Tuesday, April 22, 2014

വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം ഒഴുകുന്നു: കഴിഞ്ഞ സാമ്പത്തിക വര്‍ഷം കടത്തിയത് 76.65 കോടിയുടെ സ്വര്‍ണം

കരിപ്പൂര്‍: കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒളിച്ചുകടത്തുന്നതിനിടെ പിടികൂടിയത് 219 കിലോ സ്വര്‍ണം. രാജ്യാന്തര മാര്‍ക്കറ്റില്‍ ഇതിന് 76 കോടി 65 ലക്ഷം രൂപ വിലവരും. 2013 ഏപ്രില്‍ ഒന്നുമുതല്‍ 2014 ഏപ്രില്‍ 20 വരെയുള്ള കണക്കാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് കഴിഞ്ഞ വര്‍ഷം നടന്നത്. പിടിക്കപ്പെട്ടതിന്റെ പത്ത് മടങ്ങോളം സ്വര്‍ണം അധികൃതരുടെ കണ്ണുവെട്ടിച്ച് കടത്തിയതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.

കേന്ദ്ര-സംസ്ഥാന ഭരണതലത്തിലെ സ്വാധീനം ഉപയോഗിച്ച് കള്ളക്കടത്ത് മാഫിയ- കസ്റ്റംസ് കൂട്ടുകെട്ട് കോടികളുടെ സ്വര്‍ണം കടത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന കാലയളവില്‍ 14 കോടി രൂപയുടെ 40 കിലോ സ്വര്‍ണം കേരളത്തിലേക്ക് ഒളിച്ചുകടത്തിയതായാണ് വിവരം. എന്നാല്‍ പിടിച്ചെടുത്തത് 22 കിലോ മാത്രം. പലപ്പോഴും കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഗ്രീന്‍ചാനല്‍ വഴി പുറത്തുവന്ന യാത്രക്കാരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് വലയില്‍ വീഴ്ത്തിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടന്നത് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ്. 46 കോടി 90 ലക്ഷം രൂപ വിലവരുന്ന 134 കിലോ സ്വര്‍ണമാണ് കരിപ്പൂരില്‍ പിടികൂടിയത്. 22 കോടി 40 ലക്ഷം രൂപയുടെ 64 കിലോ സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തിലും ഏഴ് കോടി 35 ലക്ഷം രൂപയുടെ 21 കിലോ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തിലും പിടിച്ചു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റവും വലിയ സ്വര്‍ണവേട്ട നടന്നത് നെടുമ്പാശേരിയിലാണ്. 20 കിലോ സ്വര്‍ണം. കരിപ്പൂരില്‍ ആറ് കിലോ സ്വര്‍ണ വേട്ടയും നടന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതി അടച്ച് കടത്തിയത് 156 കിലോ സ്വര്‍ണമാണ്. ഈയിനത്തില്‍ കസ്റ്റംസിന് ലഭിച്ച നികുതി അഞ്ച് കോടിയോളം വരും. കള്ളക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ ഫയാസ് പിടിയിലായതോടെയാണ് നികുതി അടച്ച് സ്വര്‍ണം കൊണ്ടുവരുന്നത് ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം കരിപ്പൂരിന് നികുതിയിനത്തില്‍ ലഭിച്ചത് 3.32 കോടി രൂപയാണ്. 1.12 കോടി നെടുമ്പാശേരിയിലും 55.57 ലക്ഷം രൂപ തിരുവനന്തപുരത്തും ലഭിച്ചു. ഭരണതലത്തില്‍ സ്വാധീനമുള്ളതിനാലാണ് സ്വര്‍ണക്കടത്തുകാര്‍ക്കെതിരെ നടപടിയില്ലാത്തതിന് കാരണം.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്ത് സംഘത്തെ വലിയിലാക്കുന്നുണ്ടെങ്കിലും ഉന്നതരുടെ ഇടപെടല്‍ മൂലം നടപടി ഉണ്ടാകുന്നില്ല. 2013 നവംബര്‍ എട്ടിന് ആറ് കിലോ സ്വര്‍ണവുമായി കരിപ്പൂരില്‍ എയര്‍ഹോസ്റ്ററസും കൂട്ടുകാരിയും അറസ്റ്റിലായതോടെയാണ് സ്വര്‍ണക്കടത്തിന്റെ ചുരുളഴിഞ്ഞത്. ഡിആര്‍ഐ അന്വേഷണം മുന്നോട്ടുകൊണ്ടുപോയെങ്കിലും ഒരു കേന്ദ്ര സഹമന്ത്രിയിലേക്ക് അന്വേഷണം നീണ്ടേക്കുമെന്ന സൂചനയെ തുടര്‍ന്ന് കേസൊതുക്കാന്‍ സമ്മര്‍ദമേറി. പിടിക്കപ്പെട്ടവര്‍ രക്ഷപ്പെടുന്ന കാഴ്ചയായിരുന്നു പിന്നീട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സംശയത്തിന്റെ നിഴലില്‍ വന്നതും കഴിഞ്ഞ വര്‍ഷമാണ്.

കള്ളക്കടത്തുകാരെ സഹായിച്ച ആറ് വിമാന കമ്പനി ജീവനക്കാര്‍ പിടിയിലായി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും അന്വേഷണം നീണ്ടു. സ്വര്‍ണക്കടത്തിന്റെ ലാഭവിഹിതത്തില്‍ 50 ശതമാനം പങ്ക് പറ്റുന്നത് സംസ്ഥാന ഭരണത്തില്‍ സ്വാധീനമുള്ള ഉന്നതനാണെന്ന് വരെ പിടിക്കപ്പെട്ടവരില്‍നിന്ന് മൊഴി ഉണ്ടായി. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ ഷഹബാസിന്റെ ലീഗ് ബന്ധവും വെളിച്ചത്തായി. ഒളിച്ചുകടത്തുന്ന സ്വര്‍ണത്തിന്റെ പങ്ക് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണം കൊഴുപ്പിച്ചതായും വിവരമുണ്ട്.

ബഷീര്‍ അമ്പാട്ട് deshabhimani

No comments:

Post a Comment