Monday, November 14, 2011

ജുഡീഷ്യറി നിയമസഭയുടെ അധികാരം കവരുന്നു: സിപിഐ എം

ജനങ്ങളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കാന്‍നിയമസഭ പാസാക്കുന്ന നിയമം റദ്ദാക്കുന്ന ജുഡീഷ്യറിയുടെ നടപടി നിയമനിര്‍മാണസഭയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങളോടെ റോഡരികില്‍ പൊതുയോഗം നടത്താമെന്ന് കേരളനിയമസഭ പാസാക്കിയ നിയമം നിലനില്‍ക്കെ കേരള ഹൈക്കോടതി റോഡരികിലെ പൊതുയോഗങ്ങള്‍ വിലക്കിയത് നിയമസഭയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്ന് മൂന്ന് ദിവസത്തെ കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി.

ജുഡീഷ്യറിയുടെ ഇത്തരം ഇടപെടലുകളെ സിപിഐ എം ശക്തമായി എതിര്‍ക്കും. റോഡരുകില്‍ പൊതുയോഗം നടത്താനുള്ള ജനാധിപത്യ അവകാശം എന്ത് വിലകൊടുത്തായാലും സംരക്ഷിക്കപ്പെടണം. പാര്‍ടി സംസ്ഥാന സമിതി അംഗം എം വി ജയരാജനെ കോടതിയലക്ഷ്യ നടപടികള്‍ക്ക് ആറുമാസം തടവിന് ശിക്ഷിച്ചത് ജുഡീഷ്യറിക്കെതിരായ വിമര്‍ശം കോടതിയലക്ഷ്യ നിയമങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിന് സമാനമാണെന്നും സിപിഐ എം ചൂണ്ടിക്കാട്ടി.

വിദ്യാര്‍ഥി സമരങ്ങളെ മൃഗീയമായി അടിച്ചമര്‍ത്തുന്ന യുഡിഎഫ് സര്‍ക്കാര്‍ നടപടിയെയും കേന്ദ്രകമ്മിറ്റി രൂക്ഷമായി വിമര്‍ശിച്ചു. അഴിമതിക്കാരായ നേതാക്കളെ യുഡിഎഫ് സര്‍ക്കാര്‍ പരസ്യമായി പിന്തുണയ്ക്കുകയാണ്. അഴിമതിക്കേസില്‍ സുപ്രീംകോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ച ബാലകൃഷ്ണപിള്ളയ്ക്ക് ഇളവ് നല്‍കിയതുതന്നെ ഏറ്റവും വലിയ ഉദാഹരണം. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാര്‍ ജനാധിപത്യ ഭരണസംവിധാനം അട്ടിമറിച്ചിരിക്കയാണ്. പ്രതിപക്ഷ പാര്‍ടികളില്‍പെട്ട 44 പേരെ ബംഗാളില്‍ കൊന്നു. ആയിരക്കണക്കിനാളുകള്‍ക്ക് കിടപ്പാടം നഷ്ടമായി. പ്രതിപക്ഷ പാര്‍ടികളുടെയും ട്രേഡ്യൂണിയനുകളുടെയും ഓഫീസുകള്‍ ബലംപ്രയോഗിച്ച് ഏറ്റെടുക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദക്ഷിണ കൊല്‍ക്കത്തയിലെ പൊലീസ് സ്റ്റേഷനില്‍പോയി പ്രതികളെ നേരിട്ട് മോചിപ്പിക്കാന്‍പോലും ആഭ്യന്തരമന്ത്രിയുടെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി തയ്യാറായി. പഞ്ചായത്ത് ഭരണം ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച തൃണമൂല്‍ സര്‍ക്കാര്‍ സര്‍വകലാശാലകളിലെ ജനാധിപത്യസംവിധാനവും തകര്‍ക്കുകയാണെന്ന് സിപിഐ എം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പ്രത്യയശാസ്ത്രപ്രമേയം: അന്തിമ കരട് ജനുവരിയില്‍

ന്യൂഡല്‍ഹി: സിപിഐ എമ്മിന്റെ പ്രത്യയശാസ്ത്രപ്രമേയത്തിന്റെ അന്തിമകരടിന് ജനുവരിയില്‍ രൂപംനല്‍കും. ജനുവരിയില്‍ കൊല്‍ക്കത്തയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് അന്തിമ കരടിന് രൂപം നല്‍കുക. തുടര്‍ന്ന് പാര്‍ടി ഘടകങ്ങള്‍ അതു ചര്‍ച്ചചെയ്യും. ചര്‍ച്ചയിലൂടെ നിര്‍ദേശിക്കുന്ന ഭേദഗതികളോടെ അവ പാര്‍ടികോണ്‍ഗ്രസിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കുമെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ എ കെ ജി ഭവനില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

മൂന്നു ദിവസമായി ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം പിബി അവതരിപ്പിച്ച പ്രത്യയശാസ്ത്രപ്രമേയത്തെക്കുറിച്ച് ചര്‍ച്ച നടത്തി. അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം മാത്രമേ പ്രത്യയശാസ്ത്രപ്രമേയത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് എന്തെങ്കിലും പറയാനാകൂ എന്നും കാരാട്ട് പറഞ്ഞു. പാര്‍ടി സെക്രട്ടറിമാരുടെ കാലാവധി പരമാവധി മൂന്നുതവണയായി നിജപ്പെടുത്തുന്ന നിര്‍ദേശം കോഴിക്കോട്ട് ചേരുന്ന പാര്‍ടി കോണ്‍ഗ്രസിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. പുതിയ നേതൃത്വത്തെ വളര്‍ത്തിയെടുക്കാനും കൂട്ടായ പ്രവര്‍ത്തനം ശക്തമാക്കാനും ലക്ഷ്യമിട്ടാണ് പാര്‍ടി ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവരുന്നത്. എന്നാല്‍ , സെക്രട്ടറിമാരുടെ കാലാവധി മൂന്നുതവണയായി നിശ്ചയിക്കുന്നതുകൊണ്ട് ഒരിക്കല്‍ തെരഞ്ഞെടുത്താല്‍ മൂന്നുതവണ തുടരാമെന്നില്ലെന്നും കാരാട്ട് പറഞ്ഞു.

deshabhimani 141111

1 comment:

  1. ജനങ്ങളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കാന്‍നിയമസഭ പാസാക്കുന്ന നിയമം റദ്ദാക്കുന്ന ജുഡീഷ്യറിയുടെ നടപടി നിയമനിര്‍മാണസഭയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങളോടെ റോഡരികില്‍ പൊതുയോഗം നടത്താമെന്ന് കേരളനിയമസഭ പാസാക്കിയ നിയമം നിലനില്‍ക്കെ കേരള ഹൈക്കോടതി റോഡരികിലെ പൊതുയോഗങ്ങള്‍ വിലക്കിയത് നിയമസഭയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്ന് മൂന്ന് ദിവസത്തെ കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി.

    ReplyDelete