Tuesday, April 22, 2014

പ്രാദേശിക വികസനം: സ്തംഭിച്ചു

തിരു: കേരളത്തിന്റെ തനത് മാതൃകയായ വികേന്ദ്രീകൃത ആസൂത്രണവും പ്രാദേശികവികസനവും ഇല്ലാതാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ധനമാനേജുമെന്റിലെ കെടുകാര്യസ്ഥത കേരളത്തിലെ ആയിരത്തോളം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളാകെ സ്തംഭിപ്പിച്ചു. ഡിസംബര്‍മുതല്‍ പ്രഖ്യാപിതവും അല്ലാത്തതുമായ ട്രഷറി നിയന്ത്രണങ്ങളിലൂടെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ തുടങ്ങിയത്. കഴിഞ്ഞവര്‍ഷത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസനഫണ്ടിലെ 428 കോടി രൂപ തൊഴിലുറപ്പു പദ്ധതിയിലെ കൂലി കുടിശ്ശിക നല്‍കാനായി വകമാറ്റി.

തൊഴിലുറപ്പു പദ്ധതിയില്‍ ഈ വര്‍ഷത്തെ വിഹിതം ലഭിച്ചിട്ടും ഈ തുക തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയില്ല. ചെലവഴിക്കാത്ത തുക പൂര്‍ണമായും മറ്റു പദ്ധതിയിലേക്ക് വകമാറ്റാനായിരുന്നു മറ്റൊരു നിര്‍ദേശം. ഇതിലൂടെ ജില്ലാ ആസൂത്രണസമിതികളെ നോക്കുകുത്തിയാക്കി. സമിതി അംഗീകരിച്ച പദ്ധതിയില്‍ മാറ്റംവരുത്തുന്നത് പ്രായോഗികമല്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ വകമാറ്റല്‍ നടപ്പാക്കാന്‍ അനുമതി നല്‍കി. പണം ട്രഷറി അക്കൗണ്ടില്‍ ഒതുങ്ങി. സര്‍ക്കാരിനാകട്ടെ ഒരു രൂപപോലും അക്കൗണ്ടില്‍നിന്ന് പോയില്ല. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക വര്‍ഷത്തില്‍ 10 തവണയായി ലഭ്യമാക്കുകയെന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്.

പണമില്ലായ്മ ഒരു കാരണവശാലും പ്രാദേശിക വികസനത്തെ ബാധിക്കരുതെന്ന ദൃഢനിശ്ചയം അന്നത്തെ ധനമന്ത്രി ടി എം തോമസ് ഐസക് സ്വീകരിച്ചിരുന്നു. ഈ നയം ഇല്ലാതാക്കാന്‍ കഴിയാത്ത യുഡിഎഫ് സര്‍ക്കാര്‍ കുറുക്കുവഴി തേടി. പണം അനുവദിച്ച് ഉത്തരവിറക്കി. എന്നാല്‍, ട്രഷറിനിയന്ത്രണത്തിലൂടെ പണം കൈമാറുന്നത് തടസ്സപ്പെടുത്തി. പദ്ധതിപ്രവര്‍ത്തനങ്ങളുടെ പ്രധാന ഭാഗവും നടക്കുന്ന ജനുവരിമുതലുള്ള സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദത്തില്‍ ഒരു രൂപപോലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ പദ്ധതിവിഹിതമായ 4000 കോടിയില്‍, 1300 കോടിയില്‍ താഴെമാത്രമാണ് നല്‍കിയത്. മുന്‍വര്‍ഷത്തെ പദ്ധതിവിഹിതം ഉള്‍പ്പെടെ ഈ വര്‍ഷം നഷ്ടപ്പെട്ടത് മൂവായിരം കോടി വരും.

യഥാര്‍ഥ കണക്ക് വ്യക്തമാക്കാന്‍ ധനവകുപ്പോ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളോ തയ്യാറായിട്ടില്ല. തദ്ദേശ സ്വയംഭരണവകുപ്പിന് ധനവകുപ്പ് നല്‍കിയ അര്‍ഹമായ പരിഗണനയാണ് ഇല്ലാതാക്കുന്നത്. ഗ്രാമവികസനം, പഞ്ചായത്ത്, നഗരാസൂത്രണം എന്നിങ്ങനെ മൂന്നായി തദ്ദേശ സ്വയംഭരണം മുറിച്ചതോടെ നാഥനില്ലാത്ത സ്ഥിതിയായി. വകുപ്പുകളുടെ ഏകോപനത്തിന് മന്ത്രിസഭാ യോഗത്തിനും കഴിയുന്നില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയുള്ള മന്ത്രിമാര്‍ക്ക് ഒപ്പമുള്ള വകുപ്പുകളിലെ അഴിമതിക്ക് സഹായകമായ പദ്ധതികളിലേക്ക് പണമൊഴുക്കാനുള്ള മാര്‍ഗമായി പ്രാദേശിക വികസന ഫണ്ടിനെ മാറ്റി. കാലിയായ ഖജനാവിന് കാവല്‍നില്‍ക്കുന്ന ധനവകുപ്പ് ഇതിന് കൂട്ടും.

deshabhimani

No comments:

Post a Comment