Saturday, June 9, 2012

വയനാട്ടില്‍ 81 ആദിവാസികള്‍കൂടി അറസ്റ്റില്‍


സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ച് വയനാട്ടില്‍ ആദിവാസികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നത് തുടരുന്നു. വെള്ളിയാഴ്ച ചെതലയം ഫോറസ്റ്റ് റെയിഞ്ചിലെ മൂന്നാനക്കുഴി സെക്ഷനില്‍പ്പെട്ട 81 ആദിവാസികളെകൂടി വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇതില്‍ 35 പേരെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. ഇതോടെ ഭൂസമരത്തില്‍ പങ്കെടുത്ത 465 ആദിവാസികള്‍ ജയിലിലായി. സമരഭൂമിയിലെത്തുന്ന പൊലീസ് വനപാലകസംഘം ആദിവാസികള്‍ കെട്ടിപ്പൊക്കിയ കുടിലുകള്‍ പൊളിച്ചുമാറ്റി സമരക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയാണ്.

മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി കെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തില്‍ മെയ് 14ന് തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സമരകേന്ദ്രം സന്ദര്‍ശിക്കുമെന്നും അതുവരെ ഒഴിപ്പിക്കല്‍ ഉണ്ടാകില്ലെന്നും ആദിവാസി സംഘടനാനേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് ലംഘിച്ചാണ് ആദിവാസികളെ ഒഴിപ്പിക്കുന്നത്. ശനിയാഴ്ച കലക്ടറേറ്റില്‍ പട്ടികവര്‍ഗ വകുപ്പ് മന്ത്രി യോഗം വിളിച്ചിട്ടുണ്ട്. ഇതിനിടയിലും അറസ്റ്റ് തുടരുന്നത് പ്രശ്നം വഷളാക്കുന്നു.

വാകേരി തേന്‍കുഴി, മൂടക്കൊല്ലി, എന്നിവിടങ്ങളിലെ നിക്ഷിപ്ത വനഭൂമിയില്‍ മെയ് 20 മുതലാണ് ആദിവാസികള്‍ കുടില്‍കെട്ടി സമരം തുടങ്ങിയത്. സമരകേന്ദ്രങ്ങളില്‍ നൂറോളം കുടിലുകളാണ് നിര്‍മിച്ചത്. വെള്ളിയാഴ്ച രാവിലെ വന്‍ സന്നാഹത്തോടെയാണ് വനം, പൊലീസ്, റവന്യു അധികൃതര്‍ ആദിവാസികളെ കുടിയൊഴിപ്പിക്കാന്‍ വാകേരിയിലും മൂടക്കൊല്ലിയിലും എത്തിയത്. ബലം പ്രയോഗിച്ച് കുടിലുകള്‍ പൊളിച്ച് മാറ്റുന്നതിനെ എതിര്‍ത്ത സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ആദിവാസികളെ അറസ്റ്റ് ചെയ്ത് ബത്തേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇരു സ്ഥലങ്ങളില്‍നിന്നും 35 പുരുഷന്മാരും 33 സ്ത്രീകളും 13 കുട്ടികളുമാണ് അറസ്റ്റിലായത്. സ്ത്രീകളേയും കുട്ടികളേയും ജാമ്യത്തില്‍ വിട്ട കോടതി പുരുഷന്മാരെ മാത്രം റിമാന്‍ഡ് ചെയ്യയ്തു. സ്ത്രീകളേയും കുട്ടികളേയും പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കോളനികളില്‍ കൊണ്ടുവിട്ടു.

81 ആദിവാസികള്‍; 300 പൊലീസുകാര്‍

ബത്തേരി: കുടില്‍കെട്ടി വനഭൂമിയില്‍ സമരംചെയ്ത 81 ആദിവാസികളെ അറസ്റ്റുചെയ്യാനെത്തിയത് മുന്നൂറോളം പേരടങ്ങിയ സേന. ചെതലയം റെയിഞ്ചിലെ മൂന്നാനക്കുഴി ഫോറസ്റ്റ് സെക്ഷനില്‍പ്പെട്ട തേന്‍കുഴി, മൂടക്കൊല്ലി നിക്ഷിപ്ത വനഭൂമികളില്‍ മൂന്നാഴ്ചയായി സമരംചെയ്യുന്ന ആദിവാസികളെയാണ് വെള്ളിയാഴ്ച അറസ്റ്റുചെയ്തത്. രാവിലെ എട്ടോടെയാണ് അമ്പതോളം വാഹനങ്ങളില്‍ പൊലീസ്, വനം, റവന്യു ഉദ്യോഗസ്ഥര്‍ വാകേരിയിലെത്തിയത്. അറസ്റ്റിനായി ഇവര്‍ എത്തുമ്പോള്‍ മുഴുവന്‍ ആദിവാസികളും സമരഭൂമിയിലുണ്ടായിരുന്നില്ല. സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ അറസ്റ്റിന് വഴങ്ങാന്‍ തയ്യാറായി മുന്നോട്ടുവന്നു. എന്നാല്‍ കുടിലുകള്‍ പൊളിച്ചുമാറ്റുന്നതിനെ ഇവര്‍ എതിര്‍ത്തു. എകെഎസ് നേതാക്കളും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ വാദപ്രതിവാദവുംനടന്നു. ആദിവാസികളെ അറസ്റ്റ് ചെയ്ത് പൊലീസിന്റെയും കെഎസ്ആര്‍ടിസിയുടെയും ബസുകളില്‍ കയറ്റിയശേഷമാണ് സമഭൂമിയിലെ 102 കുടിലുകള്‍ പൊളിച്ചുമാറ്റിയത്. മേയാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും വനപാലകര്‍ എടുത്തുകൊണ്ടുപോയി.

സൗത്ത് വയനാട് ഡിഎഫ്ഒ പി ധനേഷ്കുമാര്‍, ചെതലയം റെയിഞ്ചര്‍ കെ രാധാകൃഷ്ണലാല്‍, കല്‍പ്പറ്റ റെയിഞ്ചര്‍ വിപിന്‍ദാസ്, ബത്തേരി അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി രവി, ഡബ്ല്യുസിഎസ് റെയിഞ്ചര്‍ സി വൈ മത്തായി, ഫ്ളയിങ് സ്ക്വാഡ് റെയിഞ്ചര്‍ പി രാമകൃഷ്ണന്‍, ബത്തേരി സിഐ ജസ്റ്റിന്‍ അബ്രഹാം, തഹസില്‍ദാര്‍ കെ കെ വിജയന്‍ എന്നിവര്‍ ഒഴിപ്പിക്കലിന് നേതൃത്വം നല്‍കി. അഗ്നിശമനസേനയും മൂന്ന് ആംബുലന്‍സുകളും സജ്ജമാക്കിയിരുന്നു. അറസ്റ്റിലായ ആദിവാസികളില്‍ ഭൂരിഭാഗവും ഭൂരഹിതരായ പ്രാക്തന ഗോത്ര വിഭാഗത്തില്‍പ്പെട്ട കാട്ടുനായ്ക്കരാണ്. ആദിവാസികളെ അറസ്റ്റ് ചെയ്ത് കുടിയൊഴിപ്പിക്കുന്നതറിഞ്ഞ് സിപിഐ എം പുല്‍പ്പള്ളി ഏരിയാസെക്രട്ടറി കെ എന്‍ സുബ്രഹ്മണ്യന്‍, വാകേരി ലോക്കല്‍ സെക്രട്ടറി ഇ കെ ബാലകൃഷ്ണന്‍, എകെഎസ് ജില്ലാ സെക്രട്ടറി പി വാസുദേവന്‍, സംസ്ഥാന കമ്മിറ്റിയംഗം ഇ എ ശങ്കരന്‍, മഹിളാഅസോസിയേഷന്‍ കേന്ദ്രകമ്മിറ്റിയംഗം രുഗ്മിണി സുബ്രഹ്മണ്യന്‍ എന്നിവരും സമരകേന്ദ്രത്തിലെത്തിയിരുന്നു.
(പി മോഹനന്‍)

deshabhimani 090612

1 comment:

  1. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ച് വയനാട്ടില്‍ ആദിവാസികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നത് തുടരുന്നു. വെള്ളിയാഴ്ച ചെതലയം ഫോറസ്റ്റ് റെയിഞ്ചിലെ മൂന്നാനക്കുഴി സെക്ഷനില്‍പ്പെട്ട 81 ആദിവാസികളെകൂടി വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇതില്‍ 35 പേരെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. ഇതോടെ ഭൂസമരത്തില്‍ പങ്കെടുത്ത 465 ആദിവാസികള്‍ ജയിലിലായി. സമരഭൂമിയിലെത്തുന്ന പൊലീസ് വനപാലകസംഘം ആദിവാസികള്‍ കെട്ടിപ്പൊക്കിയ കുടിലുകള്‍ പൊളിച്ചുമാറ്റി സമരക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയാണ്.

    ReplyDelete