Monday, August 6, 2012

അസമില്‍ വീണ്ടും സംഘര്‍ഷം


സമാധാനശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടിനല്‍കി പത്തു ദിവസത്തെ ഇടവേളയ്ക്ക് ശേഷം അസമിലെ ബോഡോ മേഖലയില്‍ വീണ്ടും സംഘര്‍ഷം. ഞായറാഴ്ച അഞ്ച് മൃതദേഹംകൂടി കണ്ടെത്തിയതോടെ വംശീയകലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 61 ആയി. സേനയും പൊലീസും ശക്തമായ ജാഗ്രത പുലര്‍ത്തുന്ന കൊക്രജാര്‍, ചിരാഗ് ജില്ലകളില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊലപാതകത്തിനെതിരെ ന്യൂനപക്ഷങ്ങള്‍ ശക്തികേന്ദ്രങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഗ്രാമങ്ങളില്‍ സുരക്ഷ ഒരുക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തെ തുടര്‍ന്ന് ദുരിതാശ്വാസക്യാമ്പില്‍നിന്ന് മടങ്ങിയവരാണ് കൊല്ലപ്പെട്ടത്. അച്ഛന്റെയും രണ്ട് ആണ്‍മക്കളുടെയും വെടിയുണ്ടകളേറ്റ മൃതദേഹങ്ങളാണ് ചിരാഗില്‍നിന്ന് ലഭിച്ചത്. കൊക്രജാറില്‍നിന്ന് രണ്ട് മൃതദേഹം കണ്ടെത്തി. ഒരാളെ കാണാതായി. ക്യാമ്പില്‍നിന്ന് കവാതികയിലെ സ്വന്തം ഗ്രാമത്തിലേക്ക് പോയവരാണ് ചിരാഗില്‍ കൊല്ലപ്പെട്ടതെന്നും എന്നാല്‍, അധികൃതരുടെ അനുമതി ഇല്ലാതെയാണ് ഇവര്‍ പോയതെന്നും എസ്പി സന്‍ജീവ് കൃഷ്ണ അവകാശപ്പെട്ടു. മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ ചിരാഗില്‍ ന്യൂനപക്ഷ സംഘടനകള്‍ പ്രതിഷേധപ്രകടനം നടത്തി. മേഖലയില്‍ കൂടുതല്‍ സുരക്ഷാസേനയെ നിയോഗിച്ചു. ബോഡോ ഭരണകൗണ്‍സിലിനു കീഴില്‍ വരുന്ന രണ്ട് ജില്ലയിലും സമീപജില്ലയായ ധുബ്രിയിലും നിശാനിയമം ഏര്‍പ്പെടുത്തി.

അതേസമയം അസമില്‍ ദുരിതാശ്വാസക്യാമ്പുകളില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഭവനരഹിതരായവരില്‍ നാലുലക്ഷത്തോളം പേരാണ് ക്യാമ്പുകളില്‍ നരകിക്കുന്നത്. കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും അപര്യാപ്തത തുടരുന്നു. ക്യാമ്പുകളില്‍ കോളറ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നു. അയ്യായിരത്തോളം ഗര്‍ഭിണികളും എണ്ണായിരത്തിലേറെ കുട്ടികളും ഇപ്പോഴും ക്യാമ്പിലുണ്ട്. ഇതില്‍ ആറായിരത്തോളം കുട്ടികള്‍ രോഗബാധിതരാണ്. കഴിഞ്ഞ ദിവസം രണ്ട് കുട്ടികള്‍ മരിച്ചു. ക്യാമ്പുകളില്‍ ജനത്തിരക്കേറിയുകൊണ്ടാണ് എല്ലാവര്‍ക്കും വൈദ്യസേവനം എത്തിക്കാനാകാത്തതെന്നാണ് സംസ്ഥനാന സര്‍ക്കാരിന്റെ വിശദീകരണം. ക്യാമ്പുകളില്‍ അടിയന്തര ചികിത്സ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പറഞ്ഞു. സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാന്‍ അഭയാര്‍ഥികളെ പ്രേരിപ്പിക്കാന്‍ സര്‍ക്കാര്‍നടപടികള്‍ തുടങ്ങിയപ്പോഴാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ബോഡോ ഗോത്രവംശജരും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മില്‍ കഴിഞ്ഞമാസം ആദ്യത്തോടെ ആരംഭിച്ച വംശീയ സംഘര്‍ഷം ഒരാഴ്ചയോളം നീളുകയും ആറു ജില്ലയിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു. കേന്ദ്രസേനയുടെ സാന്നിധ്യം അവഗണിച്ച് വീണ്ടും സംഘര്‍ഷമുണ്ടായതോടെ, സ്ഥിതിഗതികള്‍ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് പുറത്തുവരുന്നത്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്തിയും സംസ്ഥാനത്തെത്തി സ്ഥിതിഗതികള്‍ ശാന്തമായെന്ന് അവകാശപ്പെട്ടിരുന്നു. ബോംബ്സ്ഫോടനത്തില്‍ 3 പേര്‍ക്ക് പരിക്ക് ഗുവാഹത്തി: ലോവര്‍ ആസമിലെ ഗൊരീശ്വര്‍ മേഖലയില്‍ ഞയറാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരത്തില്‍ കെട്ടിത്തൂക്കി ഇട്ട പൊതി അഴിച്ചപ്പോഴാണ് സ്ഫോടനം ഉണ്ടായത്. ഉള്‍ഫകള്‍ പൊലീസിനെതിരെ മുന്നറിയിപ്പ് ഇറക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

deshabhimani 060812

No comments:

Post a Comment