനാണ് ഭാവമെങ്കില്‍ ശക്തമായി പ്രതിഷേധിക്കേണ്ടിവരുമെന്ന് കടകംപള്ളി പറഞ്ഞു.

    ReplyDelete