Thursday, April 24, 2014

പ്രസ് കൗണ്‍സില്‍ നിര്‍ദേശം മാതൃഭൂമി പാലിച്ചില്ല

സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനനെതിരെ തെറ്റായ വാര്‍ത്ത നല്‍കിയത് തിരുത്തണമെന്നാവശ്യപ്പെട്ട പ്രസ് കൗണ്‍സില്‍ നിര്‍ദ്ദേശം പാലിക്കാതെ മാതൃഭൂമിയുടെ മലക്കംമറിച്ചില്‍. വാര്‍ത്ത തിരുത്തണമെന്ന കൃത്യമായ നിര്‍ദ്ദേശം പാലിക്കാതെ, ഉള്‍പേജില്‍ ചെറിയ വാര്‍ത്തയാക്കി ഒതുക്കി. മോഹനനെതിരെ പച്ചക്കള്ളം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച പത്രമാണ്, പരമോന്നത മാധ്യമ കോടതിയുടെ ഉത്തരവിന് പുല്ലുവില കല്‍പിച്ചത്. മാതൃഭൂമി വാര്‍ത്തയില്‍ പിശകുണ്ടെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയമിച്ച അന്വേഷണസമിതി കണ്ടെത്തിയെന്നാണ് ബുധനാഴ്ച പത്രം പറയുന്നത്. വാര്‍ത്തയില്‍ പരസ്പരവിരുദ്ധമായ പരാമര്‍ശമുണ്ടെന്ന് പ്രസ് കൗണ്‍സില്‍ നിയമിച്ച സമിതി പറഞ്ഞെന്നുമുണ്ട്. 11-ാം പേജില്‍ അപ്രധാനമായാണ് വാര്‍ത്ത കൊടുത്തത്. തിരുത്താണെന്ന് വാര്‍ത്തയില്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല. പ്രസ് കൗണ്‍സില്‍ നിര്‍ദേശം ഭാഗികമായി പ്രസിദ്ധീകരിച്ച് കണ്ണില്‍പൊടിയിടാനുള്ള മാധ്യമതന്ത്രമാണ് സ്വീകരിച്ചത്.

സുപ്രീംകോടതി വിധിയില്‍ പറയാത്തതായിരുന്നു കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വാര്‍ത്തയായി പത്രം കൊടുത്തത്. ചന്ദ്രശേഖരന്‍ കേസില്‍, വാടകക്ക് കൊലയാളികളെ സംഘടിപ്പിച്ചത് പി മോഹനാണോ എന്ന് വാദത്തിനിടെ ജസ്റ്റിസ് ഠാക്കൂര്‍ ചോദിച്ചുവെന്നായിരുന്നു വാര്‍ത്ത. ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികളെ മോഹനന്‍ വാടകക്ക് എടുത്തതാണെന്ന് കോടതി പറഞ്ഞുവെന്നും ന്യൂഡല്‍ഹി ലേഖകന്റെ പേര് വെച്ചുള്ള വാര്‍ത്തയിലുണ്ടായിരുന്നു. പ്രാധാന്യത്തോടെ തിരുത്ത് നല്‍കണമെന്നാണ് പത്രാധിപര്‍ എം കേശവമേനോനോട് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ആവശ്യപ്പെട്ടത്. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനെതിരെ തുടര്‍ച്ചയായി കള്ളക്കഥകളും നുണവാര്‍ത്തകളും പടച്ചുവിട്ട മാതൃഭൂമിക്ക് കിട്ടിയ കനത്ത തിരിച്ചടിയായിരുന്നു ഈ നിര്‍ദ്ദേശം. ചന്ദ്രശേഖരന്‍ കേസുമായി ബന്ധപ്പെട്ട മോഹനന്റെ ജാമ്യാപേക്ഷ സംബന്ധിച്ച വാര്‍ത്തയാണ് അപകീര്‍ത്തികരവും തെറ്റായതുമെന്ന് പ്രസ് കൗണ്‍സില്‍ കണ്ടെത്തിയത്.

desshabhimani

No comments:

Post a Comment