Monday, February 28, 2011

പൊട്ടിയത് ലീഗിന്റെ ബോംബ് ഫാക്ടറി

നാദാപുരം: കൂട്ടക്കുരുതിക്ക് ഇടയായ സ്ഫോടനം നടന്നത് നരിക്കാട്ടേരിയിലെ മുസ്ളിം ലീഗ് ബോംബ് നിര്‍മാണ ഫാക്ടറിയില്‍. ലീഗ് ശക്തികേന്ദ്രമായ നരിക്കാട്ടേരിയില്‍ ക്രിമിനല്‍ പടയുടെ താവളമാണ് അണിയാരിക്കുന്ന്. ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരിയുടെ വീടിന് വിളിപ്പാടകലെ വിശാലവും വിജനവുമായ സ്ഥലം. 2001ല്‍ ഉമ്മത്തൂരില്‍ കൊട്ടാരത്തില്‍ മമ്മുവിന്റെ വീട്ടില്‍നിന്ന് ആയുധ സഹിതം പിടിയിലായ അക്രമിസംഘത്തോടൊപ്പം സൂപ്പി നരിക്കാട്ടേരിയുമുണ്ടായിരുന്നു. ലീഗിന്റെ രാഷ്ട്രീയ ലാഭത്തിന് അനുസരിച്ച് മേഖലയില്‍ കലാപമുണ്ടാക്കുന്ന ഗുണ്ടാപ്പടക്ക് സര്‍വവിധ സന്നാഹവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്ഫോടന സ്ഥലത്തുനിന്ന് കണ്ടെത്തിയ മദ്യക്കുപ്പികളും ഫാസ്റ്റ് ഫുഡിന്റെ അവശിഷ്ടങ്ങളും നല്‍കുന്ന സൂചന ഇതാണ്.

അക്രമങ്ങളുടെ ആസൂത്രണ കേന്ദ്രമാണ് അണിയാരിക്കുന്ന്. ആയുധ പരിശീലനവും ആയുധ നിര്‍മാണവും നടത്താം. ബോംബ് സൂക്ഷിക്കാന്‍ ഉപയോഗശൂന്യമായ മൂന്ന് കിണറും കുറ്റിക്കാടുകളുമുണ്ട്. ഞായറാഴ്ച പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ ബോംബ് നിര്‍മാണ സാമഗ്രികള്‍ ലഭിച്ചത് ഇവിടെയുള്ള കിണറ്റില്‍ നിന്നാണ്. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഐ എം പ്രവര്‍ത്തകരുടെ പതിനഞ്ചോളം വീടുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തിരുന്നു. ഈ അക്രമത്തിന്റെ ആസൂത്രണവും ഒരുക്കങ്ങളും നടത്തിയത് നരിക്കാട്ടേരിയില്‍ നിന്നായിരുന്നു. ശനിയാഴ്ച സ്ഫോടനത്തില്‍ മരിച്ച പുത്തൂരിടത്ത് റഫീഖിന്റെ നേതൃത്വത്തിലായിരുന്നു എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ സഹോദരനും ഡിവൈഎഫ്ഐ നേതാവുമായ ദിലീപ്കുമാറിന്റെ ഉള്‍പ്പെടെയുള്ള വീടുകള്‍ ആക്രമിച്ചത്. നാല് വര്‍ഷം മുമ്പ് റഫീഖിന്റെ വീട്ടില്‍നിന്ന് പൊലീസ് ബോംബ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട കരയത്ത് ഷബീര്‍ യൂത്ത് ലീഗ് സജീവ പ്രവര്‍ത്തകനും നിരവധി കേസുകളില്‍ പ്രതിയുമാണ്. അടുത്ത കാലത്ത് നാദാപുരത്തുണ്ടായ അക്രമങ്ങളിലെ പ്രതികളും സജീവ ലീഗ് പ്രവര്‍ത്തകരുമാണ് മരിച്ചത്. ലീഗിന്റെ ഈ പ്രവര്‍ത്തനത്തിന് എന്‍ഡിഎഫിന്റെ ഒത്താശയുമുണ്ട്.
(കെ കെ ശ്രീജിത്)

പൊട്ടിത്തെറിച്ചത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചന

നാദാപുരം: നരിക്കാട്ടേരിയില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മുസ്ളിംലീഗ് ഗൂഢാലോചന. നാദാപുരവും പരിസരവും ചോരയില്‍ മുക്കി തെരഞ്ഞെടുപ്പിന്റെ അജന്‍ഡ അട്ടിമറിക്കാനുള്ള ലീഗിന്റെ നീച തന്ത്രമാണ് സ്ഫോടനമായി പറുത്തുവന്നത്. ബോംബ്നിര്‍മിച്ച് ജീവന്‍ കുരുതി കൊടുത്ത് നാടിനെയാകെ വര്‍ഗീയകലാപത്തിലേക്കും അക്രമത്തിലേക്കും നയിക്കുകയായിരുന്നു ലക്ഷ്യം. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതിക്കുട്ടിലായ ഐസ്ക്രീംപാര്‍ലര്‍ പെണ്‍‌വാണിഭത്തിന്റെ വെളിപ്പെടുത്തലിലൂടെ മറനീക്കിയ ലീഗിന്റെ ജീര്‍ണമുഖം രക്ഷിക്കുക, പള്ളികള്‍ക്കടക്കം ബോംബെറിഞ്ഞ് വര്‍ഗീയാസ്വാസ്ഥ്യം സൃഷ്ടിക്കുക, സിപിഐ എം -എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ച് പ്രകോപനമുണ്ടാക്കി 'മാര്‍ക്സിസ്റ്റ് അക്രമ' മെന്ന് വരുത്തിത്തീര്‍ക്കുക.... ഇങ്ങനെ വോട്ടിനും അധികാരത്തിനുമായി ലീഗിലെ ഒരുവിഭാഗം തയ്യാറാക്കിയ വന്‍പദ്ധതിയായിരുന്നു നരിക്കാട്ടേരിയില്‍ തയ്യാറായത്. ഭരണവും അധികാരക്കസേരയുമുറപ്പിക്കാന്‍ ലീഗിലെ ഒരുവിഭാഗം എത്രത്തോളം അധഃപതിക്കുമെന്നതിന്റെ ബീഭത്സമുഖമാണിത്.

ബോംബ് നിര്‍മിക്കുന്നതിനിടെ മാരകമായി പരിക്കേറ്റ് മരിച്ചവരെല്ലാം അറിയപ്പെടുന്ന ലീഗ് പ്രവര്‍ത്തകരും ക്രിമിനലുകളുമാണ്. 2001-ല്‍ സമാനമായ അക്രമ-കള്ളപ്രചാരവേല വഴി തെരഞ്ഞെടുപ്പ് വിജയം ലീഗ് സ്വന്തമാക്കിയിരുന്നു. നാദാപുരത്തെ തെരുവംപറമ്പില്‍ മുസ്ളിംസ്ത്രീയെ സിപിഐ എം പ്രവര്‍ത്തകര്‍ മാനഭംഗപ്പെടുത്തിയെന്നായിരുന്നു അന്ന് നടത്തിയ നുണപ്രചാരണം. ആ തന്ത്രത്തിന്റെ ശില്‍പ്പിയായ ലീഗ് ജില്ലാസെക്രട്ടറി സൂപ്പി നരിക്കാട്ടേരിയുടെ വീടിന് വിളിപ്പാടകലെയാണ് സ്ഫോടനമുണ്ടായതെന്നത് ശ്രദ്ധേയമാണ്. നുണക്കഥകള്‍ അഴിച്ചുവിട്ട് നാട്ടിലാകെ കൊള്ളയും കൊള്ളിവെപ്പും നടത്തി മാര്‍ക്സിസ്റ്റ് അക്രമ മുറവിളി നടത്തുകയായിരുന്നു

2001-ല്‍. എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും പാണക്കാട് തങ്ങളുമെല്ലാം അന്ന് കള്ളക്കഥകള്‍ നാടെമ്പാടും പാടി നടക്കയുണ്ടായി. ലീഗ് രാഷ്ട്രീയമായി പ്രതിസന്ധി നേരിട്ട കാലത്തെല്ലാം അക്രമം അരങ്ങേറിയതായാണ് നാദാപുരത്തിന്റെ ചരിത്രം. ഐസ്ക്രീം വെളിപ്പെടുത്തലിനെ തുടര്‍ന്ന് അണികളും പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗവും ലീഗ് നേതൃത്വത്തോട് അകലുകയാണ്. ഇവരെ പിടിച്ചുനിര്‍ത്താന്‍ മത-സമുദായ കാര്‍ഡിറക്കാന്‍ ലീഗ് പല വഴികള്‍ തേടുകയായിരുന്നു. അണികളെ വികാരം കൊള്ളിച്ച് പിടിച്ചുനിര്‍ത്താന്‍ കണ്ടെത്തിയ കുറുക്കുവഴിയാണ് നരിക്കാട്ടേരിയില്‍ പൊട്ടിയത്. ഇതുസംബന്ധിച്ച് വലിയ ഗൂഢാലോചനയുണ്ടായതായി സ്ഫോടനസ്ഥലത്തുനിന്ന് കിട്ടിയ തെളിവുകള്‍ സ്ഥിരീകരിക്കുന്നുണ്ട്. നാല് മൊബൈല്‍സിംകാര്‍ഡ്, രണ്ട് മൊബൈല്‍ ഫോ, വെടിമരുന്ന്ശേഖരം എന്നിവ കണ്ടെത്തിയിട്ടുണ്ട്. പണവും ലക്ഷങ്ങള്‍ രേഖപ്പെടുത്തിയ ചെക്കും കണ്ടെത്തിയത് ഇതിന് പിന്നിലെ സാമ്പത്തിക ശക്തികളെക്കുറിച്ചും സൂപന തരുന്നു. അക്രമികളെയും അക്രമത്തെയും പറ്റി ലീഗ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അക്രമത്തെ അപലപിക്കാന്‍ പോലും തയ്യാറാകാത്ത കോണ്‍ഗ്രസ് നിലപാടും വിവാദമായിട്ടുണ്ട്.
(പി വി ജീജോ)

സംഘര്‍ഷം സൃഷ്ടിക്കാന്‍ കൂത്തുപറമ്പില്‍ പള്ളികള്‍ക്ക് കല്ലേറ്

കണ്ണൂര്‍: കൂത്തുപറമ്പിനടുത്ത് കോട്ടയം പഞ്ചായത്തിലും പരിസരങ്ങളിലുമായി പള്ളികള്‍ക്ക് കല്ലെറിഞ്ഞ് സംഘര്‍ഷത്തിന് ശ്രമം. കോട്ടയം പഞ്ചായത്തിലെ ആറാംമൈല്‍ മൈതാനിപ്പള്ളി, കുന്നിനുമീത്തല്‍ ജുമാമസ്ജിദ്, കോട്ടയം ജുമാമസ്ജിദ്, കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലെ പാറാല്‍ ജുമാമസ്ജിദ് എന്നിവയ്ക്കാണ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നരക്കും നാലുമണിക്കും ഇടയില്‍ കല്ലേറുണ്ടായത്. കല്ലേറില്‍ കുന്നിനുമീത്തല്‍ പള്ളിയുടെ മുന്‍വാതിലും മൂന്നു ജനലുകളും മൈതാനിപ്പള്ളി, കോട്ടയംപൊയില്‍ പള്ളികളുടെ ജനല്‍ ഗ്ളാസുകളും പാറാല്‍ പള്ളിയുടെ ആസ്ബസ്റ്റോസ് ഷീറ്റുകളും തകര്‍ന്നു. സാമുദായിക സൌഹാര്‍ദം നിലനില്‍ക്കുന്ന മേഖലയില്‍ സംഘര്‍ഷം വിതയ്ക്കാനുള്ള സാമൂഹ്യദ്രോഹികളുടെ ശ്രമമാണ് അക്രമത്തിനുപിന്നിലെന്ന് കരുതുന്നു.

ശനിയാഴ്ച രാത്രി നാദാപുരത്ത് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ലീഗ്-എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ മരിച്ചതിന് തൊട്ടുപിന്നാലെയാണ് പള്ളികള്‍ക്ക് കല്ലെറിഞ്ഞത്. സ്ഫോടനത്തില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാനും ലക്ഷ്യമിട്ടുള്ളതാണ് ഈ അക്രമം. ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഗൂഢനീക്കമാണ് അക്രമത്തിനുപിന്നിലെന്ന് സംശയിക്കുന്നതായി സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ജില്ലാ പൊലീസ് ചീഫ് ദേബേഷ്കുമാര്‍ ബെഹ്റ, ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. ഡോഗ് സ്ക്വാഡും സ്ഥലത്തിെയിരുന്നു. സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍, ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രന്‍, ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍, മുസ്ളിംലീഗ് ജില്ലാ പ്രസിഡന്റ് വി കെ അബ്ദുള്‍ഖാദര്‍ മൌലവി, കെ പി മോഹനന്‍ എംഎല്‍എ തുടങ്ങിയ നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍വകക്ഷി നേതൃത്വത്തില്‍ കോട്ടയംപൊയിലിലും ആറാംമൈലിലും പ്രകടനവും പൊതുയോഗവും നടത്തി. ഇതിനുശേഷം കൂത്തുപറമ്പില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരും പ്രകടനം നടത്തി.

സ്ഫോടനം സമഗ്രമായി അന്വേഷിക്കണം: പിണറായി

തിരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായ ജനവിധി അട്ടിമറിക്കാന്‍ യുഡിഎഫ് തയ്യാറെടുത്തുവെന്ന മുന്നറിയിപ്പാണ് അഞ്ചുപേര്‍ മരിക്കാനിടയായ നാദാപുരം ബോംബ് സ്ഫോടനമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സ്ഫോടനത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് ഇതിനുപിന്നിലുള്ള വന്‍ ശക്തികള്‍ക്കെതിരെ കടുത്തനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാദാപുരത്ത് മുസ്ളിംലീഗ് കേന്ദ്രത്തില്‍ ബോംബുനിര്‍മാണത്തിനിടയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് ലീഗുകാര്‍ മരിക്കാനിടയായത് ഗൌരവമേറിയ രാഷ്ട്രീയവിഷയമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ കേരളം നില്‍ക്കെ, യുഡിഎഫ് പൊതുവിലും മുസ്ളിംലീഗ് വിശേഷിച്ചും കടുത്ത പ്രതിസന്ധിയിലാണ്. പുതിയ വെളിപ്പെടുത്തലുകളും സംഭവവികാസങ്ങളും യുഡിഎഫ് ജീര്‍ണതയുടെ ആഴം കൂടുതല്‍ ബോധ്യപ്പെടുത്തുകയാണ്. യുഡിഎഫിന് ഭരണം ലഭിച്ചാല്‍ ഖജനാവ് കൊള്ളയടിക്കുന്നതും അതിലൂടെ ആര്‍ജിക്കുന്ന അഴിമതിപ്പണം സദാചാരവിരുദ്ധനടപടികള്‍ക്ക് ഉള്‍പ്പെടെ വിനിയോഗിക്കുന്നതിന്റെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും അറിഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി മുസ്ളിംലീഗിന്റെയും മറ്റു ഘടകകക്ഷികളുടെയും നേതാക്കള്‍ ജനങ്ങളില്‍നിന്ന് കൂടുതല്‍ ഒറ്റപ്പെട്ടു. ഇതിനെ മറികടക്കാന്‍ അക്രമം കെട്ടഴിച്ചുവിട്ട് എല്‍ഡിഎഫിനെ തളയ്ക്കാമെന്ന വ്യാമോഹത്തിലാണ് ലീഗും യുഡിഎഫും.

മൂന്നാം നായനാര്‍സര്‍ക്കാരിന്റെ അവസാനകാലത്ത് നാദാപുരത്ത് ബോംബാക്രമണം നടത്തുകമാത്രമല്ല, വീട്ടമ്മയെ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ മാനഭംഗപ്പെടുത്തി എന്ന കള്ളക്കഥ പ്രചരിപ്പിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയും ചെയ്തു. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ താല്‍ക്കാലികമായി വിജയിച്ച ആ വൃത്തികെട്ട രാഷ്ട്രീയശൈലി വീണ്ടും പയറ്റാനാണ് ലീഗും യുഡിഎഫും പരിശ്രമിക്കുന്നത്. അധികാരത്തില്‍ കയറാന്‍ എന്തു കുത്സിത മാര്‍ഗവും സ്വീകരിക്കാന്‍ ഇക്കൂട്ടര്‍ക്ക് മടിയില്ലെന്നത് നാടിന് അറിയാവുന്ന വസ്തുതയാണ്. ലീഗിന്റെ പ്രധാന കേന്ദ്രമായ നരിക്കാട്ടേരിയില്‍ ബോംബുനിര്‍മാണത്തിനിടെ കൂട്ടമരണമുണ്ടായ പശ്ചാത്തലത്തിലെങ്കിലും അക്രമരാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങാനുള്ള വീണ്ടുവിചാരം യുഡിഎഫ് നേതൃത്വത്തിന് ഉണ്ടാകുമോ. ന്യൂനപക്ഷങ്ങളുടെ മേല്‍വിലാസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചില തീവ്രവാദിസംഘടനകളും ലീഗും തമ്മിലുള്ള ചങ്ങാത്തം നാദാപുരത്തെ ബോംബുനിര്‍മാണപ്രവര്‍ത്തനത്തിനുപിന്നില്‍ ഒളിഞ്ഞിരിപ്പുണ്ട്. നാടിന്റെ സ്വൈരജീവിതവും സ്വതന്ത്രമായ തെരഞ്ഞെടുപ്പും അട്ടിമറിക്കുന്ന ബോംബുനിര്‍മാണവും ആക്രമണവും യുഡിഎഫിന്റെ ഔദ്യോഗികപരിപാടിയാണോ എന്ന് വ്യക്തമാക്കാന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും മറ്റ് യുഡിഎഫ് ഘടകകക്ഷി നേതാക്കളും തയ്യാറാകണം. നാദാപുരം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫിന്റെ ബോംബുനിര്‍മാണ രാഷ്ട്രീയത്തിനെതിരെ അണിനിരക്കാന്‍ എല്ലാ ജനാധിപത്യസ്നേഹികളോടും സമാധാനകാംക്ഷികളോടും പിണറായി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

ഉമ്മന്‍ചാണ്ടി മാപ്പ് പറയണം: മുഖ്യമന്ത്രി

തിരു: നിയമസഭാതെരഞ്ഞെടുപ്പില്‍ വ്യാപക അക്രമം അഴിച്ചുവിടുന്നതിന് യുഡിഎഫ് മുന്നൊരുക്കം നടത്തുന്നതിന്റെ തെളിവാണ് നരിക്കാട്ടേരി സ്ഫോടനമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നരിക്കാട്ടേരി സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജനങ്ങളോട് പരസ്യമായി മാപ്പുപറയാന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പെണ്‍‌വാണിഭം, അഴിമതി, മാഫിയ പ്രവര്‍ത്തനം എന്നിവയുടെ പേരില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന യുഡിഎഫ് നേതൃത്വം എന്ത് ഹീനകൃത്യവും ചെയ്യാന്‍ മടിക്കില്ലെന്നാണ് വ്യക്തമാകുന്നത്.

2001ലെ നിയമസഭാതെരഞ്ഞെടുപ്പ് വേളയില്‍ നാദാപുരത്ത് എല്‍ഡിഎഫിനെതിരെ കള്ളപ്രചാരണം അഴിച്ചുവിട്ട് കലാപം സൃഷ്ടിച്ചത് ആരും മറന്നിട്ടില്ല. അക്രമം അമര്‍ച്ചചെയ്യാന്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കും. അക്രമം നടത്താനുള്ള യുഡിഎഫ് ഗൂഢാലോചനയ്ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ആരോപണം ഉന്നയിച്ച് തെളിവ് നല്‍കാതിരിക്കുന്നത് യുഡിഎഫിന്റെ പാരമ്പര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ മകനെതിരെ ഉന്നയിച്ച ആരോപണം സംബന്ധിച്ച തെളിവ് നല്‍കില്ലെന്ന യുഡിഎഫ് നിലപാടിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അക്രമശ്രമം ശക്തമായി നേരിടും: കോടിയേരി

കൊല്ലം: അക്രമം നടത്തി രാഷ്ട്രീയപ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചുവര്‍ഷമായി നാദാപുരത്ത് സമാധാനം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ബോംബ് സ്ഫോടനമുണ്ടായതിനു പിന്നില്‍ മറ്റ് ഉദ്ദേശങ്ങളുണ്ടോ എന്ന് അന്വേഷിക്കും. തെരഞ്ഞെടുപ്പിനു മുന്നോടിയായി അരാജകത്വം സൃഷ്ടിക്കുകയാണോ ലക്ഷ്യമെന്നും അന്വേഷിക്കും. സ്ഫോടനത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ഇന്റലിജന്‍സിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

deshabhimani 280211

3 comments:

  1. കൂട്ടക്കുരുതിക്ക് ഇടയായ സ്ഫോടനം നടന്നത് നരിക്കാട്ടേരിയിലെ മുസ്ളിം ലീഗ് ബോംബ് നിര്‍മാണ ഫാക്ടറിയില്‍. ലീഗ് ശക്തികേന്ദ്രമായ നരിക്കാട്ടേരിയില്‍ ക്രിമിനല്‍ പടയുടെ താവളമാണ് അണിയാരിക്കുന്ന്. ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരിയുടെ വീടിന് വിളിപ്പാടകലെ വിശാലവും വിജനവുമായ സ്ഥലം. 2001ല്‍ ഉമ്മത്തൂരില്‍ കൊട്ടാരത്തില്‍ മമ്മുവിന്റെ വീട്ടില്‍നിന്ന് ആയുധ സഹിതം പിടിയിലായ അക്രമിസംഘത്തോടൊപ്പം സൂപ്പി നരിക്കാട്ടേരിയുമുണ്ടായിരുന്നു. ലീഗിന്റെ രാഷ്ട്രീയ ലാഭത്തിന് അനുസരിച്ച് മേഖലയില്‍ കലാപമുണ്ടാക്കുന്ന ഗുണ്ടാപ്പടക്ക് സര്‍വവിധ സന്നാഹവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്ഫോടന സ്ഥലത്തുനിന്ന് കണ്ടെത്തിയ മദ്യക്കുപ്പികളും ഫാസ്റ്റ് ഫുഡിന്റെ അവശിഷ്ടങ്ങളും നല്‍കുന്ന സൂചന ഇതാണ്.

    ReplyDelete
  2. inquilaaab zindaabaad.inquilaaab zindaabaad.inquilaaab zindaabaad.inquilab inquilaab inquilaab inquilaaab zindaabaad.

    ReplyDelete
  3. നാദാപുരത്തെ ബോംബു നിര്‍മ്മാണം മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അറിവോടെയായിരുന്നുവെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലീഗ് നേതൃത്വത്തിന്റെ തീവ്രാദ ബന്ധമാണ് പുറത്തായിരിക്കുന്നത്. സ്വന്തം വീടിനടുത്ത് ഇത്തരത്തില്‍ നിര്‍മ്മാണം നടന്നിട്ടും അറിഞ്ഞില്ലെന്ന് പറയുന്ന ലീഗ് ജില്ലാ നേതാവിന്റെ വാക്കുകള്‍ വിശ്വസിക്കാനാവില്ല. സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് ബോംബു നിര്‍മ്മാണത്തില്‍ പങ്കെടുത്തത്. തീവ്രാദസംഘടനയുമായി നേരിട്ട് ബന്ധമുള്ള ലീഗുകാരാണ് സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നുറപ്പിക്കാം. പരിചയ സമ്പന്നരായ ആള്‍ക്കാരാണ് ഇതിനു പിന്നില്‍. പരിശീലനം കിട്ടിയ തീവ്രവാദികളാണ് ബോംബ് ഉണ്ടാക്കിയത്. എന്തിനുവേണ്ടിയാണ് നിര്‍മ്മിച്ചതെന്ന കാര്യം ഉറപ്പാണ്.

    തെരഞ്ഞെടുപ്പിനു മുന്‍പ് സ്ഫോടനം നടത്തി നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുകയായിരുന്നു ലക്ഷ്യം . നാലുവോട്ടിനു വേണ്ടിയാണ് ലീഗുകാരില്‍ ചിലര്‍ ഈ കൂട്ടുകെട്ട് നടത്തുന്നത്. നേരത്തേ തന്നെ ലീഗിലെ നേതൃത്വം ഒരു വിഭാഗം തീവ്രവാദസംഘടനയുമായി കൂട്ടുചേര്‍ന്നിരിക്കുന്നു. ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് ബോംബുണ്ടാക്കുമ്പോള്‍ പൊട്ടുകയായിരുന്നുവെന്നാണ് ലീഗ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. എന്തായാലും ഗൌരവമായി കാണണം. ഭയാനകമായ സ്ഫോടനം നടത്തി ശ്രദ്ധ തിരിക്കാനാണ് ശ്രമം നടത്തിയത്. നാടിന്റെ ഐക്യവും സമാധാനവും തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ലീഗിന്റെ പങ്ക് തെളിഞ്ഞിട്ടും തള്ളിപ്പറയാതെ നിസംഗത പാലിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കേന്ദ്രമന്ത്രി മുല്ലപ്പള്ളി പറഞ്ഞത് ഇക്കാര്യമാണ്. നേതൃത്വം ലീഗിനൊപ്പം നില്‍ക്കുമ്പോള്‍ പരസ്യമായി പറയാന്‍ മുല്ലപ്പള്ളിക്കുമാവില്ല. നാടിന്റെ സമാധാനത്തിനായി ജാഗ്രത പാലിക്കുന്ന സിപിഐഎമ്മിനെതിരെ നെറികെട്ട പ്രചാരമാണ് ലീഗ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ കാലങ്ങളില്‍ അതെല്ലാം ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. നാദാപുരത്തെ ജനങ്ങള്‍ മാത്രമല്ല ഇതിനിരയാവുന്നത്. താല്‍ക്കാലിക ലാഭത്തിനായി തീവ്രവാദികളെ കൂട്ടുപിടിക്കുന്ന ലീഗിന്റെ നീക്കം ആപത്താണ്. ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞതായും പിണറായി പറഞ്ഞു.

    ReplyDelete