Friday, July 15, 2011

ബി സ്‌കൈ ബിയില്‍ നിന്നും മര്‍ഡോക്ക് പിന്‍മാറി

ലണ്ടന്‍: ബ്രിട്ടീഷ് പേ ടി വി സംപ്രേഷണത്തിനുളള ബി സ്‌കൈ ബി സാറ്റലൈറ്റിന്റെ ഉടമസ്ഥാവകാശകരാര്‍ നേടിയെടുക്കുന്നതിനുളള ശ്രമത്തില്‍ നിന്നും മാധ്യമഭീമന്‍ റുപ്പര്‍ട്ട് മര്‍ഡോക്ക് പിന്‍വാങ്ങി. ന്യൂസ് ഓഫ് ദി വേള്‍ഡ് പത്രം അടച്ചുപൂട്ടിയ വിവാദത്തിന്റെ തുടര്‍ച്ചയായാണിത്. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കുപ്രസിദ്ധി നേടിയ മര്‍ഡോക്കിന്റെ കമ്പനിക്ക് കരാര്‍ നല്‍കുന്നതിനെതിരെ ഭരണപ്രതിപക്ഷ ഭേദമെന്യേ രാജ്യത്തെങ്ങും പ്രതിഷേധം ഉയര്‍ന്നിരുന്നു.

ബി സ്‌കൈ ബിയില്‍ നിന്നും പിന്‍മാറണമെന്ന് മര്‍ഡോക്കിനോടാവശ്യപ്പെടാന്‍ ബ്രിട്ടീഷ് പ്രതിനിധിസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ച് മണിക്കൂറുകള്‍ക്കകമാണ് താന്‍ കരാര്‍ നടപടികളില്‍ നിന്നും പിന്‍വാങ്ങുന്നതായി മര്‍ഡോക്ക് പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കരാര്‍ നടപടികളുമായി മുന്നോട്ട് പോകുന്നത് ഗുണകരമായിരിക്കില്ല എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പിന്‍മാറുന്നതെന്ന് മര്‍ഡോക്കിന്റെ  ഉടമസ്ഥതയിലുളള ന്യൂസ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ ചേസ് കാരി പറഞ്ഞു. ബി സ്‌കൈ ബിയിലുളള ഓഹരി പങ്കാളിത്തം തുടരുമെന്നും  കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബി സ്‌കൈ ബിയില്‍ നിന്നും പിന്‍മാറാനുളള  മര്‍ഡോക്കിന്റെ തീരുമാനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ സ്വാഗതം ചെയ്തു. ശരിയായ രീതിയിലുളള തീരുമാനം മാധ്യമവ്യവസായത്തിന് അനുഗുണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ വിജയമാണ് ഈ പിന്‍മാറ്റമെന്ന് മര്‍ഡോക്കിന്റെ നീക്കത്തിനെതിരെ ഏറ്റവും ശക്തമായ നിലപാടുമായി ആദ്യം രംഗത്തുവന്ന ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ് അഭിപ്രായപ്പെട്ടു. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ  നാണക്കേടിനിടയില്‍ ഈ തീരുമാനം ഏറെ ആശ്വാസദായകമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉന്നതരും സാധാരണക്കാരുമുള്‍പ്പെടെ നൂറോളം പേരുടെ ഫോണ്‍ ചോര്‍ത്തി വ്യക്തിപരവും സ്വകാര്യവുമായ വിവരങ്ങള്‍ വാര്‍ത്തയാക്കിയ ന്യൂസ് ഓഫ് ദി വേള്‍ഡ് പത്രത്തിനെതിരെ ബ്രിട്ടനിലെങ്ങും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് പത്രത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവച്ചിരുന്നു. പേ ടി വി സംപ്രേഷണാവകാശം നേടിയെടുക്കാന്‍ വേണ്ടി പ്രതിഷേധക്കാരെ തണുപ്പിക്കാന്‍ വേണ്ടിയുളള മര്‍ഡോക്കിന്റെ തന്ത്രമായിരുന്നു ഇതെന്ന് വിലയിരുത്തപ്പെട്ടിരുന്നു. മര്‍ഡോക്കിനെതിരെ ലേബര്‍പാര്‍ട്ടി ശക്തമായി രംഗത്തെത്തിയതോടെ മറ്റുപാര്‍ട്ടികളും മര്‍ഡോക്കിനെതിരായ നീക്കത്തില്‍ കൈകോര്‍ത്തു.

janayugom 140711

1 comment:

  1. ബ്രിട്ടീഷ് പേ ടി വി സംപ്രേഷണത്തിനുളള ബി സ്‌കൈ ബി സാറ്റലൈറ്റിന്റെ ഉടമസ്ഥാവകാശകരാര്‍ നേടിയെടുക്കുന്നതിനുളള ശ്രമത്തില്‍ നിന്നും മാധ്യമഭീമന്‍ റുപ്പര്‍ട്ട് മര്‍ഡോക്ക് പിന്‍വാങ്ങി. ന്യൂസ് ഓഫ് ദി വേള്‍ഡ് പത്രം അടച്ചുപൂട്ടിയ വിവാദത്തിന്റെ തുടര്‍ച്ചയായാണിത്. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കുപ്രസിദ്ധി നേടിയ മര്‍ഡോക്കിന്റെ കമ്പനിക്ക് കരാര്‍ നല്‍കുന്നതിനെതിരെ ഭരണപ്രതിപക്ഷ ഭേദമെന്യേ രാജ്യത്തെങ്ങും പ്രതിഷേധം ഉയര്‍ന്നിരുന്നു.

    ReplyDelete