Friday, July 20, 2012

വിജയ്മല്യ 150 കോടിയുടെ വായ്പ തട്ടിയെടുത്തു


രാജ്യത്തെ ഏറ്റവും വമ്പന്‍ മദ്യരാജാവും കിംഗ്ഫിഷര്‍ വിമാനകമ്പനി ഉടമയുമായ വിജയ്മല്യ ബാങ്ക് അധികൃതരുടെ ഒത്താശയോടെ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ നിന്നും 150 കോടി രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയത് വന്‍വിവാദമായി വളരുന്നു. ഈ ബാങ്കില്‍ മല്യയ്ക്ക് 40.6 കോടി രൂപയുടെ വായ്പ കുടിശികയുണ്ടായിരുന്നപ്പോഴാണ് ഈ ഭീമമായ തുക പിന്നെയും വായ്പയായി കൈക്കലാക്കിയത്.

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ നരേന്ദ്രസിംഗ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി വി ആര്‍ രാജേന്ദ്രന്‍, വായ്പാവിഭാഗം ജനറല്‍ മാനേജര്‍ ബി കെ പിപ്പാരയ്യ, ജനറല്‍ മാനേജര്‍ വി ഇ ദാല്‍വി, കിട്ടാക്കടങ്ങളുടേയും വായ്പാ മുന്‍ഗണനാ കാര്യങ്ങളുടേയും ചുമതലയുള്ള എസ് ഡി ആര്യ, ഫിനാന്‍ഷ്യല്‍ അക്കൗണ്ടന്‍സ് ജനറല്‍ മാനേജര്‍ ആര്‍ പാര്‍ഥസാരഥി എന്നിവരടങ്ങുന്ന വായ്പാനുമതിസമിതിയാണ് ഭീമമായ വായ്പാകുടിശികയുണ്ടായിട്ടും വിജയ് മല്യയ്ക്ക് വീണ്ടും 150 കോടി രൂപ വായ്പ നല്‍കിയത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ബോര്‍ഡിലെ പ്രതിനിധിയായ ബി ഡി പൈ ഈ വായ്പാതട്ടിപ്പുപരിപാടികളില്‍ മൂകസാക്ഷിയായിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും മല്യയുടെ ഈ വായ്പാതട്ടിപ്പിന് പിന്നിലുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. മല്യയുടെ യു ബി കമ്പനികളുടെ ഗ്രൂപ്പില്‍പ്പെട്ട കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് വിവിധ ബാങ്കുകളിലായി 7500 കോടിയില്‍പ്പരം വായ്പ കുടിശികയുള്ളതിനാല്‍ പൊതുമേഖലാ ബാങ്കുകളോ മറ്റ് ബാങ്കുകളോ കിംഗ്ഫിഷറിന് വായ്പ നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനിടെയാണ് ദേശസാല്‍കൃതബാങ്കായ ബാങ്ക് ഓഫ് മഹാരാഷട്ര മല്യയുടെ വായ്പ തട്ടിപ്പിനുകളമൊരുക്കിയത്.

മാത്രമല്ല 40.6 കോടിയുടെ വായ്പാകുടിശിക 19 കോടിയായി ബാങ്കിലെ ഉന്നതതല അച്ചുതണ്ടിനെക്കൊണ്ട് വെട്ടിക്കുറയ്ക്കുന്നതിലും ഈ മദ്യരാജാവ് വിജയിച്ചു. മദ്യരാജാവും വ്യവസായിയുമെന്ന വിലാസം മാത്രമുണ്ടായിട്ടും കര്‍ണ്ണാടക നിയമസഭയിലെ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുടെ വോട്ടുകള്‍ കോടികള്‍ക്ക് വിലയ്ക്കുവാങ്ങി രാജ്യസഭാംഗമായ വിജയ് മല്യ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മാനസപുത്രനാണ്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ശതകോടികള്‍ ഒഴുകുന്നത് മല്യയുടെ മടിശീലയില്‍ നിന്നാണെന്നകാര്യം പരസ്യമായ രഹസ്യം. ബാങ്കിംഗ് കമ്പനീസ് നിയമത്തിലെ 13-ാം വകുപ്പ് നഗ്നമായി ലംഘിച്ചുകൊണ്ട് മദ്യരാജാവിനു നിയമവിരുദ്ധമായി വായ്പ തരപ്പെടുത്താന്‍ സഹായകമായതും ഈ ഗാഢ രാഷ്ട്രീയബന്ധമാണെന്നും ആരോപണം ഉയരുന്നു.

വായ്പാതട്ടിപ്പിന്റെ വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ ഈ ഇടപാടിന്റെ ഒരു വിവരവും വെളിപ്പെടുത്താനാവില്ലെന്നാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ലീഗല്‍ ഓഫീസര്‍ പറയുന്നത്. വിജയ് മല്യയ്ക്ക് നിയമവിരുദ്ധമായി നല്‍കിയ ഈ വായ്പാ ഇടപാടിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എ ബി ബര്‍ധന്‍ ആവശ്യപ്പെട്ടു. വായ്പാതട്ടിപ്പിന്റെ ഗൂഢാലോചനയ്ക്കുപിന്നില്‍ കേന്ദ്രസര്‍ക്കാരിലെ അത്യുന്നതര്‍ ഉള്ളതിനാല്‍ സി ബി ഐ അന്വേഷണം തന്നെ വേണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എ ഐ ടി യു സി ആള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ തുടങ്ങിയവയും ഈ ഇടപാടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു.
(എന്‍ ചിദംബരം)

janayugom 200712

1 comment:

  1. രാജ്യത്തെ ഏറ്റവും വമ്പന്‍ മദ്യരാജാവും കിംഗ്ഫിഷര്‍ വിമാനകമ്പനി ഉടമയുമായ വിജയ്മല്യ ബാങ്ക് അധികൃതരുടെ ഒത്താശയോടെ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ നിന്നും 150 കോടി രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയത് വന്‍വിവാദമായി വളരുന്നു. ഈ ബാങ്കില്‍ മല്യയ്ക്ക് 40.6 കോടി രൂപയുടെ വായ്പ കുടിശികയുണ്ടായിരുന്നപ്പോഴാണ് ഈ ഭീമമായ തുക പിന്നെയും വായ്പയായി കൈക്കലാക്കിയത്.

    ReplyDelete