Sunday, June 10, 2012

സിബിഐ കോടതി ജഡ്ജിക്കും ബിജെപി എംഎല്‍എമാര്‍ക്കും എതിരെ കേസ്


ഖനി മാഫിയ തലവനും കര്‍ണാടക മുന്‍മന്ത്രിയുമായ ജി ജനാര്‍ദനറെഡ്ഡിക്ക് ഖന അഴിമതിക്കേസില്‍ ജാമ്യം അനുവദിക്കാന്‍ സിബിഐ കോടതി ജഡ്ജി 10 കോടി രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ ആന്ധ്രപ്രദേശ് ആന്റി കറപ്ഷന്‍ ബ്യൂറോ കേസെടുത്തു. ഹൈദരാബാദ് ഫസ്റ്റ് അഡീഷണല്‍ സിബിഐ ജഡ്ജി ടി പട്ടാഭിരാമറാവു, ജനാര്‍ദനറെഡ്ഡിയുടെ സഹോദരനും കര്‍ണാടക എംഎല്‍എയുമായ സോമശേഖരറെഡ്ഡി, സുരേഷ്ബാബു എംഎല്‍എ, പട്ടാഭിരാമറാവുവിന്റെ മകന്‍ രവിചന്ദ്ര, റിട്ട. ജഡ്ജി ചലപതിറാവു, കുപ്രസിദ്ധ ഗുണ്ട യാദ്ഗിരി, അഭിഭാഷകന്‍ ദശരഥരാമിറെഡ്ഡി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ സിബിഐ ജഡ്ജി ടി പട്ടാഭിരാമറാവു ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകള്‍പ്രകാരമാണ് കേസെടുത്തത്. കോഴ വാങ്ങല്‍ സംബന്ധിച്ച് സിബിഐ നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം സിബിഐയില്‍നിന്ന് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് കൈമാറി വെള്ളിയാഴ്ച ആന്ധ്ര ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

മെയ് 11നാണ് ആന്ധ്രയിലെ ഖന അഴിമതിക്കേസില്‍ ജനാര്‍ദനറെഡ്ഡിക്ക് സിബിഐ കോടതി ജഡ്ജി പട്ടാഭിരാമറാവു ജാമ്യം അനുവദിച്ചത്. ഇത് ഹൈക്കോടതി താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. മകന്‍വഴിയാണ് ജഡ്ജി ടി പട്ടാഭിരാമറാവുവിന് കൈക്കൂലി ലഭിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരു റിട്ട. ജഡ്ജിയും ക്രിമിനല്‍ പശ്ചാത്തലമുള്ള മറ്റൊരു വ്യക്തിയുമായിരുന്നു ഇടനിലക്കാര്‍. പട്ടാഭിരാമറാവുവിന്റെയും ബന്ധുക്കളുടെയും ബാങ്ക് ലോക്കറുകള്‍ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. നേരത്തെ സിബിഐ നടത്തിയ റെയ്ഡില്‍ ലോക്കറില്‍നിന്ന് 1.60 കോടി രൂപ പിടിച്ചെടുത്തിരുന്നു. ജാമ്യം അനുവദിക്കുംമുമ്പ് മൂന്നുകോടിയും ലഭിച്ചശേഷം ഏഴുകോടി രൂപയും നല്‍കുമെന്നായിരുന്നു ധാരണ. ജാമ്യം അനുവദിച്ച ജഡ്ജിയുടെ നടപടിക്കെതിരെ സിബിഐതന്നെയാണ് ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്.

deshabhimani 100612

No comments:

Post a Comment