Thursday, April 24, 2014

അനധികൃത തസ്തിക: മോട്ടോര്‍ വാഹന വകുപ്പില്‍ വന്‍ അഴിമതിക്ക് നീക്കം

മോട്ടോര്‍ വാഹന വകുപ്പില്‍ അനധികൃതമായി ഉന്നത തസ്തിക സൃഷ്ടിച്ച് വന്‍ അഴിമതിക്ക് നീക്കം. അഞ്ചുവര്‍ഷമായി നിലവിലില്ലാത്ത അഡീഷ്ണല്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ തസ്തികയാണ് സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും മറികടന്ന് അഴിമതിക്ക് അവസരമൊരുക്കുന്നത്. ഗതാഗത, ധന വകുപ്പകളുടെ എതിര്‍പ്പ് മറികടന്ന് ബന്ധപ്പെട്ട ഫയലില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒപ്പിട്ടു. മോട്ടോര്‍ വാഹനവകുപ്പില്‍ ഭരണകക്ഷിയുടെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്ന ജോയിന്റ് ഡയറക്ടറെ അഡീഷണല്‍ ഡയറക്ടര്‍ പദവിയിലേക്ക് ഉയര്‍ത്തി കമീഷണറുടെ പല അധികാരങ്ങളും നിയന്ത്രണത്തിലാക്കാനാണ് നീക്കം. ഈ പദവിയിലേക്ക് കൊണ്ടുവരുന്നതാകട്ടെ അഴിമതി നടത്തിയതിന് മുമ്പ് മൂന്ന് വിജിലന്‍സ് കേസുകളെ അഭിമുഖീകരിച്ച ഉദ്യോഗസ്ഥനെയും.

നിലവിലുള്ള ജോയിന്റ് ഡയറക്ടറുടെ തസ്തിക ഐഎഎസ് കേഡറിലുള്ളവര്‍ക്കുള്ള അഡീഷണല്‍ ഡയറക്ടര്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതോടെ മോട്ടോര്‍ വാഹന വകുപ്പില്‍ സ്ഥലംമാറ്റം, വിജിലന്‍സ് എന്നിവയുടെയെല്ലാം ചുമതല അഡീഷണല്‍ ഡയറക്ടറുടെ നിയന്ത്രണത്തിലാകും. ഈ നടപടിതന്നെ വകുപ്പ് അഴിമതിയുടെ കൂത്തരങ്ങാകും എന്ന് ഉറപ്പിക്കുന്നു. ഐഎഎസുകാര്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പദവി വഹിച്ചിരുന്ന കാലത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് നിയന്ത്രിക്കാന്‍ ഒരു ഐപിഎസുകാരന്‍ ഉണ്ടായിരുന്നു. അഖിലേന്ത്യാ കേഡറായതിനാല്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്, ജോയിന്റ് ഡയറക്ടര്‍പദവി അഡീഷണല്‍ ഡയറക്ടര്‍ പദവിയാകും. ഈ പദവിയിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനാണ് വിജലിന്‍സ് ചുമതല. പിന്നീട് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പദവി ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കുമാത്രമായി. ആ ഘട്ടത്തില്‍ അഡീഷണല്‍ ഡയറക്ടര്‍പദവി ഉണ്ടായിരുന്നില്ല. ഈ തസ്തിക ഐപിഎസിന്റെ എക്സ്കേഡര്‍ തസ്തികയാണ്. അഖിലേന്ത്യാ സര്‍വീസിലുള്ളവര്‍ പുറത്ത് ജോലിചെയ്യുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന തസ്തികയായതിനാല്‍ അവര്‍ പോകുമ്പോള്‍ തസ്തികയും ഇല്ലാതാകും.

2009 മുതല്‍ തസ്തിക ഒഴിഞ്ഞുകിടന്നു. ഇങ്ങനെയുള്ള തസ്തിക ഒരു വര്‍ഷം കഴിയുമ്പോള്‍ ഇല്ലാതാകും. 2010ല്‍ ഇല്ലാതായ തസ്തികയാണ് സ്ഥാനക്കയറ്റ തസ്തികയായി പരിഗണിച്ച് ഐപിഎസ് യോഗ്യത ഇല്ലാത്ത ജോയിന്റ് ഡയറക്ടറെ നിയമിക്കുന്നത്. മൂന്ന് വിജിലന്‍സ് കേസിനെ അഭിമുഖീകരിച്ച ഉദ്യേഗസ്ഥനെ മോട്ടോര്‍ വാഹന വകുപ്പില്‍ അഡീഷണല്‍ ഡയറക്ടര്‍ പദവിയിലേക്ക് ഉയര്‍ത്തുമെന്ന് ഉറപ്പായതോടെ സ്ഥലംമാറ്റ വാഗ്ദാനങ്ങളുമായ മന്ത്രി ഓഫീസ് പണപ്പിരിവ് ആരംഭിച്ചു. ഉത്തരവ് ഇറങ്ങുംമുമ്പ് പിരിവ് തുടങ്ങിയതായി വകുപ്പിലെ ജീവനക്കാര്‍ പറയുന്നു. അഴിമതിസാധ്യത ഉള്ള ഇടങ്ങളില്‍ നിയമനം ലഭിക്കാന്‍ എത്ര തുക നല്‍കാനും സന്നദ്ധരായി ഭരണകക്ഷി അനുകൂല സംഘടനകളിലെ ഉദ്യോഗസ്ഥരും രംഗത്തുണ്ട്.

deshabhimani

No comments:

Post a Comment