Sunday, June 10, 2012

രോഗികള്‍ നിലത്ത് ഡോക്ടറില്ല, മരുന്നുമില്ല


പടരുന്ന പനിയില്‍ ഒരാഴ്ചക്കിടയില്‍ സംസ്ഥാനത്ത് അഞ്ചുപേര്‍ മരിച്ചു. ലക്ഷക്കണക്കിന് പേര്‍ പകര്‍ച്ചപ്പനി പിടിപെട്ട് കിടപ്പിലായിട്ടും സര്‍ക്കാരും ആരോഗ്യവകുപ്പും അനങ്ങുന്നില്ല. തലസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍പോലും രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ വരാന്തയിലും ഇടനാഴിയിലും തറയിലും കിടന്നുറങ്ങുന്ന ദുരിതക്കാഴ്ചയാണ്. മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടര്‍മാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിക്കളിക്കുകയാണ് അധികൃതര്‍. മരുന്ന് സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാരിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ചുവെങ്കിലും അവശ്യമരുന്നുകള്‍പോലും മിക്ക ആശുപത്രികളിലും കിട്ടാനില്ല. പകര്‍ച്ചപ്പനി നാടിനെ വിഴുങ്ങിയ ഘട്ടത്തില്‍മാത്രമാണ് ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. യോഗം ചേര്‍ന്ന് മൂന്ന് ദിവസമായെങ്കിലും രോഗികള്‍ക്ക് മതിയായ ചികിത്സ ഇപ്പോഴും ലഭിച്ചിട്ടില്ല. മിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വേണ്ടത്ര ഡോക്ടര്‍മാരുമില്ല. തലസ്ഥാനത്തടക്കം മാലിന്യനീക്കം സ്തംഭിച്ചതും സ്ഥിതി രൂക്ഷമാക്കി. മിക്ക നഗരങ്ങളിലും റോഡുകളില്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്.

കൊല്ലം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാഴ്ചയ്ക്കിടെ രണ്ടുപേരാണ് മരിച്ചത്. ചാത്തന്നൂര്‍ ചിറക്കര ഇടവട്ടം ചാലില്‍ വീട്ടില്‍ തങ്കമ്മ (70), പുനലൂര്‍ നെല്ലിപ്പള്ളി കല്ലാര്‍ കാപ്പറമ്പില്‍ മോഹനന്റെ ഒമ്പതു വയസുള്ള മകള്‍ അര്‍ച്ചന എന്നിവരാണ് മരിച്ചത്. പനിബാധിച്ച് പാലക്കാട് അട്ടപ്പാടി ഊത്തുക്കുഴി ഊരിലെ നഞ്ചന്റെ മകന്‍ ദിനേശ് (12), തൃശൂര്‍ മണലൂര്‍ പുത വീട്ടില്‍ പ്രേമന്‍ (38) എന്നിവരും കഴിഞ്ഞദിവസം മരിച്ചു. തൃശൂര്‍ കൊടകരയില്‍ മൂന്നുദിവസം മുമ്പ് അധ്യാപകനായ കൃഷ്ണാനന്ദനും മരിച്ചിരുന്നു. ഡെങ്കിപ്പനി ബാധിച്ച് ചങ്ങനാശേരിയില്‍ രണ്ടുവയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ ഒരുമാസത്തിനുള്ളില്‍ മരിച്ചു. ചിക്കന്‍പോക്സ് ബാധിച്ച് മൂന്നുപേരും ന്യൂമോണിയ ബാധിച്ച് ഒരാളും മരിച്ചു.

കാലവര്‍ഷം ശക്തമായ ശേഷമാണ് മുമ്പ് പനി പടര്‍ന്നുപിടിക്കാറെങ്കില്‍ ഇത്തവണ കാലവര്‍ഷം തുടങ്ങുന്നതിനും എത്രയോ മുമ്പ് തന്നെ ലക്ഷക്കണക്കിനാളുകള്‍ പകര്‍ച്ചപ്പനി പിടിപെട്ട് വിവിധ ആശുപത്രികളിലെത്തി. സ്വകാര്യാശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ ഇതിനു പുറമേയാണ്. മിക്ക ജില്ലകളിലും ഇതിന്റെ കണക്കും അധികൃതരുടെ കൈയിലില്ല. ജില്ലയില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം 108 പേരാണ് പനിബാധിച്ച് ചികിത്സയിലുള്ളത്. ചികിത്സയിലുള്ള എട്ടുപേര്‍ക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ ഞായറാഴ്ച 316 പേര്‍ക്ക് കൂടി പനി ബാധിച്ചു ആശുപത്രികളില്‍ ചികിത്സതേടി. ഇതോടെ ഈ സീസണില്‍ പനി ബാധിച്ചവരുടെ എണ്ണം 61,362 ആയി. ഇതില്‍ 19 പേര്‍ കിടത്തി ചികിത്സയിലാണ്. രണ്ട് പേര്‍ക്ക് മുണ്ടിനീരും ഒരാള്‍ക്ക് ചിക്കന്‍പോക്സും സ്ഥിരീകരിച്ചു. ഞായറാഴ്ച മാത്രം 38 പേരെ വയറിളക്കരോഗം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എച്ച് വണ്‍ എന്‍ വണ്ണും ചിക്കുന്‍ഗുനിയയും ഡങ്കിപ്പനിയും ഉള്‍പ്പെടെ സംസ്ഥാനത്ത് ഏറ്റവും അധികം പനി റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴയിലും ദുരിതം ഏറെയാണ്. ആര്യാട് ഒരു സ്ത്രീക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. കോട്ടയം ജില്ലയില്‍ ഒരാഴ്ചക്കിടെ 2,500 പനി ബാധിതരെയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. തൃശൂരില്‍ ഒരാഴ്ചക്കിടെ പനി ബാധിച്ച് 1993 പേരും വയറിളക്കരോഗങ്ങളാല്‍ 1193 പേരും ചികിത്സക്കെത്തി. കോഴിക്കോട്ട് എച്ച് വണ്‍ എന്‍ വണ്‍ ബാധയും മഞ്ഞപ്പിത്തവും ഭീതിജനകമായി വ്യാപിക്കുകയാണ്. മലപ്പുറത്ത് മൂന്ന് മഞ്ഞപ്പിത്തം ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.124 പേര്‍ പനിബാധിച്ച് ആശുപത്രിയിലെത്തി. പാലക്കാട്ട് ഞായറാഴ്ചയും എണ്ണൂറോളം രോഗികള്‍ ചികിത്സതേടിയെത്തി. കണ്ണൂര്‍ ജില്ലയില്‍ ഒരു മാസത്തിനിടയില്‍ പനി ബാധിച്ചവരുടെ എണ്ണം മുപ്പതിനായിരത്തോളം വരും. കാസര്‍കോട്ട് ഒരുമാസത്തിനകം 23000ത്തിലധികം പേര്‍ ചികിത്സതേടി.

deshabhimani 110612

1 comment:

  1. പടരുന്ന പനിയില്‍ ഒരാഴ്ചക്കിടയില്‍ സംസ്ഥാനത്ത് അഞ്ചുപേര്‍ മരിച്ചു. ലക്ഷക്കണക്കിന് പേര്‍ പകര്‍ച്ചപ്പനി പിടിപെട്ട് കിടപ്പിലായിട്ടും സര്‍ക്കാരും ആരോഗ്യവകുപ്പും അനങ്ങുന്നില്ല. തലസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍പോലും രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ വരാന്തയിലും ഇടനാഴിയിലും തറയിലും കിടന്നുറങ്ങുന്ന ദുരിതക്കാഴ്ചയാണ്.

    ReplyDelete