Wednesday, April 30, 2014

തൃണമൂല്‍ അക്രമം; രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ തൃണമൂല്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. അക്രമത്തില്‍&ലവേ;രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്കുപറ്റി. പശ്ചിമ മിഡ്നാപുര്‍ ജില്ലയില്‍ ചന്ദ്രകോണ മേഖലയിലാണ് രണ്ട് കൊലപാതകങ്ങളും. പ്രഹളാദ് റായ് (25), മഹിസെന്‍ ഖാന്‍ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ഘട്ടാലില്‍ പ്രതിപക്ഷനേതാവ് സൂര്യകാന്ത് മിശ്ര പങ്കെടുത്ത തെരഞ്ഞെടുപ്പുയോഗം കഴിഞ്ഞ് തിരിച്ചുപോകുമ്പോഴായിരുന്നു പ്രഹളാദ് കൊല്ലപ്പെട്ടത്. അക്രമത്തില്‍ നിരവധിപേര്‍ക്ക് പരിക്കുപറ്റി. തെരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിലായിരിക്കുമ്പോഴാണ് മഹിസെന്നിനെ അക്രമികള്‍ അടിച്ചുകൊന്നത്. അരംബാഗിലും ഗൗര്‍ഹട്ടിയിലും നടന്ന അക്രമത്തില്‍ നിരവധി സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണ്.

മൂന്നാംഘട്ടത്തില്‍ ഒമ്പതു മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്്. ഹൗറ, ഉള്‍ബേരിയ, സേരാംപുര്‍, ഹൂഗ്ലി, അരംബാഗ്്, ബിര്‍ഭും, ബോള്‍പുര്‍, ബര്‍ദമാന്‍ ഈസ്റ്റ്, ബര്‍ദ്വമാന്‍- ദുര്‍ഗാപുര്‍ എന്നിവയാണ് മണ്ഡലങ്ങള്‍. 13 വനിതകളുള്‍പ്പെടെ ആകെ 87 പേരാണ് മത്സരരംഗത്തുള്ളത്. ഒമ്പതിടത്തും സിപിഐ എം സ്ഥാനാര്‍ഥികളാണ്്. കഴിഞ്ഞതവണ അഞ്ചിടത്ത് തൃണമൂലും നാലിടത്ത് സിപിഐ എമ്മും വിജയിച്ചിരുന്നു. കൂടുതല് സീറ്റ് നേടാനാകുമെന്ന പ്രതീക്ഷയാണ് പ്രചാരണം പൂര്‍ത്തിയായപ്പോള്‍ ഇടതുമുന്നണിക്കുള്ളത്. തൃണമൂല് അക്രമവും ഭീഷണിയും നേരിട്ട് ശക്തമായ പ്രചാരണം നടത്താന്‍ ഇടതുമുന്നണിക്ക് സാധിച്ചു. ഇതില്‍ വിറളിപിടിച്ചാണ് തൃണമൂല്‍ അക്രമം.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ശ്രിദീപ് ഭട്ടാചാര്യ, ഡോ. രാംചന്ദ്ര ഡോം, തൃണമൂലിന്റെ സിനിമാനടിയായ ശതാബ്ദിറോയ്, കല്യാണ്‍ മുഖര്‍ജി, മുന്‍ കേന്ദ്ര സഹമന്ത്രി സുല്‍ത്താന്‍ അഹമ്മദ്, ഫുട്ബോള്‍ കളിക്കാരനായ പ്രസൂണ്‍ ബാനര്‍ജി, സംഗീതസംവിധായകന്‍ ബപ്പി ലാഹിരി, സിനിമാനടനായ ജോര്‍ജ് ബക്കര്‍, പത്രപ്രവര്‍ത്തകനായ ചന്ദന്‍മിത്ര, കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ മദന്‍ എന്നിവരാണ് സ്ഥാനാര്‍ഥികളില്‍ പ്രമുഖര്‍. പ്രചാരണത്തിന്റെ അന്തിമഘട്ടത്തില്‍ ശാരദ ചിട്ടി കുംഭകോണം മുഖ്യവിഷയങ്ങളിലൊന്നായി. തൃണമൂലിന് പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതും അക്രമത്തിലേക്ക് അവരെ നയിച്ചു. നീതിപൂര്‍വവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് നടത്താന്‍ മുന്‍കരുതലെടുക്കണമെന്ന് ഇടതുമുന്നണി പ്രതിനിധിസംഘം ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment