Wednesday, April 30, 2014

ഹിന്ദു ഐക്യവേദി നേതാവിന്റെ വീട്ടില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ പിടികൂടി

നെടുമങ്ങാട്: ഹിന്ദു ഐക്യവേദി നേതാവിന്റെ വീട്ടില്‍നിന്ന് സ്ഫോടകവസ്തുക്കള്‍, ബോംബ്, മാരകായുധങ്ങള്‍, കാട്ടുജീവികളുടെ തോല് എന്നിവ പിടികൂടി. ഒരാള്‍ കസ്റ്റഡിയില്‍. ഹിന്ദു ഐക്യവേദി വഞ്ചുവം മേഖലാ ഭാരവാഹിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ചുള്ളിമാനൂര്‍ വഞ്ചുവം കൊന്നമൂടുവീട്ടില്‍ ഉപ്പുതീനിയെന്ന് അറിയപ്പെടുന്ന ഹരികുമാറിന്റെ (40) വീട്ടിലാണ് റെയ്ഡ് നടന്നത്. നെടുമങ്ങാട് ഡിവൈഎസ്പി വൈ ആര്‍ റസ്റ്റത്തിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 25 നാടന്‍ബോംബ്, കരിമരുന്ന്, വാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍, കാട്ടുപൂച്ച, പന്നി എന്നിവയുടെയും മറ്റു കാട്ടുമൃഗങ്ങളുടെയും തോലുകള്‍ എന്നിവ കണ്ടെടുത്തു. വീടിനോട് ചേര്‍ന്നുള്ള ചെറിയ മുറിയില്‍ ഇവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നാട്ടുകാര്‍ നല്‍കിയ മറ്റൊരു പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംശയം തോന്നിയാണ് റെയ്ഡ് നടത്തിയത്. ഹരികുമാറിന്റെ സഹായിയും വഞ്ചുവം സ്വദേശിയുമായ പത്മാസുതനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഹരികുമാര്‍ വീടിനുചുറ്റും മുള്ളുവേലി കെട്ടി രാത്രിയില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് പതിവാണ്. ഇതിനെതിരെ പ്രദേശവാസികള്‍ കെഎസ്ഇബിക്കും നെടുമങ്ങാട് പൊലീസിനും പരാതി നല്‍കി. ഇതേപ്പറ്റി അന്വേഷിക്കാന്‍ ചൊവ്വാഴ്ച രാവിലെ നെടുമങ്ങാട് സ്റ്റേഷനിലെ എസ്ഐയും കെഎസ്ഇബി അധികാരികളും ഹരികുമാറിന്റെ വീട്ടിലെത്തി. വീട്ടിലുണ്ടായിരുന്ന ഹരികുമാര്‍ ഇവരെ കണ്ട് ഓടി രക്ഷപ്പെട്ടു. പൊലീസ് ഓട്ടോറിക്ഷയില്‍ പരിശോധന നടത്തുമ്പോള്‍ വാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെടുത്തു. വീട് റെയ്ഡ് ചെയ്യണമെന്ന് നാട്ടുകാര്‍ പൊലീസിനോട് സംയുക്തമായി ആവശ്യപ്പെട്ടു. തുടര്‍ന്ന് നെടുമങ്ങാട് ഡിവൈഎസ്പി വൈ ആര്‍ റസ്റ്റം, സിഐ വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി വീട് റെയ്ഡ് ചെയ്യുകയായിരുന്നു. വീടിനുപുറകിലെ ചെറിയ മുറി റെയ്ഡ് ചെയ്യുമ്പോഴാണ് സ്ഫോടകവസ്തുക്കളും മൃഗത്തോലുകളും കണ്ടെത്തിയത്. ബോംബ് സ്ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബുകള്‍ നിര്‍വീര്യമാക്കുകയും മറ്റുള്ളവ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹരികുമാറിന്റെ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് ഹരികുമാര്‍. എസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പുചെയ്യുന്നു.

deshabhimani

No comments:

Post a Comment