Tuesday, April 22, 2014

മോഡിയെ പിന്തുണയ്ക്കില്ലെന്ന് ബിസ്മില്ലാഖാന്റെ കുടുംബം

വാരാണസി: ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോഡിയെ പിന്തുണയ്ക്കാനില്ലെന്ന് ഷെഹനായ് മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാഖാന്റെ കുടുംബം. നാമനിര്‍ദേശം സമര്‍പ്പിക്കുമ്പോള്‍ ബിസ്മില്ലാഖാന്റെ കുടുംബം മോഡിയെ പിന്താങ്ങുമെന്ന് പ്രചരിപ്പിച്ച ബിജെപി വൃത്തങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയായി. തങ്ങള്‍ ഒരു പാര്‍ടിയെയും സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കില്ലെന്ന് ബിസ്മില്ലാഖാന്റെ കൊച്ചുമകന്‍ അഫാഖ് ഹൈദര്‍ മാധ്യമങ്ങളോട് പറഞ്ഞു. മെയ് 12ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അജയ് റായിയും ആം ആദ്മിയുടെ അരവിന്ദ് കെജ്രിവാളും മോഡിക്കെതിരെ മത്സരിക്കും.

16-ാം തീയതി ബിജെപി നേതാവും മേയറുമായ രാംഗോപാല്‍ മൊഹലെ ബിസ്മില്ലാഖാന്റെ കുടുംബവുമായി ബന്ധപ്പെട്ട് നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. ഇതനുസരിച്ച് അഫാഖ് ഹൈദറിന്റെ പിതാവ് ഉസ്താദ് സാമിന്‍ ഹുസൈനും കുടുംബസുഹൃത്തും മേയറുടെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. ""എന്തെങ്കിലും സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബിജെപി നേതാവ് ഞങ്ങളെ ബന്ധപ്പെട്ടതെന്ന് കരുതി. എന്നാല്‍, നരേന്ദ്രമോഡി ഗുജറാത്തില്‍നിന്നുള്ള ചില ആളുകളെ ഞങ്ങളെ കാണാനായി പറഞ്ഞുവിട്ടിട്ടുണ്ടെന്നും നാമനിര്‍ദേശം സമര്‍പ്പിക്കുമ്പോള്‍ സാമിന്‍ തന്നെ പിന്തുണയ്ക്കണമെന്നാണ് മോഡി ആഗ്രഹിക്കുന്നതെന്നും മേയര്‍ അറിയിച്ചു. കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയതിന് ശേഷം തീരുമാനം അറിയിക്കാമെന്ന് അച്ഛന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍, ഉസ്താദ് ബിസ്മില്ലാഖാന്‍ ഒരു പാര്‍ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാത്ത ആളായതിനാല്‍ ആ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഒരു ദിവസത്തിന് ശേഷം ഞങ്ങള്‍ ബിജെപി നേതൃത്വത്തെ അറിയിച്ചു. എന്നാല്‍,ഇതിന് വിരുദ്ധമായ ചില പ്രചാരണങ്ങളാണ് പിന്നീടുള്ള ദിവസങ്ങളില്‍ നടന്നത്""- അഫാഖ് ഹൈദര്‍ പറഞ്ഞു.

എന്നാല്‍, മോഡിയെ പിന്തുണയ്ക്കണമെന്ന് ബിസ്മില്ലാഖാന്റെ കുടുംബത്തോട് ആവശ്യപ്പെട്ടില്ലെന്ന് മേയര്‍ രാംഗോപാല്‍ മൊഹലെ അവകാശപ്പെട്ടു. അതേസമയം ബിസ്മില്ലാഖാനെ രാഷ്ട്രീയ പാര്‍ടികള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍മാത്രമാണ് ഓര്‍ക്കുന്നതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സ്മരണാര്‍ഥം മ്യൂസിയം നിര്‍മിക്കണമെന്ന ആവശ്യം എട്ടുവര്‍ഷത്തിന് ശേഷവും കടലാസിലാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

deshabhimani

No comments:

Post a Comment