Monday, August 6, 2012

2ജി അഴിമതി കേന്ദ്രം തുറന്നു സമ്മതിക്കുന്നു


2ജി സ്പെക്ട്രത്തിന്റെ അടിസ്ഥാനവിലയായി 14,000 കോടി രൂപ നിശ്ചയിച്ചതിലൂടെ പൊളിഞ്ഞത് ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന കേന്ദ്രസര്‍ക്കാര്‍വാദം. മൂന്നു വര്‍ഷംമുമ്പ് ലൈസന്‍സിനൊപ്പം സൗജന്യമായി അനുവദിച്ച സ്പെക്ട്രത്തിന് അടിസ്ഥാനവില നിശ്ചയിച്ചതിലൂടെ അഴിമതി നടന്നെന്ന് തുറന്നുസമ്മതിക്കുകയാണ് കേന്ദ്രം.

കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗം പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് അടിസ്ഥാനവില തീരുമാനിച്ചത്. അഴിമതിയെത്തുടര്‍ന്ന് രാജ ടെലികോം മന്ത്രാലയം ഒഴിഞ്ഞപ്പോള്‍ സ്ഥാനമേറ്റെടുത്ത കപില്‍ സിബലും ഉന്നതാധികാര സമിതിയിലുണ്ടായിരുന്നു. ട്രായി അടിസ്ഥാന നിരക്കായി ശുപാര്‍ശചെയ്ത 18,000 കോടി രൂപ തള്ളിക്കളയാന്‍ ചരടുവലിച്ചത് കപില്‍ സിബലാണ്. ട്രായി നിശ്ചയിച്ച തുക നിരസിക്കാനുള്ള കാരണം സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ല. 2008ല്‍ നടന്ന ഇടപാടില്‍ ഖജനാവിന് 1.76 ലക്ഷം കോടി രൂപനഷ്ടമുണ്ടായതായി സിഎജി കണ്ടെത്തിയെങ്കിലും നഷ്ടക്കണക്ക് സാങ്കല്‍പ്പികമാണെന്നായിരുന്നു സിബല്‍ അടക്കമുള്ളവര്‍ വാദിച്ചത്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാര്‍ശ ചെയ്തതിനേക്കാള്‍ 22 ശതമാനത്തിന്റെ കുറവ് വരുത്തിയാണ് അടിസ്ഥാനതുക നിശ്ചയിച്ചത്. നഷ്ടത്തിന്റെ വ്യാപ്തി കുറച്ചുകാട്ടാനും ടെലികോം ഭീമന്‍മാരെ സഹായിക്കാനുമുള്ള ട്രായിയുടെ നിര്‍ദേശമാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തള്ളിയത്. ലേലം നടത്താതെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തില്‍ ലൈസന്‍സ് അനുവദിച്ചതിലൂടെയാണ് ഖജനാവിനു കിട്ടേണ്ടിയിരുന്ന ഭീമമായ തുക നഷ്ടപ്പെട്ടതെന്ന് സിഎജി കണ്ടെത്തിയത്. ലൈസന്‍സിനൊപ്പം സൗജന്യമായാണ് സ്പെക്ട്രം അനുവദിച്ചത്. ലൈസന്‍സ് അനുവദിച്ചതുതന്നെ 2001ല്‍ നിശ്ചയിച്ച തുകയനുസരിച്ചായിരുന്നു.

എന്നാല്‍, സിഎജിക്കെതിരെ പ്രചാരണം നടത്തി മുഖം രക്ഷിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. സിഎജിയുടെ കണക്ക് വിശ്വസനീയമല്ലെന്നും ഖജനാവിന്റെ നഷ്ടം പൂജ്യമാണെന്നുമുള്ള നിലപാടുമായി കപില്‍ സിബല്‍ രംഗത്തെത്തിയത് ഈ സാഹചര്യത്തിലാണ്. ലൈസന്‍സ് നല്‍കേണ്ട രീതി സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും അതില്‍ സിഎജി തലയിടേണ്ടെന്നും സിബല്‍ ഉപദേശിച്ചു. 3ജി സ്പെക്ട്രം ലേലത്തിലൂടെ ലഭിച്ച തുകയെ അടിസ്ഥാനമാക്കിയാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന കാര്യം മറച്ചുവച്ചായിരുന്നു മന്ത്രിയുടെ വാദം. ലേലം കൂടാതെ നല്‍കിയ 122 ലൈസന്‍സുകള്‍ പിന്നീട് സുപ്രീംകോടതി റദ്ദാക്കുകയും ലേലത്തിന് നിര്‍ദേശം നല്‍കുകയുംചെയ്തു. ആഗസ്ത് 31 ന് മുമ്പ് ലേലനടപടികള്‍ തീര്‍ക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

deshabhimani 060812

1 comment:

  1. 2ജി സ്പെക്ട്രത്തിന്റെ അടിസ്ഥാനവിലയായി 14,000 കോടി രൂപ നിശ്ചയിച്ചതിലൂടെ പൊളിഞ്ഞത് ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന കേന്ദ്രസര്‍ക്കാര്‍വാദം. മൂന്നു വര്‍ഷംമുമ്പ് ലൈസന്‍സിനൊപ്പം സൗജന്യമായി അനുവദിച്ച സ്പെക്ട്രത്തിന് അടിസ്ഥാനവില നിശ്ചയിച്ചതിലൂടെ അഴിമതി നടന്നെന്ന് തുറന്നുസമ്മതിക്കുകയാണ് കേന്ദ്രം.

    ReplyDelete