Saturday, August 4, 2012

മാണിയുടെ മരുമകന് കൊച്ചിയില്‍ ആഡംബര ഓഫീസ് ഒരുങ്ങുന്നു


തൊഴില്‍വകുപ്പില്‍ അഡീഷണല്‍ ചീഫ്് സെക്രട്ടറിയായി നിയമിതനായ മന്ത്രി കെ എം മാണിയുടെ മരുമകന്‍ എം പി ജോസഫിന് കൊച്ചിയില്‍ ആഡംബര ഓഫീസും സൗകര്യങ്ങളുംഒരുങ്ങുന്നു. പതിനായിരം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഓഫീസും ആഡംബര കാറും വീടും ഒരുക്കാനാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പിന്റെ നിര്‍ദേശം.
സര്‍ക്കാര്‍ അനുമതിയില്ലാതെയും ചട്ടങ്ങള്‍ ലംഘിച്ചും വിദേശ ജോലിക്കു പോയതിന് 2004ല്‍ സിവില്‍ സര്‍വീസില്‍നിന്നു പുറത്താക്കപ്പെട്ട എം പി ജോസഫിന്റെ പുതിയ നിയമനം വിവാദമായിരുന്നു. തൊഴില്‍വകുപ്പിനു കീഴില്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ആന്‍ഡ് പ്രോജക്ട് ഫിനാന്‍സ് കണ്‍സല്‍ട്ടന്റ് എന്ന തസ്തികയിലാണ് ജോസഫിനെ നിയമിച്ചിരിക്കുന്നത്. ഇത്തരം തസ്തികകളില്‍ നിയമിതരാകുന്നവര്‍ക്ക് സെക്രട്ടറിയറ്റിലാണ് ഓഫീസ് അനുവദിക്കാറുള്ളത്. ഇപ്പോള്‍ കൊച്ചിയില്‍ താമസമുള്ള ജോസഫിന്റെ ആവശ്യം പരിഗണിച്ചാണ് കൊച്ചിയില്‍ ഓഫീസും സൗകര്യങ്ങളും ഒരുക്കാന്‍ തൊഴില്‍വകുപ്പിന് നിര്‍ദേശം നല്‍കിയത്. തൊഴില്‍വകുപ്പുമായി ബന്ധപ്പെട്ട് വലിയ പദ്ധതിയാണ് എം പി ജോസഫിെന്‍റ കീഴില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അതിനാലാണ് കൊച്ചിയില്‍ പ്രത്യേക ഓഫീസ് തുറക്കുന്നതെന്നുമാണ് വിശദീകരണം. കൊച്ചി നഗരത്തില്‍ പതിനായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഓഫീസ് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. കൊച്ചിയില്‍ ഇത്രയും വിസ്തീര്‍ണത്തില്‍ ഓഫീസ് വാടകയ്ക്കെടുക്കാനും ഫര്‍ണിഷ്ചെയ്യാനും കോടികള്‍ വേണ്ടിവരും. കൂടാതെ പുതിയ വസതിയും ആഡംബര കാറും നല്‍കാനും നിര്‍ദേശമുണ്ട്. ഒരുലക്ഷം രൂപയാണ് ജോസഫിന് നിശ്ചയിച്ച ശമ്പളം.

പ്രത്യേക ഉത്തരവു നേടിയാണ് 1992ല്‍ വിദേശജോലിയില്‍ പ്രവേശിച്ചത്. സിവില്‍ സര്‍വീസ് ചട്ടപ്രകാരം 25 വര്‍ഷം സര്‍വീസുള്ളവര്‍ക്കുമാത്രമാണ് അഞ്ചുവര്‍ഷത്തെ വിദേശ ഡെപ്യൂട്ടേഷന്‍ അനുവദിക്കുന്നത്. എന്നാല്‍, 1978ലെ ഐഎഎസ് ബാച്ചില്‍പ്പെട്ട ജോസഫിന് ഇളവുനല്‍കി. 1998 തിരികെ സര്‍വീസില്‍ പ്രവേശിക്കേണ്ടിയിരുന്ന ജോസഫ് നാലുവര്‍ഷത്തെ അവധിക്ക് അപേക്ഷിച്ച് അനുമതിക്കു കാക്കാതെ ഐഎല്‍ഒയ്ക്കു കീഴില്‍ വീണ്ടും ജോലിക്കു കയറുകയായിരുന്നു. പലവട്ടം സര്‍ക്കാര്‍ തിരികെ വിളിച്ചിട്ടും വരാന്‍ തയ്യാറായില്ല. സര്‍ക്കാര്‍നടപടികളെ ചോദ്യംചെയ്ത് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചു. രണ്ടിടത്തുനിന്നും പ്രതികൂല വിധിയായിരുന്നു. തുടര്‍ന്നാണ് ജോസഫിനെ സര്‍വീസില്‍നിന്നു പുറത്താക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

deshabhimani 040812

1 comment:

  1. തൊഴില്‍വകുപ്പില്‍ അഡീഷണല്‍ ചീഫ്് സെക്രട്ടറിയായി നിയമിതനായ മന്ത്രി കെ എം മാണിയുടെ മരുമകന്‍ എം പി ജോസഫിന് കൊച്ചിയില്‍ ആഡംബര ഓഫീസും സൗകര്യങ്ങളുംഒരുങ്ങുന്നു. പതിനായിരം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഓഫീസും ആഡംബര കാറും വീടും ഒരുക്കാനാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പിന്റെ നിര്‍ദേശം.

    ReplyDelete