Sunday, August 5, 2012

മുന്‍കൂട്ടി തീരുമാനിച്ചത് എഴുതിവായിക്കുന്നു: പിള്ള


യുഡിഎഫില്‍ ഘടകകക്ഷികളുമായി ചര്‍ച്ച നടക്കാറില്ലെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്പിള്ള. രണ്ടു മൂന്ന് പേര്‍ തീരുമാനമെടുക്കുന്നു. ഇത് യോഗത്തില്‍ എഴുതിവായിക്കുന്നു. യുഡിഎഫ് യോഗത്തില്‍ താന്‍ ഇനി പങ്കെടുക്കില്ല. ജന്മി-അടിയാന്‍ ബന്ധം ഒരു രാഷ്ട്രീയ കൂട്ടുകെട്ടിലും ഉണ്ടാകാന്‍ പാടില്ലെന്നും കേരളാകോണ്‍ഗ്രസ് ബി സംസ്ഥാന സമിതി യോഗത്തിനുശേഷം വാര്‍ത്താ സമ്മേളനത്തില്‍ പിള്ള പറഞ്ഞു.

യുഡിഎഫ് ജില്ലായോഗങ്ങള്‍ കഴിഞ്ഞ 15 മാസമായി നടക്കുന്നില്ല. സര്‍ക്കാരില്‍ കഴിവില്ലാത്ത മന്ത്രിമാരുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്റെ അഭിപ്രായത്തോട് യോജിക്കുന്നു. പാര്‍ടിയും മന്ത്രി കെ ബി ഗണേശ്കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനെന്ന പേരില്‍ ആറുതവണ തന്നെ വിളിച്ചുവരുത്തി കളിയാക്കുകയാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മാണിയും കുഞ്ഞാലിക്കുട്ടിയും ചെയ്തത്. യുഡിഎഫ് രൂപവല്‍ക്കരിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആളെന്ന പരിഗണനയോ തന്റെ പ്രായമോ അവര്‍ കണക്കാക്കിയില്ല. ഉമ്മന്‍ചാണ്ടി ഗണേശനെ ഹൈജാക്ക് ചെയ്ത് നീതികേട് കാട്ടി. പാര്‍ടിനേതൃത്വത്തെ അപമാനിച്ചു. പ്രശ്നപരിഹാരത്തിനായി ചര്‍ച്ച നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞിട്ട് ഒരു മാസമായി. കണ്‍വീനര്‍ മുമ്പും ഇങ്ങനെ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി യുഡിഎഫ്, എന്‍എസ്എസ് നേതൃത്വം മുന്നോട്ടുവച്ച എല്ലാ ഫോര്‍മുലകളും താന്‍ അംഗീകരിച്ചതാണ്. എന്നാല്‍, പ്രശ്നം പരിഹരിക്കാന്‍ ആര്‍ക്കും ആഗ്രഹമില്ല. ഞങ്ങളെ വിളിച്ചുവരുത്തി കളിയാക്കാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. തീരെ നിവൃത്തിയില്ലാത്ത അവസ്ഥ വരുമ്പോള്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കും.

യുഡിഎഫിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിന്തുണച്ച എന്‍എസ്എസും എസ്എന്‍ഡിപിയും ഇപ്പോള്‍ എതിരാണ്. സര്‍ക്കാരിനെതിരെ ക്രൈസ്തവ സഭകള്‍ ഇടയലേഖനം ഇറക്കിയത് ആദ്യമായാണ്. തന്റെ മന്ത്രിസഭയിലെ നൂറുശതമാനം പേരും മിടുക്കന്മാരാണെന്നല്ലേ മുഖ്യമന്ത്രി പറഞ്ഞത്. ഉദാഹരണത്തിന് ആരോഗ്യവകുപ്പ് കുളമായിട്ട് 15 മാസമായി. വനംവകുപ്പില്‍ മന്ത്രിയുടെ അറിവോടെയാണോയെന്ന് അറിയില്ല, ഒരു അഡീഷണല്‍ പ്രൈവറ്റ്സെക്രട്ടറി അഴിമതി നടത്തുന്നു. കേരളാകോണ്‍ഗ്രസ് ബിയെ പിളര്‍ത്തി മറ്റൊരുപാര്‍ടിയുണ്ടാക്കാന്‍ പണം പിരിച്ചതും ഈ പ്രൈവറ്റ്സെക്രട്ടറിയാണ്. നെല്ലിയാമ്പതി വിഷയത്തില്‍ യുഡിഎഫ് ഉപസമിതിക്ക് പുറമെ എംഎല്‍എമാരുടെ സംഘവും അവിടം സന്ദര്‍ശിച്ച് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മുന്നണിക്ക് ബാധ്യതയുണ്ട്. നെല്ലിയാമ്പതി, ഹാരിസണ്‍ മലയാളം ഉള്‍പ്പെടെ സര്‍ക്കാരിന് അര്‍ഹതപ്പെട്ട ഭൂമിയെല്ലാം തിരിച്ചെടുക്കണം. വനംകേസുകളില്‍ സ്ഥിരം തോല്‍ക്കുന്ന അവസ്ഥ മാറ്റാന്‍ പ്രമുഖരായ അഭിഭാഷകരെ ഹാജരാക്കണം. തങ്ങള്‍ പേരെഴുതിക്കൊടുത്ത് മന്ത്രിയാക്കിയ ആളിനെ, മന്ത്രിയായി വേണ്ടെന്ന് പാര്‍ടി തീരുമാനിച്ച് കത്ത് കൊടുത്തിട്ടും മന്ത്രിയെ പ്രോത്സാഹിപ്പിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

സംഘടനയും മന്ത്രിസഭയും അഴിച്ചുപണിയാന്‍ ആവശ്യം

തിരു: ഡിസിസി-കെപിസിസി പുനഃസംഘടനയ്ക്കൊപ്പം മന്ത്രിസഭ അഴിച്ചുപണിയണമെന്ന ആവശ്യവും ഹൈക്കമാന്‍ഡിന് മുന്നില്‍. സംഘടന പുനഃസംഘടനയ്ക്കുള്ള ഫോര്‍മുല ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍ ഞായറാഴ്ച രാത്രിയെത്തിയതിന് മുമ്പേ ഈയാവശ്യവും ഉയര്‍ന്നു. ഒന്നിനും കൊള്ളാത്ത മന്ത്രിമാരുള്ളതാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയെന്ന വി എം സുധീരന്റെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ പുനഃസംഘടനയ്ക്കുള്ള ആവശ്യം ശക്തമായത്. പക്ഷേ, മന്ത്രിസഭ അഴിച്ചുപണി ഇപ്പോഴത്തെ ചര്‍ച്ചയില്‍ വരില്ലെന്ന് മുഖ്യമന്ത്രിയുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഡിസിസി-കെപിസിസി സ്ഥാനങ്ങള്‍ എങ്ങനെ പങ്കിടണം, ആ സ്ഥാനങ്ങളില്‍ വരേണ്ടവരെ നിശ്ചയിക്കേണ്ടത് എങ്ങനെ, തുടങ്ങിയ കാര്യങ്ങളില്‍ മാനദണ്ഡം ഉണ്ടാക്കാനാണ് ഡല്‍ഹി ചര്‍ച്ച. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നയിക്കുന്ന രണ്ട് പ്രബലഗ്രൂപ്പുകളെ ഹൈക്കമാന്‍ഡ് അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ പങ്കിടല്‍ ഈ ഗ്രൂപ്പുകളുടെ വിലപേശലിനെ അടിസ്ഥാനമാക്കിയാകും. വയലാര്‍ രവിയുടെയും പത്മജയുടെയും ഗ്രൂപ്പുകള്‍ക്ക് ഓരോ ഡിസിസി പ്രസിഡന്റ് സ്ഥാനം അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.

പ്രതാപനെയും സതീശനെയും ചികിത്സിക്കണമെന്ന് കെഎസ്സി എം

കോട്ടയം: ടി എന്‍ പ്രതാപനും വി ഡി സതീശനും "ചികിത്സ" നല്‍കാന്‍ കെഎസ്യു നേതൃത്വം തയ്യാറാകണമെന്ന് കേരളകോണ്‍ഗ്രസ് മാണി വിഭാഗം വിദ്യാര്‍ഥി സംഘടനയായ കെഎസ്സി എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. മന്ത്രിമാരാകാന്‍ കഴിയാത്തതു മുതല്‍ പ്രതാപനും സതീശനും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുകയാണ്. കെ എം മാണി ആദ്യ ബജറ്റ് അവതരിപ്പിച്ചതുമുതല്‍ കേരള കോണ്‍ഗ്രസിനോട് ശത്രുതാപരമായ സമീപനമാണ് കോര്‍പ്പറേറ്റുകളുടെ തോഴന്മാരായ യുവ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്വീകരിക്കുന്നത്. പ്രതാപനെയും സതീശനെയും പോലുള്ള വിവരദോഷികളുടെ സംഘമായി കെഎസ്യു അധഃപതിക്കരുതെന്ന് സംസ്ഥാന പ്രസിഡന്റ് പന്മന മഞ്ചേഷും ജനറല്‍ സെക്രട്ടറിമാരായ റിജോ കടവനും സച്ചിന്‍ ജെയിംസും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ആരോടും യുദ്ധം ചെയ്യാന്‍ തയ്യാറെന്ന് ജോര്‍ജ്

മുണ്ടക്കയം: തനിക്ക് ശരിയെന്ന് തോന്നുന്നത് എവിടെയും തുറന്നുപറയുമെന്നും ആരോടും യുദ്ധം ചെയ്യാന്‍ തയ്യാറാണെന്നും ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. ജാതി-മത-വര്‍ഗ പരിഗണനവച്ച് ആര്‍ക്കുവേണ്ടിയും സേവ പറയുന്നയാളല്ല താന്‍. മുഖത്തുനോക്കി അഭിപ്രായം പറയാന്‍ കഴിയില്ലെങ്കില്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കും. മുണ്ടക്കയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജോര്‍ജ്.

തള്ളിപ്പറയുന്നവര്‍ അഴിമതിക്കാരെന്ന് ഗണേശ് വിഭാഗം

തിരു: മന്ത്രി കെ ബി ഗണേശ്കുമാറിനെ തള്ളിപറയുന്നവര്‍ ഭരണത്തില്‍ അവിഹിതമായി ഇടപെടാന്‍ അവസരം നിഷേധിക്കപ്പെട്ട അഴിമതിക്കാരാണെന്ന് കേരളാ കോണ്‍ഗ്രസ് ബി ഗണേശ്കുമാര്‍വിഭാഗം ആരോപിച്ചു. മന്ത്രി കേരളാ കോണ്‍ഗ്രസ് ബിയുടെ പ്രതിനിധിയാണെന്നും മറ്റു തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും ഗണേശ്കുമാര്‍ വിഭാഗം അഡ്ഹോക് കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി പാച്ചല്ലൂര്‍ ജയചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗണേശ്കുമാറിനെ അനുകൂലിക്കുന്ന ബഹുഭൂരിപക്ഷം സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ഞായറാഴ്ച ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗം അറിയിച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.

മന്ത്രിയുടെ ലണ്ടന്‍യാത്ര ധൂര്‍ത്ത്: പിള്ള

തിരു: ഒളിമ്പിക്സ് കാണാന്‍ മന്ത്രി കെ ബി ഗണേശ്കുമാറും സംഘവും ലണ്ടനിലേക്ക് പോയത് ധൂര്‍ത്താണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. സര്‍ക്കാരിന്റെ കാശ് വെറുതെ കളയാനാണ് പോയത്. അവരെങ്കിലും ഓടി ഒരു മെഡല്‍ കൊണ്ടുവരട്ടെയെന്ന് പിള്ള പരിഹസിച്ചു.

deshabhimani 060812

1 comment:

  1. യുഡിഎഫില്‍ ഘടകകക്ഷികളുമായി ചര്‍ച്ച നടക്കാറില്ലെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്പിള്ള. രണ്ടു മൂന്ന് പേര്‍ തീരുമാനമെടുക്കുന്നു. ഇത് യോഗത്തില്‍ എഴുതിവായിക്കുന്നു. യുഡിഎഫ് യോഗത്തില്‍ താന്‍ ഇനി പങ്കെടുക്കില്ല. ജന്മി-അടിയാന്‍ ബന്ധം ഒരു രാഷ്ട്രീയ കൂട്ടുകെട്ടിലും ഉണ്ടാകാന്‍ പാടില്ലെന്നും കേരളാകോണ്‍ഗ്രസ് ബി സംസ്ഥാന സമിതി യോഗത്തിനുശേഷം വാര്‍ത്താ സമ്മേളനത്തില്‍ പിള്ള പറഞ്ഞു.

    ReplyDelete