Wednesday, April 23, 2014

റെയില്‍വേ ശുചീകരണ തൊഴിലാളികള്‍ പണിമുടക്കില്‍

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ട് രണ്ടുമാസം. വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച തൊഴിലാളികള്‍ പണിമുടക്കിയതോടെ സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കുമിഞ്ഞു. ട്രാക്കുകളില്‍ മാലിന്യം നിറഞ്ഞതിനാല്‍ പ്ലാറ്റ്ഫോമിലൂടെ യാത്രക്കാര്‍ക്ക് മൂക്കുപൊത്താതെ നടക്കാന്‍ വയ്യ. കോഴിക്കോട് സ്റ്റേഷനിലെ കരാര്‍ ശുചീകരണ തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചിട്ട് രണ്ടുമാസത്തിലേറെയായി. വിഷുവിനടക്കം ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കിയില്ല. ഇനി ശമ്പളം ലഭിച്ചാലേ ജോലിക്കിറങ്ങൂവെന്ന് തൊഴിലാളികള്‍ പറഞ്ഞു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്‍പ്പതാര കമ്പനിയാണ് സ്റ്റേഷന്‍ ശുചീകരിക്കാന്‍ റെയില്‍വേയുമായി കരാറുണ്ടാക്കിയത്. എന്നാല്‍ കരാറില്‍ പറയുന്നതുപോലെ വേതനമോ മറ്റാനുകൂല്യങ്ങളോ നല്‍കാതെ അമിതഭാരം അടിച്ചേല്‍പ്പിച്ച് തങ്ങളെ ചൂഷണംചെയ്യുകയാണ്. മാസങ്ങളായിട്ടും ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് പലതവണ കരാറുകാരുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരെയും ശമ്പളം നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് ചൊവ്വാഴ്ച മുതല്‍ തൊഴില്‍ ബഹിഷ്കരിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. തിങ്കളാഴ്ച മുഴുവന്‍ ശമ്പളം നല്‍കുമെന്ന് അറിയിച്ചതോടെ കഴിഞ്ഞദിവസവും ജോലിക്കിറങ്ങി. ചൊവ്വാഴ്ചയായിട്ടും കമ്പനി അധികൃതര്‍ ശമ്പളം നല്‍കിയില്ല. പണിമുടക്കിയ തൊഴിലാളികളോട് ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കയര്‍ത്തെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാതെ തൊഴിലിലേര്‍പ്പെടില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി.

"പലപ്പോഴും ഡബിള്‍ ഡ്യൂട്ടിയെടുക്കണം. കാശിനുചോദിക്കുമ്പോള്‍ കൈ മലര്‍ത്തുകയാ പതിവ്. ഇനിയേതായാലും ഇങ്ങനെ തുടരാന്‍ വയ്യ. പ്ലാറ്റ്ഫോമിലോ ട്രാക്കിലോ മാലിന്യം കണ്ടാല്‍ എല്ലാവരുടെയും മുന്നിലിട്ട് അസഭ്യംപറയുന്നവര്‍ വേതനകാര്യത്തിലും ഇടപെട്ടാല്‍ ദാരിദ്ര്യമില്ലാതെ ജീവിക്കാമായിരുന്നെന്ന് തൊഴിലാളിയായ വിമല പറഞ്ഞു. 2010 മുതലാണ് ശുചീകരണ തൊഴിലാളികളായി ഇവര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. നിലവില്‍ 33 തൊഴിലാളികളാണുള്ളത്. പ്ലാറ്റ്ഫോമും ട്രാക്കും ശുചീകരിക്കുന്നതിനുപുറമെ മറ്റുപല ജോലികളും കരാറുകാര്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുകയാണ്. സ്റ്റേഷനിലെ സ്റ്റാളുകളിലെയും മറ്റും മാലിന്യങ്ങള്‍ ശേഖരിച്ച് കല്ലായിയില്‍ തള്ളേണ്ടതും ഇവരുടെ ജോലിയാണ്. രണ്ടുഘട്ടങ്ങളിലായി തൊഴിലെടുക്കുന്നവര്‍ക്ക് പ്രതിദിനം 257 രൂപയാണ് നല്‍കുന്നത്. ഇതില്‍ ഇഎസ്ഐയുടെയും പിഎഫിന്റെയും പേരുപറഞ്ഞ് കരാറുകാര്‍ തുക ഈടാക്കുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് പ്രൊവിഡന്റ് ഫണ്ടോ ഇഎസ്ഐ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.

deshabhimani

1 comment:

  1. hmmm.. yea.. benefits.. visit any western railway station and compare cleanness. is there not enough employees to do the job? or aren;t they doing it right?

    ReplyDelete