Monday, August 6, 2012

സര്‍ക്കാര്‍ നടപടി ക്രൂരമെന്ന് സത്നാംസിങ്ങിന്റെ ബന്ധു


""ഇതാണോ കേരളത്തിലെ ആഭ്യന്തരമന്ത്രി ഉറപ്പുതന്ന നീതിപൂര്‍വകമായ അന്വേഷണം. മാനസിക വിഭ്രാന്തിയുള്ള യുവാവിനെ, ജയിലിലാക്കാതെ, ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് കേണപേക്ഷിച്ചതാണ്. ചികിത്സയ്ക്കുശേഷം എന്ത് അന്വേഷണത്തിനും വിട്ടുതരാമെന്നും മന്ത്രിയടക്കമുള്ളവരോടു പറഞ്ഞതാണ്. എന്നാല്‍, ക്രൂരമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും""-സത്നാംസിങ്മാന്‍ മരിച്ചതറിഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ ബന്ധു വിമല്‍കിഷോര്‍ സര്‍ക്കാര്‍ അനാസ്ഥയ്ക്കെതിരെ പൊട്ടിത്തെറിച്ചു. ആജ് തക് ടിവിയില്‍ പ്രൊഡ്യൂസറാണ് വിമല്‍കിഷോര്‍.

അമൃതാനന്ദമയി ദര്‍ശനം നല്‍കുന്നതിനിടെ ഓടിയടുത്തതിന്റെ പേരിലാണ് മാനസികരോഗിയായ സത്നാംസിങ്മാനെ അറസ്റ്റുചെയ്തത്. കഴിഞ്ഞ രണ്ടിന് സത്നാംസിങ്മാനെ താന്‍ സന്ദര്‍ശിച്ചിരുന്നു. ശാരീരികമായി യുവാവിന് പ്രശ്നമൊന്നും ഇല്ലെങ്കിലും മാനസികരോഗിയായതിനാല്‍ ചികിത്സ നല്‍കണമെന്നും അതിനുശേഷം ജയിലിലേക്ക് അയച്ചോളൂവെന്ന് കരഞ്ഞുപറഞ്ഞതാണ്. താന്‍ കണ്ടപ്പോള്‍ യുവാവ് ശാരീരികമായി ആരോഗ്യവാനായിരുന്നു. എന്നാല്‍, മൃതദേഹത്തില്‍ മര്‍ദനത്തിന്റെ 35ല്‍ കുറയാത്ത പാട് കണ്ടെത്തി. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരും ദേശീയ മനുഷ്യാവകാശ കമീഷനും ശക്തമായി ഇടപെടണം. അമൃതാനന്ദമയിയുടെ അടുത്ത് ഓടിക്കയറാന്‍ ശ്രമിക്കുമ്പോള്‍ മുസ്ലിം സൂക്തങ്ങള്‍ ചൊല്ലിയെന്നാണ് പറയുന്നത്. എന്നാല്‍, ഇയാള്‍ മുസ്ലിം സൂക്തങ്ങള്‍ പഠിച്ചിരുന്നോയെന്ന് അറിയില്ല. ബംഗളൂരുവില്‍ എല്‍എല്‍ബി പൂര്‍ത്തിയാക്കിയ സത്നാംസിങ്മാന്‍ പഠനകാര്യത്തില്‍ മാത്രമല്ല ജീവിതത്തിന്റെ സമസ്തമേഖലയിലും മിടുക്കനായിരുന്നു. മെയ് 31നു രാത്രി 11ന് വീടുവിട്ടിറങ്ങിയതാണ് സത്നാംസിങ്മാന്‍. വാഹനമൊന്നും ഇല്ലാതിരുന്നതിനാല്‍ 40 കിലോമീറ്ററോളം നടന്നാണ് ഗയയില്‍ എത്തിയത്. അദ്ദേഹത്തിന്റെ തിരോധാനം വീട്ടിലും നാട്ടുകാരിലും ഏറെ വേദനയുണ്ടാക്കി. സുഹൃത്തുക്കള്‍ക്ക് സത്നാംസിങ്മാന്‍ മരിച്ചെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് വിമല്‍കിഷോര്‍ പറഞ്ഞു.

deshabhimani 060812

1 comment:

  1. ""ഇതാണോ കേരളത്തിലെ ആഭ്യന്തരമന്ത്രി ഉറപ്പുതന്ന നീതിപൂര്‍വകമായ അന്വേഷണം. മാനസിക വിഭ്രാന്തിയുള്ള യുവാവിനെ, ജയിലിലാക്കാതെ, ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് കേണപേക്ഷിച്ചതാണ്. ചികിത്സയ്ക്കുശേഷം എന്ത് അന്വേഷണത്തിനും വിട്ടുതരാമെന്നും മന്ത്രിയടക്കമുള്ളവരോടു പറഞ്ഞതാണ്. എന്നാല്‍, ക്രൂരമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും""-സത്നാംസിങ്മാന്‍ മരിച്ചതറിഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ ബന്ധു വിമല്‍കിഷോര്‍ സര്‍ക്കാര്‍ അനാസ്ഥയ്ക്കെതിരെ പൊട്ടിത്തെറിച്ചു. ആജ് തക് ടിവിയില്‍ പ്രൊഡ്യൂസറാണ് വിമല്‍കിഷോര്‍

    ReplyDelete