Saturday, July 16, 2011

കള്ളപ്പണം: സുപ്രീംകോടതി അന്വേഷണത്തിനെതിരെ കേന്ദ്രം

കള്ളപ്പണക്കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ (എസ്ഐടി) നിയോഗിച്ച സുപ്രീം കോടതി ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച ഹര്‍ജി സമര്‍പ്പിച്ചു. വിദേശബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിലും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിലും കേന്ദ്രം തുടരത്തുടരെ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് സുപ്രീം കോടതി നേരിട്ട് അന്വേഷണ സംഘത്തെ നിയോഗിച്ചത്. മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ അധ്യക്ഷനും ഉപാധ്യക്ഷനുമായ അന്വേഷണ സംഘത്തെയാണ് നിയോഗിച്ചത്.

കള്ളപ്പണ കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിക്ക് പകരം എസ്ഐടി രൂപീകരിച്ചത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് വാദിച്ചാണ് സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍ എത്തിയത്. ഭരണനിര്‍വഹണ വിഭാഗത്തിന്റെ (എക്സിക്യൂട്ടീവ്) അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് ജുഡീഷ്യറി നടത്തിയതെന്നും അതുകൊണ്ട് എസ്ഐടിയെ നിയമിച്ചുള്ള ഉത്തരവ് റദ്ദാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിന്റെ വാദമുഖങ്ങള്‍ സുപ്രീം കോടതി കണക്കിലെടുത്തിരുന്നില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞു.

കള്ളപ്പണക്കേസില്‍ ഭരണനിര്‍വഹണവിഭാഗം അലംഭാവം കാട്ടിയിട്ടില്ല. കോടതി പ്രകടിപ്പിച്ച ആശങ്കകള്‍ ഭരണനിര്‍വഹണവിഭാഗം ഉള്‍ക്കൊണ്ടിട്ടുണ്ട്. അതുകൊണ്ടാണ് ഉന്നതാധികാര സമിതിയെ വച്ചതെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. കള്ളപ്പണക്കേസില്‍ എസ്ഐടി രൂപീകരിച്ച കോടതിഇടപെടല്‍ പല പ്രമുഖരെയും കുടുക്കുമെന്ന് വ്യക്തമായതോടെയാണ് സര്‍ക്കാരിന്റെ നാടകീയ നീക്കം. പുനഃപരിശോധനാ ഹര്‍ജി നല്‍കാതെ പിന്‍വലിക്കല്‍ ഹര്‍ജി നല്‍കിയതും വ്യക്തമായ ലക്ഷ്യത്തോടെയാണ്. പുനഃപരിശോധനാ ഹര്‍ജി ജഡ്ജിമാരുടെ ചേംബറില്‍ പരിഗണിക്കുകയാണ് ചെയ്യുക. പിന്‍വലിക്കല്‍ ഹര്‍ജിയാകുമ്പോള്‍ കോടതി മുറിയില്‍ത്തന്നെ കേസ് പരിഗണിക്കേണ്ടി വരും. അപ്പോള്‍ സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ ഒന്നുകൂടി അവതരിപ്പിക്കാന്‍ അവസരം കിട്ടും.

അതിനിടെ, ജുഡീഷ്യല്‍ ആക്ടിവിസം ഉന്നത നീതിപീഠത്തിന്റെ കടമയാണെന്ന് ജസ്റ്റിസുമാരായ എ കെ ഗാംഗുലിയും ജി എസ് സിങ്വിയുമടങ്ങിയ ബെഞ്ച് ഒരു വിധിന്യായത്തില്‍ പറഞ്ഞു. അവശവിഭാഗങ്ങള്‍ക്ക് നീതി അഭ്യര്‍ഥിച്ച് വരുന്ന പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ നിരാകരിച്ചാല്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ കോടതികള്‍ പരാജയപ്പെടുമെന്ന് കോടതി വ്യക്തമാക്കി. കോടതിയുടെ തുടര്‍ച്ചയായ ഇടപെടല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്ന നിലപാടാണ് യുപിഎ നേതൃത്വത്തിന്. കോണ്‍ഗ്രസിലെ ഉന്നതര്‍ അടക്കമുള്ള കള്ളപ്പണക്കാരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ്ഐടി രൂപീകരിച്ച സുപ്രീം കോടതി തീരുമാനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
(എം പ്രശാന്ത്)

deshabhimani 160711

1 comment:

  1. കള്ളപ്പണക്കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ (എസ്ഐടി) നിയോഗിച്ച സുപ്രീം കോടതി ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച ഹര്‍ജി സമര്‍പ്പിച്ചു. വിദേശബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിലും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിലും കേന്ദ്രം തുടരത്തുടരെ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് സുപ്രീം കോടതി നേരിട്ട് അന്വേഷണ സംഘത്തെ നിയോഗിച്ചത്. മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ അധ്യക്ഷനും ഉപാധ്യക്ഷനുമായ അന്വേഷണ സംഘത്തെയാണ് നിയോഗിച്ചത്.

    ReplyDelete