Friday, April 25, 2014

ബാറുകള്‍ക്ക് ലൈസന്‍സ്: തമ്മിലടി തെരുവില്‍

നിലവാരമില്ലെന്നു പറഞ്ഞ് അടച്ചുപൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തുടങ്ങിയ തമ്മിലടി തെരുവില്‍ വിഴുപ്പലക്കലായി. അതിനിടെ, കെപിസിസി- സര്‍ക്കാര്‍ ഏകോപനസമിതിയിലെ ഭൂരിപക്ഷ തീരുമാനമെന്ന പേരില്‍ ബാറുകള്‍ തുറക്കുന്നതിന് അനുമതി നല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. തന്റെ നിലപാടില്‍ മാറ്റമില്ലെന്നു വരുത്തി ആദര്‍ശപരിവേഷമണിഞ്ഞ് തടിയൂരാനുള്ള കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ തന്ത്രമാണ് ഇതോടെ വിജയിച്ചത്.

ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ പുറമെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഒടുവില്‍ അംഗീകാരം നല്‍കുകയും ചെയ്യുകയെന്നതായിരുന്നു സുധീരന്റെ തന്ത്രം. കെപിസിസി-സര്‍ക്കാര്‍ ഏകോപനസമിതി യോഗം 29ന് ചേരും. "ഭൂരിപക്ഷ" അഭിപ്രായമനുസരിച്ച് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ ഈ യോഗത്തില്‍ തീരുമാനിക്കും. ഇത് യുഡിഎഫ് യോഗത്തിലും അംഗീകരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ നിലവാരമുയര്‍ത്തണമെന്ന വ്യവസ്ഥയിലായിരിക്കും ലൈസന്‍സ് നല്‍കുക. ലൈസന്‍സ് നല്‍കുന്നതിനു പിന്നില്‍ കോടികളുടെ അഴിമതിക്കാണ് ഇതോടെ വീണ്ടും കളമൊരുങ്ങാന്‍ പോകുന്നത്. ഒരാള്‍മാത്രം മദ്യവിരുദ്ധനും ബാക്കിയെല്ലാവരും മദ്യലോബിയുടെ ആള്‍ക്കാരുമെന്നു വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബുധനാഴ്ചത്തെ യോഗത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. വ്യാഴാഴ്ച എക്സൈസ് മന്ത്രി കെ ബാബു പരസ്യമായിത്തന്നെ സുധീരനെതിരെ പ്രസ്താവനയുമായി രംഗത്തെത്തി. ബാബുവിനെ പിന്തുണച്ച് കെ മുരളീധരനും പ്രതികരിച്ചു. ബാബുവിന് കെപിസിസി ജനറല്‍ സെക്രട്ടറി അജയ് തറയില്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. ഉമ്മന്‍ചാണ്ടിക്കും ബാബുവിനും മറുപടിയായി സുധീരനും പ്രസ്താവനയിറക്കി. ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ തന്റെ നിലപാട് വ്യക്തിപരമല്ലെന്നും പാര്‍ടി നിലപാടാണെന്നുമാണ് സുധീരന്റെ പ്രസ്താവന.

മദ്യവിരുദ്ധ ബ്രാന്‍ഡിന്റെ കുത്തക താന്‍മാത്രമായി ഏറ്റെടുക്കാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്ന് സുധീരന്‍ പറഞ്ഞു. കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ എല്ലാവരും തന്നെ എതിര്‍ത്തുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രഖ്യാപിത നയത്തില്‍ ഉറച്ചുനിന്നുള്ള നിലപാടാണ് മുന്നോട്ടു വച്ചത്. ഈ നിലപാടുമായി മുന്നോട്ടു പോകുമെന്നും സുധീരന്‍ അവകാശപ്പെട്ടു. ജനാധിപത്യ പാര്‍ടിയായ കോണ്‍ഗ്രസില്‍ ഒരാളുടെ നിലപാടു മാത്രം അടിച്ചേല്‍പ്പിക്കാനാകില്ലെന്നാണ് സുധീരന് മറുപടിയായി ബാബു പ്രതികരിച്ചത്. അജയ് തറയില്‍ മറുപടി പറഞ്ഞതിനെത്തുടര്‍ന്ന് ബാബു പിന്നീട് പ്രസ്താവന ഇറക്കിയെങ്കിലും ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന നിലപാടില്‍ മാറ്റംവരുത്തിയിട്ടില്ല. ഒരുവിഭാഗം മദ്യലോബിക്കുവേണ്ടി എക്സൈസ് വകുപ്പ് എടുക്കുന്ന തീരുമാനത്തിന്റെ വിഴുപ്പ് ചുമക്കാന്‍ കോണ്‍ഗ്രസിനെ കിട്ടില്ലെന്നാണ് അജയ് തറയില്‍ പ്രതികരിച്ചത്.

deshabhimani

No comments:

Post a Comment