Saturday, July 16, 2011

കണ്ണൂര്‍ സ്പിന്നിങ് മില്‍ : ചര്‍ച്ച വീണ്ടും വിഫലം

കണ്ണൂര്‍ : എന്‍ടിസിയുടെ കീഴിലുളള കണ്ണൂര്‍ സ്പിന്നിങ് മില്‍ തുറക്കുന്നതിന് വെള്ളിയാഴ്ച എറണാകുളത്ത് നടന്ന ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് തൊഴില്‍ മന്ത്രി ഷിബുബേബിജോണിന്റെ സാന്നിധ്യത്തിലുള്ള ചര്‍ച്ചയിലും തീരുമാനമായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കാക്കനാട്ടെ കേന്ദ്ര റീജിയണല്‍ ലേബര്‍ കമീഷണറുടെ ഓഫീസില്‍ ചര്‍ച്ച നടത്തിയത്.

തൃശൂര്‍ കേരളലക്ഷ്മി, അളഗപ്പ മില്ലുകളിലും സമാനമായ തൊഴില്‍പ്രശ്നം ഉണ്ടായിരുന്നു. സ്ത്രീകള്‍ പത്തുമണിക്കുശേഷമുള്ള രാത്രിഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് വിലക്കുന്ന കോടതിവിധിയാണ് പ്രവര്‍ത്തനം സ്തംഭിപ്പിച്ചത്. ഈ ആവശ്യവുമായി ഐഎന്‍ടിയുസിയാണ് കോടതിയെ സമീപിച്ചത്. ഈ രണ്ടുമില്ലുകളിലും പത്തുമണികഴിഞ്ഞുള്ള രാത്രിഷിഫ്റ്റില്‍ സ്ത്രീകളെ ഒഴിവാക്കി തൊഴില്‍സമയം പുനഃക്രമീകരിച്ചിരുന്നു. ഈ മാതൃക പിന്തുടരാമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ നിര്‍ദേശിച്ചു. അതിനായി രാവിലെ ഏഴുമുതല്‍ ഷിഫ്റ്റ് തുടങ്ങണമെന്നായിരുന്നു യൂണിയന്‍ പ്രതിനിധികളുടെ വാദം. തൊഴിലാളികള്‍ക്ക് എത്തിച്ചേരാന്‍ വാഹനം ലഭിക്കാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ഈ ഷിഫ്റ്റ് പ്രകാരം സ്ഥാപനം തുറന്നാല്‍ ഒരുമണിക്കൂറോളം പ്രവര്‍ത്തനം നിര്‍ത്തിയിടേണ്ടിവരുമെന്നും ഇത് കനത്ത നഷ്ടത്തിന് ഇടയാക്കുമെന്ന് മാനേജുമെന്റും വാദിച്ചു.ഇതോടെ ചര്‍ച്ച വീണ്ടും അനിശ്ചിതത്വത്തിലായി. പഞ്ചാബില്‍ സ്ത്രീകളുടെ രാത്രിഷിഫ്റ്റ് സംബന്ധിച്ച വ്യവസ്ഥ കോടതി റദ്ദാക്കിയിട്ടുണ്ട്. ഈ രീതി പിന്തുടരണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റ് ലേബര്‍ കമീഷണര്‍ക്ക് നിവേദനവും നല്‍കി.

ചര്‍ച്ചയില്‍ കേന്ദ്ര റീജിയണല്‍ ലേബര്‍ കമീഷണര്‍ കന്തസ്വാമി, കണ്ണൂര്‍ സ്പിന്നിങ് മില്‍ ജനറല്‍ മാനേജര്‍ ടി വി ജയകൃഷ്ണന്‍ , പേഴ്സണല്‍ മാനേജര്‍ എം നാസര്‍ , തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ കെ വി കുമാരന്‍ , സി പി പ്രസന്നന്‍ , മമ്പറം ദിവാകരന്‍ , പി പി ആന്റണി, വി സി സദാനന്ദന്‍ , ദയാനന്ദന്‍ , സതീശന്‍ എന്നിവര്‍ പങ്കെടുത്തു.

deshabhimani 160711

1 comment:

  1. എന്‍ടിസിയുടെ കീഴിലുളള കണ്ണൂര്‍ സ്പിന്നിങ് മില്‍ തുറക്കുന്നതിന് വെള്ളിയാഴ്ച എറണാകുളത്ത് നടന്ന ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് തൊഴില്‍ മന്ത്രി ഷിബുബേബിജോണിന്റെ സാന്നിധ്യത്തിലുള്ള ചര്‍ച്ചയിലും തീരുമാനമായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കാക്കനാട്ടെ കേന്ദ്ര റീജിയണല്‍ ലേബര്‍ കമീഷണറുടെ ഓഫീസില്‍ ചര്‍ച്ച നടത്തിയത്.

    ReplyDelete