Sunday, April 27, 2014

തൊഴിലുറപ്പ് പണികള്‍ സ്തംഭിച്ചു

ഭൂവികസനവും കൃഷിയും ഒഴിവാക്കി ഏറ്റെടുക്കാവുന്ന പണികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍മപദ്ധതികള്‍ വീണ്ടും തയ്യാറാക്കേണ്ടതിനാല്‍ സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതികള്‍ സ്തംഭിച്ചു. നാലു വിഭാഗങ്ങളിലായി ഏറ്റെടുക്കാവുന്ന പണികള്‍ സംബന്ധിച്ച 11 ഇന മാര്‍ഗനിര്‍ദേശം 22നാണ്് സര്‍ക്കാര്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കിയത്. കക്കൂസ് നിര്‍മാണം, ധാന്യപ്പുര നിര്‍മാണം, കളിസ്ഥല നിര്‍മാണം. പഞ്ചായത്ത്, അങ്കണവാടി കെട്ടിട നിര്‍മാണം തുടങ്ങിയ ആസ്തിനിര്‍മിത പദ്ധതികള്‍ മാത്രമേ തൊഴിലുറപ്പില്‍ പെടുത്തി ചെയ്യാവൂ എന്നാണ് പുതിയ നിര്‍ദേശം.

ഇതില്‍ പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാനുള്ള പ്രവൃത്തി മാത്രമാണ് കേരളത്തിന് പ്രയോജനപ്പെടുക. ബാക്കിയെല്ലാം വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രം പ്രയോജനപ്പെടുന്നവയാണ്. 2014-15 വര്‍ഷത്തേയ്ക്കുള്ള കര്‍മപദ്ധതി പതിവുപോലെ കഴിഞ്ഞ സെപ്തംബറില്‍ തയ്യാറാക്കി പഞ്ചായത്തുകള്‍ അംഗീകാരം വാങ്ങിയിരുന്നു. ആ കര്‍മപദ്ധതിയുടെ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയാല്‍ അതിന്റെ ബാധ്യത ഉദ്യോഗസ്ഥര്‍ക്കായിരിക്കും. അതിനാല്‍ പണികള്‍ നടത്താന്‍ അവര്‍ തയ്യാറാകുന്നില്ല. ഇതോടെയാണ് സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി തന്നെ സ്തംഭിച്ചത്. പുതിയ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് തൊഴിലുറപ്പ് പുനഃരാരംഭിക്കാന്‍ പുതിയ കര്‍മപദ്ധതി തയ്യാറാക്കേണ്ടിവരും. ആദ്യം അയല്‍കൂട്ടതല പദ്ധതി തയ്യാറാക്കണം. അതിനുശേഷം വാര്‍ഡുതല പദ്ധതി രൂപീകരിച്ച് ഗ്രാമസഭ അംഗീകരിക്കണം. അതിനുശേഷം ഇവ ക്രോഡീകരിച്ച് പഞ്ചായത്ത് തലത്തില്‍ കര്‍മപദ്ധതി തയ്യാറാക്കണം. ഇതിന് ചുരുങ്ങിയത് രണ്ടുമാസം വേണ്ടിവരും. ജില്ലാതല അംഗീകാരവും വാങ്ങുമ്പോള്‍ മൂന്നുമാസം കഴിയും. അതായത് ഓണത്തിന് മുമ്പ് തൊഴിലുറപ്പ് പണിയോ ചെയ്തതിന്റെ കൂലിയോ കിട്ടാനിടയില്ലെന്ന് അര്‍ഥം.

ആസ്തിനിര്‍മിത പദ്ധതികള്‍ മാത്രമേ ഏറ്റെടുക്കാനാകൂ എന്നാണ് കര്‍ശന നിര്‍ദേശം. ഇതില്‍ തന്നെ നിര്‍മാണ സാമഗ്രികള്‍ക്ക് 40 ശതമാനം തുകയേ നീക്കിവെക്കാനും പറ്റൂ. 60 ശതമാനം കൂലിച്ചെലവായി നീക്കിവെക്കണം. (റോഡിന് പൂഴി വിരിക്കണമെങ്കില്‍ പോലും പൂഴിക്ക് ആകെ ചെലവിന്റെ 70 ശതമാനത്തിലേറെ വേണ്ടിവരും) അതുകൊണ്ട് തന്നെ അത്തരം പണികള്‍ ഏറ്റെടുക്കാനാകില്ല. കൂലിച്ചെലവ് മാത്രമുള്ള ഭൂവികസന പദ്ധതികള്‍ ഏറ്റെടുത്ത് അതിന്റെ കൂടി അടിസ്ഥാനത്തില്‍ ആസ്തിനിര്‍മിത പദ്ധതികള്‍ക്കുള്ള സാമഗ്രികള്‍ നേരത്തെ വാങ്ങുകയായിരുന്നു പതിവ്. എന്നാല്‍ ബിപിഎല്‍ വിഭാഗത്തില്‍പെട്ടവരുടെ ഭൂവികസന പദ്ധതികള്‍ മാത്രമേ ഏറ്റെടുക്കാനാകൂ എന്നാണ് പുതിയ നിര്‍ദേശം.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ കൈവശം ഭൂമി വളരെ കുറച്ച് മാത്രമേ ഉണ്ടാകൂ എന്നതിനാല്‍ ചെലവഴിക്കാന്‍ കഴിയുന്ന പണം വളരെ പരിമിതമായിരിക്കും. ഇതനുസരിച്ച് കര്‍മപദ്ധതി ഉണ്ടാക്കിയാല്‍ തന്നെ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ തൊഴിലാളികള്‍ക്കും നൂറുദിവസം പോയിട്ട് പത്ത് ദിവസത്തെ പണി പോലും നല്‍കാന്‍ കഴിയില്ലെന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു പ്രതിഭാഹരി പറഞ്ഞു. അതേസമയം ചെയ്ത പണിയുടെ കൂലിയിനത്തില്‍ സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് 371.16 കോടി രൂപ നല്‍കാനുണ്ട്. ആലപ്പുഴ ജില്ലയില്‍ മാത്രം 36.46 കോടിയും.

ഡി ദിലീപ് deshabhimani

No comments:

Post a Comment