Saturday, August 4, 2012

നെല്ലിയാമ്പതി: യുഡിഎഫില്‍ പോര് മുറുകി


പി സി ജോര്‍ജും കോണ്‍ഗ്രസ് എംഎല്‍എമാരുമായുള്ള രൂക്ഷമായ തര്‍ക്കം യുഡിഎഫിനെ പിടിച്ചുലയ്ക്കുന്നു. ഇരുപക്ഷവും ചെളിവാരിയെറിയല്‍ തുടരുകയാണെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൗനത്തിലാണ്. നെല്ലിയാമ്പതിവിഷയം പഠിക്കാന്‍ യുഡിഎഫ് നിയോഗിച്ച ഉപസമിതിയെ തള്ളിപ്പറഞ്ഞതിനെതിരെ കോണ്‍ഗ്രസ് വക്താവും ഉപസമിതി ചെയര്‍മാനുമായ എം എം ഹസ്സനും കേരള കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നു. എതിര്‍പ്പ് ആശയപരമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിശേഷിപ്പിച്ചപ്പോള്‍, വെറും പിള്ളേരുകളിയെന്ന് പി സി ജോര്‍ജ് പരിഹാസം ആവര്‍ത്തിച്ചു.

ജോര്‍ജും നാല് കോണ്‍ഗ്രസ് എംഎല്‍എമാരും തമ്മിലുള്ള രൂക്ഷമായ വാക്പോരിനെക്കുറിച്ച് പ്രതികരിക്കാന്‍ ശനിയാഴ്ചയും മുഖ്യമന്ത്രി വിസമ്മതിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ കേട്ടില്ലെന്നു നടിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി കൂടെയുണ്ടെന്നതാണ് ജോര്‍ജിന്റെ ധൈര്യമെന്ന് ഇതോടെ കൂടുതല്‍ വ്യക്തമായി. വെള്ളിയാഴ്ച വാര്‍ത്താസമ്മേളനംവരെ നടത്തി പരസ്യമായി രംഗത്തുവന്ന എംഎല്‍എമാരുടെ കണക്കുകൂട്ടല്‍ ഇനി ജോര്‍ജ് മിണ്ടാതിരിക്കുമെന്നായിരുന്നു. എന്നാല്‍, രൂക്ഷമായ പ്രതികരണമാണ് ശനിയാഴ്ച അവര്‍ക്ക് നേരിടേണ്ടിവന്നത്. വലിയ വിഷയമായി ടി എന്‍ പ്രതാപനും വി ഡി സതീശനും ഹൈബി ഈഡനും വി ടി ബല്‍റാമും ഉന്നയിച്ചത്, വെറും പിള്ളേരുകളിമാത്രമാണെന്ന് ജോര്‍ജ് ആക്ഷേപിച്ചു. പിള്ളേര്‍ക്ക് കാര്യങ്ങളറിയില്ല. പുതിയ പിള്ളേരല്ലേ, പഠിച്ചുകഴിഞ്ഞാല്‍ നന്നായിക്കൊള്ളും. മാഫിയ കൂട്ടുകെട്ടുകളുടെ ഭാഗമായിനിന്ന് സര്‍ക്കാറിനെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന പ്രത്യാരോപണവും ജോര്‍ജ് ഉയര്‍ത്തി. അതിനിടെ തര്‍ക്കത്തിന് ആശയപരമെന്ന മുദ്രചാര്‍ത്താന്‍ ജോര്‍ജിനെ നേരിടാനിറങ്ങിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ശ്രമിക്കുന്നുണ്ട്. നെല്ലിയാമ്പതിവിഷയത്തില്‍ യുഡിഎഫിന്റെ കള്ളക്കളി മറച്ചുവയ്ക്കാനാണിത്. സര്‍ക്കാരിന്റെ എല്ലാ ഇടപാടുകളെയും പിന്തുണയ്ക്കുകയും പുറത്ത് വലിയ വിമര്‍ശം ഉയര്‍ത്തുകയുമാണ് ഇവരുടെ പതിവ്. പ്രശ്നപരിഹാരത്തിന് കക്ഷിനേതാക്കളുടെ യോഗം വിളിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. ജോര്‍ജ് മുന്നണിയില്‍ അമിതസ്വാതന്ത്ര്യം എടുക്കുന്നു എന്ന് നേരത്തെ ആക്ഷേപമുണ്ടെന്നും തങ്കച്ചന്‍ പറഞ്ഞു. നെല്ലിയാമ്പതി ഉപസമിതിയുടെ വിശ്വാസ്യത ചോദ്യംചെയ്ത വി ഡി സതീശനെ എം എം ഹസ്സന്‍ വിമര്‍ശിച്ചു.

സമിതി റിപ്പോര്‍ട്ട് കൊടുക്കാനിരിക്കെ ജോര്‍ജുമായുള്ള തര്‍ക്കം ഉപസമിതിയുമായി കൂട്ടിക്കുഴച്ചത് തെറ്റാണ്. ജോര്‍ജ് സെല്‍ഫ്ഗോളടിക്കുകയാണെന്ന് പരിഹസിച്ച കെ മുരളീധരന്‍ നെല്ലിയാമ്പതി കാട്ടിനകത്ത് എന്ത് കൃഷിയാണിറക്കാന്‍ പോകുന്നതെന്നും ചോദിച്ചു. രൂക്ഷമായ തര്‍ക്കം പോഷകസംഘടനകളും ഏറ്റെടുത്തു. ജോര്‍ജ് സഭ്യമായ ഭാഷ ഉപയോഗിക്കണമെന്ന് പി സി വിഷ്ണുനാഥ് ആവശ്യപ്പെട്ടപ്പോള്‍ യുഡിഎഫ് രാഷ്ട്രീയത്തില്‍ എച്ച്1 എന്‍1 പരത്തുന്ന വൈറസായാണ് ജോര്‍ജിനെ കെഎസ്യു വിശേഷിപ്പിച്ചത്. ശല്യക്കാരനായ വ്യവഹാരിയാണ് ജോര്‍ജ്. സ്വയം തിരുത്തുന്നില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും കെഎസ്യു നല്‍കി.

തര്‍ക്കം കേരളത്തില്‍തന്നെ പരിഹരിക്കുമെന്ന് ആന്റണി

നെല്ലിയാമ്പതി ഭൂപ്രശ്നം സംബന്ധിച്ച് ടി എന്‍ പ്രതാപനും ചീഫ് വിപ്പ് പി സി ജോര്‍ജും തമ്മിലുള്ള തര്‍ക്കം കേരള നേതൃത്വം പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി എ കെ ആന്റണി. ഇക്കാര്യം യുഡിഎഫില്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇരുവരും തമ്മിലുള്ള ഭിന്നത സര്‍ക്കാരിനെയോ കോണ്‍ഗ്രസിനെയോ ബാധിക്കില്ല. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് പ്രശ്നം ചര്‍ച്ചചെയ്ത് പരിഹാരം കാണണമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആന്റണി പറഞ്ഞു.

സെല്‍ഫ് ഗോളടിക്കുന്നത് നിര്‍ത്തണം: മുരളീധരന്‍

ചീഫ് വിപ്പ് പി സി ജോര്‍ജ് സെല്‍ഫ് ഗോളടിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ മുരളീധരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജോര്‍ജിന്റെ പ്രസ്താവനകള്‍ മുന്നണിയില്‍ വിള്ളലുണ്ടാക്കുന്നതാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാട്ടക്കരാര്‍ കഴിഞ്ഞ തോട്ടങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. നാട്ടിലെ കൃഷിയിടങ്ങള്‍ തരിശുകിടക്കുകയും നിലം നികത്തി ഫ്ളാറ്റ് നിര്‍മിക്കുകയും ചെയ്യുമ്പോഴാണ് ചിലര്‍ നെല്ലിയാമ്പതി കാട്ടില്‍ കൃഷി ചെയ്യാന്‍ പോകുന്നത്. ഇവര്‍ എന്ത് കൃഷിക്കാണ് ഒരുങ്ങുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും മുരളീധരന്‍ പരിഹസിച്ചു.

ജോര്‍ജിന്റേത് ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍: വൈക്കം വിശ്വന്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാക്കുകളാണ് ചീഫ് വിപ്പ് പി സി ജോര്‍ജിലൂടെ പുറത്തുവരുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ഗവ. പ്രസസ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോര്‍ജിന് സംരക്ഷണം നല്‍കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. മുഖ്യമന്ത്രിയുള്‍പ്പെട്ട അഴിമതിക്കേസില്‍ ജഡ്ജിയെ തെറിപറഞ്ഞ് ഓടിച്ചയാളാണ് പി സി ജോര്‍ജ്. പ്രതിപക്ഷനേതാവിനെയും സ്വന്തം മന്ത്രിസഭയിലെ അംഗത്തെയും ജോര്‍ജ് തെറിപറഞ്ഞു. എ കെ ബാലന്‍ എംഎല്‍എയെയും ഇപ്പോള്‍ ടി എന്‍ പ്രതാപന്‍ എംഎല്‍എയെയും ജാതിപറഞ്ഞ് അധിക്ഷേപിച്ച് കേരളീയ സംസ്കാരത്തെതന്നെ വെല്ലുവിളിക്കുകയാണ്. ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന എതിര്‍പ്പുകളെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളുടെകൂടി ഭാഗമാണിത്. കേരളത്തിലെ കാടുകള്‍ വെട്ടിനിരത്താന്‍ കാട്ടുകള്ളന്മാര്‍ക്ക് വിപ്പ് നല്‍കുകയാണ് ചീഫ് വിപ്പ് ചെയ്യുന്നതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു യൂണിയന്‍ വൈസ് പ്രസിഡന്റ് ടി വി ബാലന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വി ശിവന്‍കുട്ടി എംഎല്‍എ, എസ് അശോക്കുമാര്‍, യു മാത്തുക്കുട്ടി, ടി കെ സുഭാഷ്, കെ മോഹനന്‍, എം ഷാജഹാന്‍, കെ ഉമ്മന്‍ എന്നിവര്‍ സംസാരിച്ചു. കരമന ഹരി സ്വാഗതം പറഞ്ഞു. യാത്രയയപ്പു സമ്മേളനവും നടന്നു. സമ്മേളനം ഞായറാഴ്ച സമാപിക്കും.

deshabhimani 050812

2 comments:

  1. പി സി ജോര്‍ജും കോണ്‍ഗ്രസ് എംഎല്‍എമാരുമായുള്ള രൂക്ഷമായ തര്‍ക്കം യുഡിഎഫിനെ പിടിച്ചുലയ്ക്കുന്നു. ഇരുപക്ഷവും ചെളിവാരിയെറിയല്‍ തുടരുകയാണെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൗനത്തിലാണ്. നെല്ലിയാമ്പതിവിഷയം പഠിക്കാന്‍ യുഡിഎഫ് നിയോഗിച്ച ഉപസമിതിയെ തള്ളിപ്പറഞ്ഞതിനെതിരെ കോണ്‍ഗ്രസ് വക്താവും ഉപസമിതി ചെയര്‍മാനുമായ എം എം ഹസ്സനും കേരള കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നു. എതിര്‍പ്പ് ആശയപരമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിശേഷിപ്പിച്ചപ്പോള്‍, വെറും പിള്ളേരുകളിയെന്ന് പി സി ജോര്‍ജ് പരിഹാസം ആവര്‍ത്തിച്ചു.

    ReplyDelete
  2. ടി എന്‍ പ്രതാപനും വി ഡി സതീശനും "ചികിത്സ" നല്‍കാന്‍ കെഎസ്യു നേതൃത്വം തയ്യാറാകണമെന്ന് കേരളകോണ്‍ഗ്രസ് മാണി വിഭാഗം വിദ്യാര്‍ഥി സംഘടനയായ കെഎസ്സി എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. മന്ത്രിമാരാകാന്‍ കഴിയാത്തതു മുതല്‍ പ്രതാപനും സതീശനും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുകയാണ്. കെ എം മാണി ആദ്യ ബജറ്റ് അവതരിപ്പിച്ചതുമുതല്‍ കേരള കോണ്‍ഗ്രസിനോട് ശത്രുതാപരമായ സമീപനമാണ് കോര്‍പ്പറേറ്റുകളുടെ തോഴന്മാരായ യുവ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്വീകരിക്കുന്നത്. പ്രതാപനെയും സതീശനെയും പോലുള്ള വിവരദോഷികളുടെ സംഘമായി കെഎസ്യു അധഃപതിക്കരുതെന്ന് സംസ്ഥാന പ്രസിഡന്റ് പന്മന മഞ്ചേഷും ജനറല്‍ സെക്രട്ടറിമാരായ റിജോ കടവനും സച്ചിന്‍ ജെയിംസും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    ReplyDelete