Monday, April 21, 2014

സുധാകരന്‍ പിരിക്കുന്നത് ഒന്നരക്കോടി

ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന്റെ മറവില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ കണ്ണൂരില്‍നിന്ന് പിരിക്കുന്നത് ഒന്നരക്കോടിരൂപ. നിലവാരമില്ലാത്തതിനാല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ബാറുകളുടെ കാര്യത്തില്‍ തിങ്കളാഴ്ച ചേരുന്ന സര്‍ക്കാര്‍-കെപിസിസി ഏകോപനസമിതിയാണ് അന്തിമ തീരുമാനമെടുക്കുക. പണം നല്‍കിയില്ലെങ്കില്‍ ലൈസന്‍സ് പുതുക്കില്ലെന്നാണ് ഭീഷണി. ഓരോ മദ്യശാലയ്ക്കും പ്രത്യേക ക്വാട്ടയും നിശ്ചയിച്ചിട്ടുണ്ട്.

ബാറുടമകളെ വരുതിക്കുനിര്‍ത്താന്‍ തളിപ്പറമ്പിലെ പ്രമുഖ അബ്കാരിയെയാണ് ഇടനിലക്കാരനാക്കിയത്. കണ്ണൂരിലെ ഒരു ആഡംബരഹോട്ടല്‍ കേന്ദ്രീകരിച്ചാണ് ചരടുവലി മുന്നേറുന്നത്. കണ്ണൂര്‍ ജില്ലയില്‍ 27 ബാറാണുള്ളത്. ഇവയില്‍ പകുതിയിലധികവും ഗുണനിലവാരമില്ലാത്തതിനാല്‍ അടച്ചുപൂട്ടി. ഉടമകള്‍ക്ക് പ്രതിദിനം ലക്ഷങ്ങളാണ് നഷ്ടം. അതിനാല്‍ ലൈസന്‍സ് പുതുക്കുന്നതിന് എന്തുവില കൊടുക്കാനും ഇവര്‍ തയ്യാറാണ്. ഇതാണ് സുധാകരന്‍ മുതലാക്കുന്നത്.

മദ്യവ്യവസായികളും ബാറുടമകളുമായുള്ള സുധാകരന്റെ ബന്ധം കുപ്രസിദ്ധമാണ്. ഇവരുടെ പ്രധാന ഇടനിലക്കാരനും സുധാകരനാണ്. രണ്ടുവര്‍ഷം മുമ്പ് കൊട്ടാരക്കരയില്‍ സുധാകരന്‍ നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ ഇടനിലപ്രവര്‍ത്തനങ്ങള്‍ക്ക് തെളിവാണ്. ലൈസന്‍സ് പുതുക്കാന്‍ ജഡ്ജി കൈക്കൂലി വാങ്ങുന്നതിന് താന്‍ സാക്ഷിയാണെന്നാണ് സുധാകരന്‍ പ്രസംഗിച്ചത്. അന്ന് ഒപ്പമുണ്ടായിരുന്ന അബ്കാരി ജോസ് ഇല്ലിക്കല്‍ സുധാകരന്‍ കൈക്കൂലി ഇടപാടില്‍ ഇടനിലക്കാരനാണെന്ന് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. എഐസിസി അനുവദിച്ചതും വന്‍കിടക്കാരില്‍നിന്ന് പിരിച്ചതുമായി കോടികള്‍ തെരഞ്ഞെടുപ്പ് കാലത്ത് ലഭിച്ചെങ്കിലും ബാര്‍ ലൈസന്‍സ് പുതുക്കല്‍ കറവപ്പശുവാക്കുകയാണ് സുധാകരനും കൂട്ടരും. അടഞ്ഞുകിടക്കുന്ന ഭൂരിഭാഗം ബാറുകളും നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലല്ല പ്രവര്‍ത്തിക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും വന്‍തുക മാസപ്പടി നല്‍കിയാണ് മൂത്രപ്പുരയുടെ നിലവാരംപോലുമില്ലാത്ത മദ്യശാലകളുടെ പ്രവര്‍ത്തനം. പല ബാറിലും നിയമവിരുദ്ധകൗണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വ്യാജമദ്യവില്‍പ്പനയും നിര്‍ബാധം.

വ്യാജമദ്യനിര്‍മാണത്തിന് കുപ്രസിദ്ധനായ അബ്കാരിയാണ് സുധാകരന്റെ ഇടനിലക്കാരന്‍. ബാറുകള്‍ക്ക് പുറമെ കണ്ണൂര്‍ നഗരസഭ ലീസിന് നല്‍കിയ ഭൂമിയില്‍ കാലാവധി കഴിഞ്ഞിട്ടും തുടരുന്ന സ്ഥാപനങ്ങളോടും പണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാള്‍ടെക്സ്, റെയില്‍വേസ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലെ പെട്രോള്‍ പമ്പുകള്‍, തെക്കീബസാറിലെ തടിവ്യാപാരശാല, പഴയ ബസ്സ്റ്റാന്‍ഡിലെ ബാറിനോട് ചേര്‍ന്ന നേഴ്സറി തുടങ്ങിയ സ്ഥാപനങ്ങളെയാണ് സമീപിച്ചത്. കാലാവധി കഴിഞ്ഞവരുടെ കരാര്‍ റദ്ദാക്കാന്‍ മൂന്നുവര്‍ഷം മുമ്പ് നഗരസഭ തീരുമാനിച്ചിരുന്നു. ഇത് നടപ്പാക്കാത്തത് സുധാകരന്റെ ഇടപെടല്‍ മൂലമാണ്. നിയമവിരുദ്ധ വ്യാപാരത്തിന്റെ ഓഹരി തന്റെ ഫണ്ടിലേക്ക് തന്നില്ലെങ്കില്‍ ഇറക്കിവിടുമെന്നാണ് പിണിയാളുകളായ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ മുഖേന ഭീഷണി.

deshabhimani

No comments:

Post a Comment