Wednesday, August 15, 2012

കാരപ്പാറ കേസ് അട്ടിമറിക്കാന്‍ നിയമവകുപ്പ് ഇടപെട്ടു


നെല്ലിയാമ്പതി കാരപ്പാറ എസ്റ്റേറ്റ് കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചു. ഹൈക്കോടതിയില്‍ ബോധപൂര്‍വം കേസ് തോറ്റുകൊടുത്ത സര്‍ക്കാര്‍, എസ്റ്റേറ്റ് ഉടമകള്‍ക്ക് കൈവശാവകാശ സര്‍ടിഫിക്കറ്റ് നല്‍കാന്‍ റവന്യൂ ഉദ്യോഗസ്ഥരില്‍ കടുത്ത സമ്മര്‍ദം ചെലുത്തി. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ഹൈക്കോടതി വിധി ചോദ്യംചെയ്യാനാകില്ലെന്നും നടപ്പാക്കുകയേ നിര്‍വാഹമുള്ളുവെന്നുമാണ് സംസ്ഥാന നിയമവകുപ്പ് പാലക്കാട് കലക്ടര്‍ക്ക് നല്‍കിയ ഉപദേശം. ഇതു മറികടന്ന് കലക്ടര്‍ സമ്മര്‍ദംചെലുത്തിയാണ് സുപ്രീംകോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിച്ചത്. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. കാരപ്പാറ എസ്റ്റേറ്റ് വനഭൂമിയാണെന്നും കോടതി നിരീക്ഷിച്ചു.

പാലക്കാട് എസ്ബിഐ ശാഖയില്‍നിന്ന് വായ്പയെടുക്കാനെന്ന പേരിലാണ് കാരപ്പാറ-എ എസ്റ്റേറ്റിലെ 541 ഏക്കര്‍ ഭൂമിക്ക് കൈവശാവകാശ സര്‍ടിഫിക്കറ്റ് ആവശ്യപ്പെട്ട് ഉടമകള്‍ നെല്ലിയാമ്പതി വില്ലേജ് ഓഫീസറെ സമീപിച്ചത്. പി വി മജീദ് ഉള്‍പ്പെടെ എട്ടുപേരാണ് അപേക്ഷകര്‍. ഇത് വനഭൂമിയാണെന്നും സര്‍ടിഫിക്കറ്റ് നല്‍കാനാകില്ലെന്നും കാണിച്ച് വില്ലേജ് ഓഫീസര്‍ അപേക്ഷ നിരസിച്ചു. തുടര്‍ന്ന് കോഫി ബോര്‍ഡില്‍ നിന്നുള്ള സബ്സിഡിക്കാണെന്നു കാട്ടി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ ദുര്‍ബലമായിരുന്നു സര്‍ക്കാര്‍ വാദം. 2011 നവംബര്‍ ഒന്നിന് കൈവശാവകാശ സര്‍ടിഫിക്കറ്റ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. വിധിപകര്‍പ്പുമായി ഉടമകള്‍ എത്തിയെങ്കിലും വില്ലേജ് ഓഫീസര്‍ വഴങ്ങിയില്ല. തുടര്‍ന്ന്, വില്ലേജ് ഓഫീസര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തെങ്കിലും സര്‍ടിഫിക്കറ്റ് നല്‍കിയില്ല. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ഉത്തരവ് ശരിവച്ചു.

തുടര്‍ന്നാണ് വിഷയത്തില്‍ ഉപദേശം തേടി നിയമ സെക്രട്ടറിക്കും അഡ്വക്കറ്റ് ജനറലിനും ലാന്‍ഡ് റവന്യൂ കമീഷണര്‍ക്കും പാലക്കാട് കലക്ടര്‍ അലി അസ്കര്‍ പാഷയുടെ ഓഫീസ് കത്തയച്ചത്. നിയമവകുപ്പ് നല്‍കിയ ഉപദേശം എസ്റ്റേറ്റ് ഉടമയ്ക്ക് അനുകൂലമായിരുന്നു. സര്‍ടിഫിക്കറ്റ് നല്‍കാന്‍ യുഡിഎഫ് ഉന്നത നേതാക്കള്‍ കലക്ടറില്‍ സമ്മര്‍ദവും ചെലുത്തി. എന്നാല്‍, ഇതൊന്നും വകവയ്ക്കാതെയാണ് കലക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്. നേതാക്കളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് നെല്ലിയാമ്പതി വില്ലേജ് ഓഫീസര്‍ സുനില്‍കുമാര്‍ ദീര്‍ഘകാല അവധിയിലും പ്രവേശിച്ചു. 1909ലെ കൊച്ചി വനസംരക്ഷണ നിയമമനുസരിച്ച് കാരപ്പാറ എസ്റ്റേറ്റ് വനഭൂമിയാണ്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ വിനോദസഞ്ചാരപദ്ധതി നടപ്പാക്കുകയും റിസോര്‍ട്ട് നിര്‍മിക്കുകയും ചെയ്തതിനാല്‍ പാട്ടം റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2010ല്‍ ഡിഎഫ്ഒ ധനേഷ്കുമാര്‍ വനം സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പാട്ടവ്യവസ്ഥ ലംഘിച്ച് എസ്റ്റേറ്റ് ഭൂമി പലര്‍ക്കായി കൈമാറ്റം ചെയ്യുകയും വില്‍ക്കുകയും ചെയ്തിട്ടുണ്ട്.

deshabhimani 150812

1 comment:

  1. നെല്ലിയാമ്പതി കാരപ്പാറ എസ്റ്റേറ്റ് കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചു. ഹൈക്കോടതിയില്‍ ബോധപൂര്‍വം കേസ് തോറ്റുകൊടുത്ത സര്‍ക്കാര്‍, എസ്റ്റേറ്റ് ഉടമകള്‍ക്ക് കൈവശാവകാശ സര്‍ടിഫിക്കറ്റ് നല്‍കാന്‍ റവന്യൂ ഉദ്യോഗസ്ഥരില്‍ കടുത്ത സമ്മര്‍ദം ചെലുത്തി. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ഹൈക്കോടതി വിധി ചോദ്യംചെയ്യാനാകില്ലെന്നും നടപ്പാക്കുകയേ നിര്‍വാഹമുള്ളുവെന്നുമാണ് സംസ്ഥാന നിയമവകുപ്പ് പാലക്കാട് കലക്ടര്‍ക്ക് നല്‍കിയ ഉപദേശം. ഇതു മറികടന്ന് കലക്ടര്‍ സമ്മര്‍ദംചെലുത്തിയാണ് സുപ്രീംകോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിച്ചത്. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. കാരപ്പാറ എസ്റ്റേറ്റ് വനഭൂമിയാണെന്നും കോടതി നിരീക്ഷിച്ചു.

    ReplyDelete