Sunday, June 10, 2012

നുണക്കഥകള്‍ ആഘോഷമാക്കി മാധ്യമ വിചാരണയും വിധിയെഴുത്തും


 പൊലീസ് പറയുന്ന കള്ളക്കഥകള്‍ പകര്‍ത്തിയെഴുതുകയും ചാനലിലൂടെ വിളിച്ചുപറയുകയും ചെയ്ത് വാര്‍ത്തകളും ബ്രേക്കിങ് ന്യൂസുമാഘോഷിക്കുകയാണ് കേരളത്തിലെ ചില മാധ്യമങ്ങള്‍. ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ മറവില്‍ പൊലീസിന്റെ കേട്ടെഴുത്ത്പണിയാക്കി പത്രപ്രവര്‍ത്തനത്തെ മാറ്റിയിരിക്കയാണ് ഒരുപറ്റം മാധ്യമങ്ങള്‍. സിപിഐ എമ്മിനെതിരായ കണ്ടെത്തലെന്ന രൂപത്തില്‍ പൊലീസ് നല്‍കുന്ന വിവരങ്ങള്‍ അതേപടി വിഴുങ്ങി അവതരിപ്പിക്കയാണ്. തലേന്ന് എഴുതിയതിന് വിരുദ്ധമായാലും സിപിഐ എമ്മിനെതിരായാല്‍ മതി എന്ന നിര്‍ബന്ധം മാത്രമാണ് ചിലര്‍ക്ക്. ഏറ്റവുമൊടുവില്‍ ടി കെ രജീഷിന്റെ മൊഴിയെന്ന് പറഞ്ഞ് പുറത്തുവിടുന്ന വാര്‍ത്തകളും അരങ്ങില്‍ രൂപപ്പെടുത്തിയ സിപിഐ എം വധം ലക്ഷ്യമാക്കിയ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണ്.

രജീഷിനെ മണിക്കൂറുകള്‍ മാത്രം ചോദ്യംചെയ്ത് കോടതിയില്‍ ഹാജരാക്കിയെന്നാണ് പൊലീസ് പുറത്തുവിട്ട വിവരം. എന്നാല്‍ മണിക്കൂര്‍ ചോദ്യംചെയ്ത രജീഷിന്റെ മൊഴിപ്രവാഹമാണ് ദിവസങ്ങളായി വരുന്നത്. കൊന്നത് പാര്‍ടിക്കുവേണ്ടിയാണെന്നായിരുന്നു ശനിയാഴ്ച മാധ്യമങ്ങളുടെ ബാനര്‍ തലക്കെട്ടും ചാനലില്‍ ബ്രേക്കിങ് ന്യൂസും. പ്രമുഖ പാര്‍ടി നേതാവിന്റെ നിര്‍ദേശാനുസരണമാണ് കൊലക്കെത്തിയതെന്ന് രജീഷ് മൊഴിനല്‍കിയെന്നായിരുന്നു ശനിയാഴ്ചത്തെ മാതൃഭൂമി, മനോരമ, മാധ്യമ പത്രങ്ങളിലെ വാര്‍ത്ത. രാവിലെ മുതല്‍ ചാനലുകള്‍ വിളമ്പിയത് അല്‍പ്പം മസാലയും പുളിപ്പും ചേര്‍ത്ത് വിടുകയായിരുന്നു പത്രങ്ങള്‍. എന്നാല്‍ ഞായറാഴ്ച ഇതേ മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പില്ലാതായി. 24 മണിക്കൂര്‍ പിന്നിടുംമുമ്പ് തലേന്നത്തെ വാര്‍ത്തയെ ഇവര്‍ അസാധുവാക്കി. തലശേരി ഏരിയാകമ്മിറ്റി അംഗം പി പി രാമകൃഷ്ണന്‍, പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്‍ എന്നിവരാണ് മുഖ്യ ഗൂഢാലോചനക്കാരെന്ന് രജീഷ് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് ഞായറാഴ്ച പറയുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിലെ പ്രമുഖ നേതാവ്, ഉന്നതനേതാവ് എന്നെല്ലാം കൊടുത്ത വാര്‍ത്ത ഞായറാഴ്ച ഇതേ മാധ്യമങ്ങള്‍തന്നെ നിഷേധിക്കുന്ന സ്ഥിതിയായി.

എന്നാല്‍ പരസ്പരവിരുദ്ധ വാര്‍ത്തയിലല്ല, ഇങ്ങനെയൊരു മൊഴി വന്നതിലുള്ള സങ്കടവും ദുഃഖവും ആശങ്കയാക്കിയുള്ള വാര്‍ത്തയാണ് പത്രങ്ങളില്‍ കാണുന്നത്. "അന്വേഷണം ഏരിയാകമ്മിറ്റിയില്‍ ഒതുക്കേണ്ടിവരുമെന്ന ആശങ്കയില്‍ പൊലീസ്" എന്ന ഈവാര്‍ത്ത മാധ്യമങ്ങളുടെയും പൊലീസിന്റെയുമെല്ലാം ഗൂഢാലോചന തുറന്നുകാട്ടുന്നുണ്ട്. എങ്ങനെയും കേസില്‍ സിപിഐ എം നേതൃത്വത്തെ കുടുക്കണമെന്ന രാഷ്ട്രീയലക്ഷ്യത്തിനായി പേനയുന്തുകയാണ് പത്രങ്ങളെന്ന് ഈ വാര്‍ത്ത അടിവരിയിടുന്നു.

കസ്റ്റഡിയിലെടുത്തയാളുടെ പൊലീസ് രേഖപ്പെടുത്തുന്ന മൊഴി തങ്ങള്‍ കണ്‍മുന്നില്‍ കണ്ട വിധമാണ് ചാനലുകാരുടെ വിളിച്ചുപറയലും പത്രക്കാരുടെ എഴുത്തും. ആദ്യഘട്ടത്തില്‍ കസ്റ്റഡിയിലെടുത്ത പടയങ്കണ്ടി രവീന്ദ്രന്‍ തന്റേതായി പത്രങ്ങളില്‍ കണ്ട മൊഴി കള്ളമാണെന്ന് പറഞ്ഞിരുന്നു. അസത്യവും താന്‍ പറയാത്തതുമാണ് തന്റേതായി വന്ന വാര്‍ത്തകളെന്ന് സി എച്ച് അശോകനും വെളിപ്പെടുത്തി. പടയങ്കണ്ടി രവീന്ദ്രന്‍ നല്‍കിയെന്ന് പറഞ്ഞുള്ള മൊഴികളിലൂടെയാണ് കേസില്‍ സിപിഐ എമ്മിനെതിരെ മാരകമായ അപവാദപ്രചാരണം മാധ്യമങ്ങളും പൊലീസും ആരംഭിച്ചത്. ഇത് ശരിയല്ലെന്നും പച്ചക്കള്ളമാണെന്നും രവീന്ദ്രന്‍ എംഎല്‍എമാരായ എളമരം കരീമിനോടും കെ കെ ലതികയോടും പറഞ്ഞിരുന്നു. മൊഴികള്‍ എന്ന പേരില്‍ തങ്ങള്‍ നല്‍കിയ വാര്‍ത്തയെ രവീന്ദ്രനും അശോകനും നിഷേധിച്ചിട്ടും മാധ്യമവിചാരണക്കാര്‍ വേട്ട നിര്‍ത്തിയിട്ടില്ല.
(പി വി ജീജോ)

deshabhimani 110612

1 comment:

  1. പൊലീസ് പറയുന്ന കള്ളക്കഥകള്‍ പകര്‍ത്തിയെഴുതുകയും ചാനലിലൂടെ വിളിച്ചുപറയുകയും ചെയ്ത് വാര്‍ത്തകളും ബ്രേക്കിങ് ന്യൂസുമാഘോഷിക്കുകയാണ് കേരളത്തിലെ ചില മാധ്യമങ്ങള്‍. ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ മറവില്‍ പൊലീസിന്റെ കേട്ടെഴുത്ത്പണിയാക്കി പത്രപ്രവര്‍ത്തനത്തെ മാറ്റിയിരിക്കയാണ് ഒരുപറ്റം മാധ്യമങ്ങള്‍. സിപിഐ എമ്മിനെതിരായ കണ്ടെത്തലെന്ന രൂപത്തില്‍ പൊലീസ് നല്‍കുന്ന വിവരങ്ങള്‍ അതേപടി വിഴുങ്ങി അവതരിപ്പിക്കയാണ്. തലേന്ന് എഴുതിയതിന് വിരുദ്ധമായാലും സിപിഐ എമ്മിനെതിരായാല്‍ മതി എന്ന നിര്‍ബന്ധം മാത്രമാണ് ചിലര്‍ക്ക്. ഏറ്റവുമൊടുവില്‍ ടി കെ രജീഷിന്റെ മൊഴിയെന്ന് പറഞ്ഞ് പുറത്തുവിടുന്ന വാര്‍ത്തകളും അരങ്ങില്‍ രൂപപ്പെടുത്തിയ സിപിഐ എം വധം ലക്ഷ്യമാക്കിയ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണ്.

    ReplyDelete