Tuesday, April 29, 2014

ബാര്‍ തര്‍ക്കം രൂക്ഷം; ഇന്ന് നിര്‍ണായക ചര്‍ച്ച

ബാര്‍ ലൈസന്‍സ് പുതുക്കല്‍ പ്രശ്നത്തില്‍ സര്‍ക്കാരും കെപിസിസി നേതൃത്വവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്നു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ടെലിഫോണില്‍ അറിയിച്ചതാണ് തിങ്കളാഴ്ചയുണ്ടായ ഏക പുരോഗതി. ചൊവ്വാഴ്ച യുഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്.

അതിനുമുമ്പ് സര്‍ക്കാര്‍- കെപിസിസി ഏകോപന സമിതി യോഗം ചേരാനും സാധ്യതയുണ്ട്. എക്സൈസ് മന്ത്രി കെ ബാബുവും കെപിസിസി പ്രസിഡന്റുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. അടച്ചിട്ട 418 ബാര്‍ തുറക്കുന്നത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ടൂ സ്റ്റാര്‍ പദവിയുള്ളവ ഉടന്‍ തുറക്കണമെന്നും മറ്റുള്ളവയുടെ നിലവാരം പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കണമെന്നുമാണ് നിര്‍ദേശം. ഇത് അംഗീകരിച്ചാല്‍ 300 ബാര്‍കൂടി തുറക്കാന്‍ കഴിയുമെന്നാണ് ചെന്നിത്തലയുടെ നിലപാട്.

ലൈസന്‍സ് പുതുക്കിയ 316 എണ്ണത്തില്‍ നിലവാരമില്ലാത്ത ഏകദേശം 85 ബാറുണ്ടെന്നും അവയും പൂട്ടിയാല്‍ ഇരുനൂറോളം ബാറുകള്‍ നിര്‍ത്തലാക്കാന്‍ കഴിയുമെന്നുമാണ് ചെന്നിത്തലയുടെ നിര്‍ദേശം. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വി എം സുധീരനും ഇത് അംഗീകരിച്ചിട്ടില്ല. എല്ലാ ബാറുകളുടെയും ലൈസന്‍സ് താല്‍ക്കാലികമായി പുതുക്കണമെന്നും പിന്നീട് നിലവാരം പരിശോധിച്ചാല്‍ മതിയെന്നുമാണ് മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും നിലപാട്. നിലവാരമില്ലാത്ത ഒന്നുപോലും തുറക്കരുതെന്ന നിലപാട് മാറ്റാന്‍ സുധീരനും തയ്യാറായിട്ടില്ല.

ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനു പിന്നിലെ കോടികളുടെ കോഴപിരിവാണ് പ്രശ്നം സങ്കീര്‍ണമാക്കിയത്. മദ്യനയം യഥാസമയം അംഗീകരിച്ച് നടപടികള്‍ തുടങ്ങുന്നതിനു പകരം തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ മുഖ്യമന്ത്രിയുടെ അറിവോടെ ഇടനിലക്കാര്‍ രംഗത്തിറങ്ങി. ബാര്‍ ഉടമകളോട് 25 ലക്ഷം രൂപ വീതം ആവശ്യപ്പെട്ടു. ഉടമകള്‍ വഴങ്ങാത്തതിനാല്‍ തര്‍ക്കം മുറുകി. ഇതോടെ ധനമന്ത്രി കെ എം മാണി ഇടപെട്ടു. തന്റെ പാര്‍ടിയും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ടെന്നായി മാണി. ഒടുവില്‍ 25 കോടി വാങ്ങി 316 വന്‍കിട ബാറുകളുടെ ലൈസന്‍സ് പുതുക്കാന്‍ തീരുമാനിച്ചു. ഇതില്‍ കെ എം മാണിയുടെ ബന്ധുക്കളുടെയും എക്സൈസ് മന്ത്രി കെ ബാബുവുമായി അടുപ്പമുള്ള കൊച്ചിയിലെ വ്യവസായ ഗ്രൂപ്പിന്റെയും ബാറുകള്‍ ഉള്‍പ്പെടുത്തി.

നിലവാരമില്ലാത്തവയുടെയും ലൈസന്‍സ് പുതുക്കി. 418 എണ്ണത്തിന്റെ ലൈസന്‍സ് പുതുക്കിയില്ല. 418 ബാറുകളുടെ ലൈസന്‍സ് തെരഞ്ഞെടുപ്പിനു മുമ്പ് പുതുക്കാന്‍ നീക്കം നടത്തിയെങ്കിലും കോഴപിരിവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കുരുങ്ങി. അതോടെയാണ് വിഷയം കെപിസിസി പ്രസിഡന്റിന്റെ കളത്തിലെത്തിയത്. സുധീരന്‍ ആദര്‍ശക്കളി തുടങ്ങിയതോടെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും വെട്ടിലായി. സര്‍ക്കാര്‍-കെപിസിസി യോഗം ചേര്‍ന്നെങ്കിലും സമവായമായില്ല. ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ കോടതിയില്‍നിന്ന് നിര്‍ദേശം വരുമെന്നും അതിന്റെ മറവില്‍ എല്ലാ ബാറുകളും തുറക്കാമെന്നുമായിരുന്നു കണക്കുകൂട്ടല്‍.

ബാറുകാര്‍ക്കു വേണ്ടി അഭിഭാഷകന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് സി ടി രവികുമാര്‍ കേസില്‍നിന്ന് പിന്മാറി. ഇതോടെ കുരുക്ക് കൂടുതല്‍ മുറുകി. സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാനില്ലെന്ന് കോടതി വിധി വന്നതോടെ സുധീരന്‍ പിടിമുറുക്കി. സര്‍ക്കാരിന്റെ മദ്യനയം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബാര്‍ ലൈസന്‍സിന് നക്ഷത്രപദവി നിര്‍ബന്ധമാക്കി ഉത്തരവിറക്കിയാല്‍ നിലവിലുള്ളവയ്ക്ക് അത് ബാധകമാക്കാന്‍ കഴിയില്ല.

സര്‍ക്കാര്‍ തീരുമാനം എടുത്തില്ലെന്നു പറഞ്ഞ് ബാര്‍ ഉടമകള്‍ കോടതിയെ സമീപിക്കാന്‍ ഇടയാകും. ചട്ടം ഭേദഗതിചെയ്യുകയോ, പുതിയത് കൊണ്ടുവരികയോ ചെയ്താല്‍ പുതിയ ബാറുകാര്‍ക്കുമാത്രമേ ബാധകമാക്കാന്‍ കഴിയൂ. എക്സൈസ് മന്ത്രി കെ ബാബു മന്ത്രിസഭയില്‍ നയം അവതരിപ്പിച്ച് അംഗീകാരം വാങ്ങാതെ വി എം സുധീരന് അടിക്കാന്‍ വടി നല്‍കിയെന്നാണ് മുഖ്യമന്ത്രിയുടെയും മറ്റും വാദം.

കെ ശ്രീകണ്ഠന്‍

ബാറുകള്‍ അടയാന്‍ കാരണം അവിശുദ്ധ ബന്ധമെന്ന്

കൊച്ചി: ലൈസന്‍സുള്ള ബാര്‍ ഉടമകളും സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെത്തുടര്‍ന്നാണ് കേരളത്തില്‍ 418 ബാറുകള്‍ അടഞ്ഞുകിടക്കുന്നതെന്ന് കേരള ക്ലാസിഫൈഡ് സ്റ്റാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവാരമുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും അവര്‍ പറഞ്ഞു. 2011ലെ യുഡിഎഫ് സര്‍ക്കാരിന്റെ നയം അനുസരിച്ച് ത്രീസ്റ്റാറും അതിനു മുകളിലുമുള്ള ഹോട്ടലുകള്‍ക്കും മാത്രം 2012 മാര്‍ച്ച്വരെ ലൈസന്‍സ് നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനിടെ ലൈസന്‍സ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചില ഹോട്ടലുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഉത്തരവുണ്ടായിട്ടും ചിലര്‍ക്ക് ലൈസന്‍സ് ലഭിച്ചില്ല.

അതേസമയം, ചില ബാറുകള്‍ക്ക് വേഗം ലൈസന്‍സ് നല്‍കി. എന്നാല്‍, ലൈസന്‍സ് നല്‍കുന്നതില്‍നിന്ന് ചിലരെ മനഃപൂര്‍വം ഒഴിവാക്കാനായി 2011 ഡിസംബറില്‍ ബാര്‍ ലൈസന്‍സ് കൊടുക്കാവുന്നവയുടെ പട്ടികയില്‍നിന്ന് ത്രീസ്റ്റാര്‍ എന്ന വാക്ക് സര്‍ക്കാര്‍ നീക്കി. തുടര്‍ന്ന് ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. കോടതിവിധി ഉണ്ടായിട്ടും വൈപ്പിനിലെ സീപോര്‍ട്ട് ഹോട്ടലിന് ലൈസന്‍സ് കൊടുക്കാതിരിക്കാന്‍ 2012ല്‍ ഭേദഗതി കൊണ്ടുവന്നു. ഈ നിയമ ഭേദഗതികള്‍ ഹൈക്കോടതി എടുത്തുകളഞ്ഞു.

ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചില്ല. 2012 സെപ്തംബറിലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവനുസരിച്ച് ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പകരം പുതിയ രണ്ട് ഓര്‍ഡിനന്‍സ്കൂടി ഇറക്കിയതോടെ നിലവിലുള്ളവ ഓര്‍ഡിനന്‍സിന്റെ പരിധിക്കുപുറത്തായി. നിലവില്‍ ലൈസന്‍സുള്ള ബാര്‍ ഹോട്ടലുകളെയും അവയുടെ മുതലാളിമാരുടെയും കുത്തക ഉറപ്പാക്കാന്‍ സര്‍ക്കാന്‍ സഹായിക്കുകയാണ്. അബ്കാരി മുതലാളിമാര്‍ സ്വാധീനിച്ചാണ് അനുകൂല നടപടി ഉണ്ടാക്കുന്നതെന്നും അസോസിയേഷന്‍ പ്രസിഡന്റ് പ്രിന്‍സ് മാത്യു, സെക്രട്ടറി ജോര്‍ജ് കുര്യാക്കോസ്, സിറില്‍ ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment