Saturday, August 4, 2012
ആക്രമണത്തിലും കോലീബി സഖ്യം
വടകരയില്‍ ലീഗ് അക്രമം; പാര്‍ടി ഓഫീസും ദേശാഭിമാനി ബ്യൂറോയും തകര്‍ത്തു
വടകര: സിപിഐ എം വടകര ഏരിയാ കമ്മിറ്റി ഓഫീസും ദേശാഭിമാനി ബ്യൂറോയും മുസ്ലിംലീഗ് അക്രമിസംഘം അടിച്ചുതകര്‍ത്തു. വെള്ളിയാഴ്ച രാത്രി പത്തേകാലോടെ നൂറ്റിഅമ്പതോളം പേരടങ്ങുന്ന സംഘം ആയുധങ്ങളുമായി എത്തിയാണ് ആക്രമിച്ചത്. പാര്‍ടി ഓഫീസിന്റെ ജനലുകള്‍ എറിഞ്ഞുതകര്‍ത്തു. മുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് ബൈക്കും തകര്‍ത്തു. ഓഫീസ് സെക്രട്ടറി ശ്രീജിത്തും മൂന്ന് സഖാക്കളും മാത്രമെ ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ. പാര്‍ടി ഓഫീസ് തകര്‍ത്തശേഷം സംഘം വടകര പഴയ ബസ്സ്റ്റാന്‍ഡിലുള്ള ദേശാഭിമാനി ഓഫീസില്‍ എത്തി. വാതില്‍ തകര്‍ത്ത് അകത്തുകയറിയ അക്രമികള്‍ കംപ്യൂട്ടറുകളും ഫര്‍ണിച്ചറും ഫോണും അടിച്ചുതകര്‍ത്തു. ജീവനക്കാര്‍ ഓഫീസ് അടച്ച് പുറത്തിറങ്ങി അഞ്ചുമിനിറ്റിനുശേഷമാണ് സംഭവം. ദേശാഭിമാനിക്കുതൊട്ടടുത്തുള്ള സിഐടിയുവിന്റെ വിവിധ ഓഫീസുകളും തകര്‍ത്തിട്ടുണ്ട്.
ആലപ്പുഴയിലും കായംകുളത്തും സിപിഐ എം ഏരിയകമ്മിറ്റി ഓഫീസുകള്‍ക്കുനേരെ കല്ലേറ്
ആലപ്പുഴ: ആലപ്പുഴയിലും കായംകുളത്തും സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസുകള്‍ കോണ്‍ഗ്രസുകാര്‍ കല്ലെറിഞ്ഞു തകര്‍ത്തു. പ്രവര്‍ത്തകരെ ആക്രമിച്ചു. കായംകുളത്ത് പൊലീസിന്റെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് ക്രിമിനല്‍സംഘം മണിക്കൂറുകളോളം അഴിഞ്ഞാടിയത്. കൗണ്‍സിലര്‍ കെ പുഷ്പദാസിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഹര്‍ത്താലിനോട് അനുബന്ധിച്ച് നടത്തിയ പ്രകടനം കഴിഞ്ഞ് മടങ്ങിയ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ സോഡാകുപ്പികളും കല്ലും ഉപയോഗിച്ച് അക്രമിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. സിപിഐ എം കായംകുളം ഏരിയ കമ്മിറ്റി ഓഫീസിനും കെസിടി വര്‍ക്ക്ഷോപ്പിനും നേരെയും കല്ലേറിഞ്ഞു. സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടിമരവും വാര്‍ത്താബോര്‍ഡും നശിപ്പിച്ചു. കെഎസ്ആര്‍ടിഇഎയുടെ വാര്‍ത്താബോര്‍ഡും കൊടിമരവും തകര്‍ത്തു.
ഡിസിസി ഓഫീസില്‍ നിന്ന്് പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സിപിഐ എം ആലപ്പുഴ ഏരിയകമ്മിറ്റി ഓഫീസിന് കല്ലെറിഞ്ഞത്. ഓഫീസ് പടിക്കല്‍ നിന്ന് പോര്‍വിളി മുഴക്കിയ സംഘം പാര്‍ടി ഓഫീസില്‍ നിന്നും പ്രവര്‍ത്തകര്‍ ഇറങ്ങി ചെന്നപ്പോള്‍ ഓടി രക്ഷപെട്ടു. നഗരത്തില്‍ സ്ഥാപിച്ചിരുന്ന സിപിഐ എം, സിഐടിയു, ഡിവൈഎഫ്ഐ പതാകകളും കൊടിമരങ്ങളും നശിപ്പിച്ചശേഷമായിരുന്നു പാര്‍ടി ഓഫീസിന് നേരെ തിരിഞ്ഞത്.
പനമരത്ത് നായനാര്‍ സ്മാരകത്തിനുനേരെ മുസ്ലിം ലീഗ് അക്രമം
പനമരം: മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പനമരത്ത് വ്യാപകമായ അക്രമം അഴിച്ചുവിട്ടു. ബുധനാഴ്ച രാത്രി സിപിഐ എം പനമരം ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജൂണ്‍ ഒന്നിന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്ത ഇ കെ നയാനാര്‍ സ്മാരക മന്ദിരത്തിന് നേരെയാണ് അക്രമം ഉണ്ടായത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് 40ഓളം വരുന്ന സംഘം നഗരത്തില്‍ അക്രമം അഴിച്ച് വിട്ടത്.ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രകടനമായി വന്ന ഗുണ്ടകള്‍ ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു.ഗ്രില്ലിനകത്ത് കൂടെ കൂറ്റന്‍ കല്ലുകള്‍ പതിച്ച് ഓഫീസിന്റെ മുന്‍ഭാഗത്തെ മൂന്ന് പാളി ജനല്‍ചില്ലുകളെല്ലാം തകര്‍ന്ന് തരിപ്പണമായി.ഇരുമ്പ് പൈപ്പില്‍ സ്ഥാപിച്ച പാര്‍ടി കൊടിമരവും അടിച്ച് തകര്‍ത്തു. ഓഫീസിന് മുമ്പിലുണ്ടായിരുന്ന ഫ്ളക്സ് ബോര്‍ഡും അക്രമത്തില്‍ തകര്‍ന്നു. ഓഫീസിനകത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകളും ടൈലുകളും അക്രമത്തില്‍ തരിപ്പണമായി.കസേരകളും മറ്റും ഒടിഞ്ഞു. നോമ്പ് നിസ്കാരം കഴിഞ്ഞെത്തിയവരാണ് അക്രമം അഴിച്ച്വിട്ടത്. അക്രമത്തിന് സാക്ഷ്യംവഹിച്ചരെല്ലാം ഭയവിഹ്വലരായി ഓടിപോയി. അതേസമയം ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായതായി കള്ളക്കഥ മെനയാനും ശ്രമം നടന്നു.
സിപിഐഎം ഓഫീസ് തകര്‍ത്തതില്‍ പനമരം ലോക്കല്‍ കമ്മറ്റി പ്രതിഷേധിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ടൗണില്‍ പ്രകടനം നടത്തി. ലീഗിലെ ഒരു വിഭാഗമാണ് അക്രമത്തിന് പിന്നിലെന്ന് ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. ഭരണത്തിന്റെ ഹുങ്കില്‍ വിറളിപൂണ്ട യൂത്ത് ലീഗുകാരാണ് ഓഫീസ് അടിച്ചുതകര്‍ത്തത്. അക്രമികളില്‍ കല്‍പ്പറ്റയില്‍ നിന്നെത്തിയവര്‍ പോലുമുണ്ട്. പനമരത്ത് വര്‍ഷങ്ങളായി സിപിഐ എം ലീഗ് ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ടികളുമായി തികഞ്ഞ സൗഹൃദത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പൊതുവിഷയങ്ങളുമായി ബന്ധപ്പെട്ട് ലീഗ്ഓഫീസില്‍ നടന്ന പല യോഗങ്ങളിലും സിപിഐഎം പങ്കെടുത്തിട്ടുണ്ട്. ഈ സമാധനാന്തരീക്ഷം തകര്‍ക്കാനാണ് ഭരണത്തിലുള്ള മേല്‍കൈയില്‍ വിറളിപൂണ്ട ലീഗിലെ ഒരുവിഭാഗം ശ്രമിക്കുന്നതെന്നും ലോക്കല്‍ കമ്മിറ്റി കുറ്റപ്പെടുത്തി. സിപിഐ എം ജില്ല സെക്രട്ടറി സികെ ശശീന്ദ്രന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
മയ്യിലില്‍ വീണ്ടും ലീഗ് അക്രമം
മയ്യില്‍: മയ്യില്‍ മേഖലയില്‍ വീണ്ടും ലീഗ് അഴിഞ്ഞാട്ടം. വ്യാഴാഴ്ച അര്‍ധരാത്രിയാണ് മയ്യില്‍ ടൗണ്‍, നെല്ലിക്കപ്പാലം, ചേലേരിമുക്ക് എന്നിവിടങ്ങളില്‍ ലീഗ് ക്രിമിനലുകളുടെ നേതൃത്വത്തില്‍ അക്രമങ്ങള്‍ അരങ്ങേറിയത്. നെല്ലിക്കപ്പാലത്തിനു സമീപം രണ്ടു ക്ലബ്ബുകള്‍ അടിച്ചുതകര്‍ത്ത് തീയിട്ടു. കടൂര്‍ മുക്കിലെ എഡി 21 ക്ലബ്ബും കണ്ണോത്തുമുക്കിലെ റെഡ്സ്റ്റാര്‍ റിക്രിയേഷനുമാണ് തകര്‍ത്തത്. ക്ലബ്ബിലുണ്ടായിരുന്ന മേശയും കസേരകളും മറ്റുപകരണങ്ങളും തല്ലിത്തകര്‍ത്തു. എഡി 21 ക്ലബ്ബിലെ ടെലിവിഷന്‍ അടിച്ചുതകര്‍ത്ത് റോഡില്‍ വലിച്ചെറിഞ്ഞു. കാരംസ് ബോര്‍ഡ്, ഫര്‍ണിച്ചറുകള്‍ എന്നിവക്ക് തീയിട്ടു. ചേലേരിയില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് തീയിടാന്‍ അക്രമികള്‍ ശ്രമിച്ചെങ്കിലും തീപടരാത്തതിനെ തുടര്‍ന്ന് നാശനഷ്ടം ഉണ്ടായില്ല. ചേലേരി ഭാഗത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് ലീഗുകാര്‍ നടത്തുന്നത്.
സംഭവത്തില്‍ സിപിഐ എം ചേലേരി ലോക്കല്‍ സെക്രട്ടറി മയ്യില്‍ പൊലീസില്‍ പരാതി നല്‍കി. മയ്യില്‍ ടൗണിലെ ഡിവൈഎഫ്ഐ, സിപിഐ എം പ്രചാരണ ബോര്‍ഡുകളും പതാകകളും വെള്ളിയാഴ്ച പുലര്‍ച്ചെ നശിപ്പിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ ഫ്രീഡം റാലിയുടെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകളും സിപിഐ എം കലക്ടറേറ്റ് ഉപരോധത്തിന്റെ ബോര്‍ഡുകളുമാണ് നശിപ്പിച്ചത്. മയ്യില്‍ കെഎസ്ഇബിയ്ക്ക് മുന്നിലെ ചടയന്‍ ഗോവിന്ദന്‍ സ്മാരക വെയിറ്റിങ് ഷെല്‍ട്ടറിനുനേരെയും അക്രമമുണ്ടായി. വെയിറ്റിങ് ഷെല്‍ട്ടര്‍ പൊളിക്കുന്ന ശബ്ദംകേട്ട് നാട്ടുകാര്‍ എത്തിയതോടെയാണ് അക്രമികള്‍ ഓടി രക്ഷപ്പെട്ടത്. കണ്ടക്കൈ റോഡിലെ ഷംസുദ്ദീന്‍, സഹോദരന്‍ ഷെമീം, എട്ടാംമൈലിലെ നൗഫല്‍, പെരുവങ്ങൂരിലെ സവാദ്, റഫീഖ്, മഷ്ഹൂദ്, റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം ക്രിമിനലുകളാണ് അക്രമം നടത്തിയത്.
തളിയില്‍ എ കെ ജി വായനശാല ലീഗുകാര്‍ തകര്‍ത്തു
ധര്‍മശാല: തളിയില്‍ എ കെ ജി വായനശാല ഗ്രന്ഥാലയം മുസ്ലിംലീഗുകാര്‍ തകര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ മാങ്കടവില്‍നിന്ന് അഞ്ച് ബൈക്കുകളിലെത്തിയവരാണ് അക്രമം നടത്തിയത്. വായനശാലയുടെ മുഴുവന്‍ ജനലുകളും അടിച്ചുതകര്‍ത്തു. സിപിഐ എം പ്രചാരണബോര്‍ഡുകളും നശിപ്പിച്ചു. സെക്രട്ടറി കെ നാരായണന്‍ പൊലീസില്‍ പരാതി നല്‍കി. ഗ്രന്ഥശാലാസംഘം ജില്ലാസെക്രട്ടറി പി കെ ബൈജു, താലൂക്ക് സെക്രട്ടറി വൈക്കത്ത് നാരായണന്‍, വാടി രവി എന്നിവര്‍ വായനശാല സന്ദര്‍ശിച്ചു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ലീഗ് തീവ്രവാദികളുടെ ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സിപിഐ എം ആന്തൂര്‍ ലോക്കല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു. വായനശാല ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഗ്രന്ഥശലാപ്രവര്‍ത്തകരും നാട്ടുകാരും ഇരുമ്പുകല്ലിന്‍തട്ടില്‍ പ്രകടനം നടത്തി. എം വി ജനാര്‍ദനന്‍ സംസാരിച്ചു.
തൃക്കരിപ്പൂരില്‍ വീണ്ടും ലീഗ് അക്രമം; സിപിഐ എം ബ്രാഞ്ച് ഓഫീസ് തകര്‍ത്തു
തൃക്കരിപ്പൂര്‍: കൊയോങ്കരയില്‍ മുസ്ലിംലീഗ് ക്രിമിനല്‍ സംഘം ഇ എം എസ് മന്ദിരം അടിച്ചുതകര്‍ത്തു. കുടിവെള്ളം മലിനമാക്കി. സിപിഐ എം കൊയോങ്കര ഈസ്റ്റ് ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്ന ഇ എം എസ് മന്ദിരമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ അക്രമികള്‍ അടിച്ചുതകര്‍ത്തത്. ആറ് ജനല്‍പാളികളും വരാന്തയിലുണ്ടായിരുന്ന കസേരയും തകര്‍ത്തു. മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന റെഡ്ഫോഴ്സ് കൊയോങ്കരയുടെ ഓഫീസിന്റെ വാതില്‍ ചവിട്ടിത്തുറന്ന് പുസ്തകങ്ങള്‍ വാരി വലിച്ചിട്ടു. പരിസരത്ത് സ്ഥാപിച്ച പാര്‍ടിയുടെയും വര്‍ഗ ബഹുജന സംഘടനകളുടെയും കൊടിതോരണങ്ങളും നശിപ്പിച്ചു. കൊയോങ്കര ജങ്ഷനിലെ ഡിവൈഎഫ്ഐ സ്തൂപവും തകര്‍ത്തു. ബിജെപിയുടെ കൊടിയും നശിപ്പിച്ചു. മുന്നൂറോളം കുടുംബങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പൊതുകിണര്‍ മലിനമാക്കാനും ശ്രമിച്ചു. കൊടിതോരണങ്ങളും റോഡിലെ മാലിന്യവുമെല്ലാം കിണറ്റിലാണ് അക്രമികള്‍ തള്ളിയത്. കൊയോങ്കര ഗവ. ആയുര്‍വേദ ആശുപത്രിയുള്‍പ്പെടെ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസാണ് ലീഗുകാര്‍ ഇല്ലാതാക്കിയത്.
പരിസരത്തെ ആരാധനാലയത്തിനുനേരെ അക്രമം നടന്നുവെന്ന വ്യാജ പ്രചാരണം നടത്തിയാണ് പാര്‍ടി ഓഫീസുകള്‍ തകര്‍ക്കാന്‍ ലീഗ് നേതൃത്വം ആഹ്വാനം ചെയ്തത്. രാത്രിയുടെ മറവിലായിരുന്നു അക്രമം. തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ വിവിധ മേഖലയില്‍ നടന്ന അക്രമത്തില്‍ സിപിഐ എം പ്രവര്‍ത്തകരുടെ മൂന്ന് വീടുകളും തകര്‍ത്തു. പ്രകടനമായെത്തിയ പ്രവര്‍ത്തകരെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ എളമ്പച്ചിയിലെ എന്‍ വി ബാലകൃഷ്ണനെ പരിയാരം മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പരിക്കേറ്റ ബാക്കി എട്ടുപേര്‍ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ഓഫീസിനുനേരെ നടന്ന അക്രമത്തില്‍ സിപിഐ എം തൃക്കരിപ്പൂര്‍ ഏരിയാകമ്മിറ്റി പ്രതിഷേധിച്ചു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന തൃക്കരിപ്പൂരും പരിസര പ്രദേശങ്ങളും വര്‍ഗീയവല്‍ക്കരിച്ച് വീണ്ടും കലാപഭൂമിയാക്കാനുള്ള ലീഗിന്റെ ആസൂത്രിത ശ്രമം ജനം തിരിച്ചറിയണം. നിരപരാധികളെ വേട്ടയാടാനുള്ള പൊലീസ് ശ്രമം അവസാനിപ്പിക്കണമെന്ന് ഏരിയാസെക്രട്ടറി വി പി പി മുസ്തഫ ആവശ്യപ്പെട്ടു.
വടകരയിലും പേരാമ്പ്രയിലും ലീഗ് അഴിഞ്ഞാട്ടം
കോഴിക്കോട്: വടകരയിലും പേരാമ്പ്രയിലും മുസ്ലീംലീഗ് അഴിഞ്ഞാട്ടം. വടകരയില്‍ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസും ദേശാഭിമാനി ബ്യൂറോയും സിഐടിയുവിന്റെ വിവിധ ഓഫീസുകളും അക്രമികള്‍ അടിച്ചു തകര്‍ത്തു. രാത്രി 10.15ഓടെയാണ് 150 ഓളം വരുന്ന അക്രമികള്‍ ഓഫീസും ബ്യൂറോയും തകര്‍ത്തത്. അക്രമത്തില്‍ ലക്ഷകണക്കിനു രൂപയുടെ നഷ്ടമുണ്ടായി. കംപ്യൂട്ടറും ഓഫീസിലെ രേഖകളും നശിപ്പിച്ചു. ഓഫീസിലുള്ളവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പേരാമ്പ്രയില്‍ സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിനും കടകള്‍ക്കും നേരെ കല്ലേറുണ്ടായി അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഗ്ലാസ്കൊണ്ടുള്ള ഏറില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സാരമായി മുറിവേറ്റു. പിള്ളപ്പെരുവണ്ണ വടക്കയില്‍ ഷനില്‍ (24)നെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും മുതുവണ്ണാച്ച മലച്ചാലില്‍ സുധീഷി(30)നെ പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചക്കാണ് ലീഗ് അഴിഞ്ഞാടിയത്. ജുമ നമസ്കാരത്തിനുശേഷം പള്ളിയില്‍നിന്നും പ്രകടനമായി പുറപ്പെട്ട ലീഗുകാരാണ് സിപിഐ എം ഏരിയാകമ്മിറ്റി ഓഫീസിലേക്ക് കല്ലേറ് നടത്തിയത്. ഓഫീസിന്റെ ഗെയിറ്റില്‍ പൊലീസ് നിലയുറപ്പിച്ചതിനാല്‍ അക്രമികള്‍ക്ക് ഓഫീസിലേക്ക് തള്ളിക്കയറാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മുന്‍വശത്തെ സാഗര്‍ ഹോട്ടല്‍, സ്റ്റാന്റേര്‍ഡ് ഫര്‍ണിച്ചര്‍ഷോപ്പ് എന്നിവയിലേക്ക് കല്ലെറിഞ്ഞു. ഹോട്ടലിന്റെ മുന്‍വശത്തെ ഗ്ലാസുകളാകെ കല്ലേറില്‍ തകര്‍ന്നു. അക്രമം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. ഇരുനൂറോളം ലീഗുകാരാണ് കൊലവിളിയുമായി ടൗണില്‍ മണിക്കൂറുകളോളം അഴിഞ്ഞാടിയത്. അക്രമത്തില്‍ പ്രതിഷേധിച്ച് വൈകിട്ട് ഡിവൈഎഫ്ഐ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തവരെ ബസ്സ്റ്റാന്‍ഡിലെ മൊബൈല്‍ഷോപ്പില്‍നിന്നാണ് പൊട്ടിയ ഗ്ലാസ്ചീളുകള്‍ ഉപയോഗിച്ച് എറിഞ്ഞത്. ഇതിലാണ് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് മുറിവേറ്റത്. പ്രകോപനമില്ലാതെയാണ് ലീഗുകാര്‍ അക്രമം നടത്തിയത്. വ്യാഴാഴ്ച ഹര്‍ത്താലിനോടനുബന്ധിച്ച് പ്രകടനം നടത്തിയ പലേടത്തും ലീഗുകാര്‍ പ്രകടനക്കാരെ ആക്രമിച്ചിരുന്നു. കക്കാട് പള്ളിക്കടുത്ത് ഡിവൈഎഫ്ഐ പ്രകടനത്തെ ആകമിച്ചതില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് രാത്രിയില്‍ ചാത്തോത്ത്ചാലില്‍ ഒരു വീടിന് ലീഗുകാര്‍ കല്ലെറിഞ്ഞു. പുറ്റംപൊയിലില്‍ ഡിവൈഎഫ്ഐ നിര്‍മിച്ച ബസ്സ്റ്റോപ്പ് തകര്‍ത്തു. കക്കാടുള്ള ആര്‍ വി ടൂവീലര്‍ വര്‍ക്ഷാപ്പ് ആക്രമിച്ചു തകര്‍ത്തു. കടിയങ്ങാട് പാലത്തിനടുത്തും പ്രകടനക്കാരെ ലീഗുകാര്‍ കല്ലെറിയുകയുണ്ടായി.
വടകരയില്‍ ലീഗ് അക്രമം തീവ്രവാദികളോടൊപ്പം ചേര്‍ന്ന്
വടകര: വടകരയില്‍ ലീഗുകാര്‍ അഴിഞ്ഞാടിയത് ഭരണത്തിന്റെ തണലില്‍. വടക്കുമ്പാട് സ്കൂളും സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസും ദേശാഭിമാനി ബ്യൂറോയും ലീഗ് തീവ്രാവാദികള്‍ ആക്രമിച്ചത് പ്രകോപനമൊന്നുമില്ലാതെ. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് നൂറ്റമ്പതോളം ലീഗ് തീവ്രവാദികള്‍ വടകരയില്‍ അഴിഞ്ഞാടിയത്. മാരകായുധങ്ങളുമായെത്തിയ സംഘം സിപിഐ എം ഓഫീസിന് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. വാതില്‍ തകര്‍ത്ത് അകത്തുണ്ടായിരുന്ന ഫര്‍ണിച്ചറും ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും തകര്‍ത്തു. ഏറെ നേരം കൊലവിളി നടത്തിയ ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ത്ത ശേഷം പുസ്തകങ്ങളും ഫയലുകളും വലിച്ചു പുറത്തിട്ടു. ഓഫീസ് വളഞ്ഞ ശേഷമായിരുന്നു അക്രമം. മുറ്റത്തുണ്ടായിരുന്ന ബൈക്കുകളും കത്തിച്ചു. വ്യാഴാഴ്ചയും ഏരിയാകമ്മിറ്റി ഓഫീസിനുനേരെ ലീഗ് ആക്രമണമുണ്ടായിരുന്നു. ദേശാഭിമാനിയുടെ ഈയിടെ നവീകരിച്ച ഓഫീസ് പൂര്‍ണമായും നശിപ്പിച്ചു.
കമ്പിപ്പാര, മഴു, വാള്‍ തുടങ്ങിയ മാരകായുധങ്ങളുമായി ബ്യൂറോയില്‍ അതിക്രമിച്ചുകയറിയ അക്രമികള്‍ ഫര്‍ണിച്ചര്‍, ഫോണ്‍, കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ തകര്‍ത്തു. ഓഫീസ് പൂട്ടി ഏരിയാ ലേഖകന്‍ സജീവന്‍ പുറത്തിറങ്ങിയ ഉടനെയാണ് അക്രമം. അടുത്തുള്ള കടക്കാരന്‍ സജീവനെ കടയില്‍ കയറ്റിയശേഷം ഷട്ടര്‍ താഴ്ത്തി. എല്ലാം കത്തിച്ചു ചാമ്പലാക്കുമെന്ന മുദ്രവാക്യം മുഴക്കിയാണ് സംഘം ദേശാഭിമാനി ഓഫീസ് നാമാവശേഷമാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്. ദേശാഭിമാനി ഓഫീസിനടുത്ത് പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ഓഫീസ്, സഫ്ദര്‍ ഹാശ്മി കലാസംഘം ഓഫീസ്, ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ഇ കെ നാരായണന്റെ ഓഫീസ് എന്നിവയും സംഘം അടിച്ചുപൊളിച്ചു. വിവരമറിഞ്ഞ് റൂറല്‍ എസ്പി ടി കെ രാജ്മോഹന്‍, ഡിവൈഎസ്പി ജയ്സണ്‍ കെ അബ്രഹാം, വടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശശികുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. ലീഗ് തീവ്രവാദികളുടെ അക്രമത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ 10ന് സിപിഐ എം ആഭിമുഖ്യത്തില്‍ കോട്ടപ്പറമ്പില്‍ പ്രതിഷേധയോഗം ചേരും.
മുസ്ലിംലീഗ് ഓഫീസില്‍നിന്ന് സ്റ്റീല്‍ ബോംബ് കണ്ടെത്തി
കുറ്റ്യാടി: വേളം കിണറുള്ളകണ്ടി മുക്കിലെ മുസ്ലീം ലീഗ് ഓഫീസില്‍ നിന്ന് ഉഗ്രസ്ഫോടന ശേഷിയുള്ള രണ്ട് സ്റ്റീല്‍ ബോംബ് കണ്ടെത്തി. കുറ്റ്യാടി പൊലീസ് കേസെടുത്തു. കായക്കൊടി ചങ്ങരംകുളത്ത് ഒ എല്‍ അബ്ദുള്‍ ഹമീദിന്റെ വീട്ട് വരാന്തയില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഐ എം കായക്കൊടി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
അടിമാലിയില്‍ യൂത്ത് ലീഗ് ആക്രമണം
ഇടുക്കി: അടിമാലിയില്‍ ഹര്‍ത്താല്‍ അനുകൂല പ്രകടനത്തിന് നേരെ യൂത്ത് ലീഗ് ആക്രമണം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉര്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയാണ് ആക്രമണം നടത്തിയത്. യൂത്ത് ലീഗ് നേതാവും അടിമാലി പഞ്ചായത്ത് അംഗവുമായ അനസ് ഇബ്രാഹിമിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സിപിഐ എം അടിമാലി വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം കമറുദീന്‍, ഡിവൈഎഫ്ഐ അടിമാലി ബ്ലോക്ക് സെക്രട്ടറി കെ എ ബിജു, സെക്രട്ടറി ടി കെ സുധേഷ്കുമാര്‍, കെ എച്ച് സുള്‍ഫിക്കര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതൊഴിച്ചാല്‍ ജില്ലയില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. തോട്ടം മേഖലയില്‍ തൊഴിലാളികള്‍ ജോലിക്കെത്തിയില്ല. വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും പ്രവര്‍ത്തിച്ചില്ല.
സിപിഐ എം നേതാവിന്റെ വീട് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു
ചാരുംമൂട്: സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റിയംഗം എന്‍ രാമകൃഷ്ണന്റെ വീട് കോണ്‍ഗ്രസ്സുകാര്‍ ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് വള്ളികുന്നത്ത് രാമകൃഷ്ണന്‍ നായരുടെ വീടായ ബീനാലയം ആക്രമിച്ചത്. കല്ലേറില്‍ ജനാലച്ചില്ലുകള്‍ തകര്‍ന്നു. ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ അക്രമിസംഘം ഓടിമറഞ്ഞു. പഞ്ചായത്ത് ജീവനക്കാരനായ വള്ളികുന്നം ദിനേശ്ഭവനത്തില്‍ ദിനേശ്, സിപിഐ എം അംഗവും റിട്ട. അധ്യാപകനുമായ വള്ളികുന്നം ചൈതന്യയില്‍ ശങ്കരപിള്ള, ഡിവൈഎഫ്ഐ ചാരുംമൂട് മേഖലാകമ്മിറ്റിയംഗം വേടരപ്ലാവ് മുളയ്ക്കലയ്യത്ത് ജി അനില്‍കുമാര്‍ എന്നിവരുടെ വീടുകളിലും ആക്രമണമുണ്ടായി. ഈ വീടുകളുടെയും ജനാലച്ചില്ലകള്‍ തകര്‍ത്തു. ചാരുംമൂട് മേഖലയില്‍ വ്യാഴാഴ്ച ആസൂത്രിതമായ അക്രമമാണ് കോണ്‍ഗ്രസ് നടത്തിയത്. പി ജയരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് പാര്‍ടി നടത്തിയ പ്രകടനത്തിനെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നിന്ന് കല്ലെറിഞ്ഞാണ് പ്രകോപനം സൃഷ്ടിച്ചത്. തുടര്‍ന്നുണ്ടായ ലാത്തിചാര്‍ജില്‍ സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം കെ രാഘവനുള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ചുനക്കരചന്ത, കോമല്ലൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച സിപിഐ എം, ഡിവൈഎഫ്ഐ പ്രചാരണബോര്‍ഡുകളും കൊടിതോരണങ്ങളും കോണ്‍ഗ്രസുകാര്‍ നശിപ്പിച്ചു.
കെഎസ്ടിഎ ജില്ലാപ്രസിഡന്റിന്റെ വീട് ആര്‍എസ്എസുകാര്‍ ആക്രമിച്ചു
ചെങ്ങന്നൂര്‍: കെഎസ്ടിഎ ജില്ലാപ്രസിഡന്റ് പാണ്ടനാട് കൃഷ്ണനിവാസില്‍ ജി കൃഷ്ണകുമാറിന്റെ വീട് ആര്‍എസ്എസുകാര്‍ ആക്രമിച്ചു. വ്യാഴാഴ്ച പകല്‍ മൂന്നിനാണ് സംഭവം. പൂട്ടിയിട്ടിരുന്ന ഗേറ്റ് ചവിട്ടിത്തകര്‍ത്ത് അകത്തുകയറിയ സംഘം, വീടിനുള്ളില്‍ വിശ്രമിക്കുകയായിരുന്ന കൃഷ്ണകുമാറിന്റെ രോഗിയായ അച്ഛന്‍ ഗോപാലകൃഷ്ണപിള്ളയ്ക്ക് നേരെ വധഭീഷണി മുഴക്കി. വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ അസഭ്യം പറഞ്ഞു. ഈ സമയം കൃഷ്ണകുമാര്‍ വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് വീടിന് സമീപം ജങ്ഷനില്‍നിന്ന കൃഷ്ണകുമാറിന് നേരെയും വധഭീഷണി മുഴക്കിയ അക്രമികള്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും ബൈക്കിലെത്തിയ അക്രമികള്‍ കടന്നുകളഞ്ഞു. പാണ്ടനാട് എസ്വി ഹൈസ്കൂള്‍ അധ്യാപകനാണ് കൃഷ്ണകുമാര്‍.
സിപിഐ എം മാന്നാര്‍ ഏരിയസെക്രട്ടറി എം ശശികുമാര്‍, ഏരിയകമ്മിറ്റിയംഗങ്ങളായ അഡ്വ. സി ജയചന്ദ്രന്‍, എം കെ മനോജ്, കെ പ്രദീപ്കുമാര്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു. ചെങ്ങന്നൂര്‍ എസ്ഐ മഞ്ജുലാലിന്റെ നേതൃത്വത്തില്‍ പൊലീസ്സംഘം സ്ഥലത്തെത്തി. ഹര്‍ത്താലിനോടനുബന്ധിച്ച് ചെങ്ങന്നൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് സംഘം ഭീഷണി മുഴക്കിയിരുന്നു. ഒരു പ്രകോപനവും ഇല്ലാതെ അധ്യാപകസംഘടന നേതാവായ കൃഷ്ണകുമാറിന്റെ വീട് ആക്രമിച്ചതില്‍ സിപിഐ എം മാന്നാര്‍ ഏരിയകമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. വീടാക്രമിച്ച ആര്‍എസ്എസ് ഗുണ്ടകളുടെ നടപടിയില്‍ കെഎസ്ടിഎ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശനടപടി സ്വീകരിക്കണമെന്ന് ജില്ലാസെക്രട്ടറി എം സി പ്രസാദ് ആവശ്യപ്പെട്ടു.
ഇഎംഎസ് പ്രതിമയുടെ കൈ അടിച്ചുതകര്‍ത്തു
ആലപ്പുഴ: കോണ്‍ഗ്രസ് ഗുണ്ടകള്‍ ഇഎംഎസ് പ്രതിമയുടെ കൈകള്‍ തല്ലിതകര്‍ത്തു. ആലപ്പുഴ നഗരചത്വരത്തിന്റെ കവാടത്തിനുസമീപം സിപിഐ എം ബ്രാഞ്ച് സ്ഥാപിച്ചിരുന്ന ഇഎംഎസ് പ്രതിമയുടെ രണ്ട് കൈകളുമാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ തകര്‍ത്തത്.
വിഴിഞ്ഞത്ത് പൊലീസ് ഒത്താശയോടെ കോണ്‍ഗ്രസ് അക്രമം
കോവളം: വിഴിഞ്ഞത്ത് പൊലീസ് പിന്തുണയോടെ കോണ്‍ഗ്രസ് നടത്തിയ അക്രമത്തില്‍ നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതരപരിക്ക്. വിഴിഞ്ഞം ആന്‍ഡ്രൂസ്, റോബിന്‍സണ്‍, സ്റ്റാന്‍ലി, നസീര്‍ എന്നിവരെയാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിപിഐ എം, ഡിവൈഎഫ്ഐ ബോര്‍ഡുകളും കൊടിമരവും പൊലീസ് സാന്നിധ്യത്തില്‍ കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകള്‍ അടിച്ചുതകര്‍ത്തു. നടുറോഡില്‍ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ആക്രമണത്തെതുടര്‍ന്ന് സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വിഴിഞ്ഞം ജങ്ഷനില്‍ റോഡ് ഉപരോധിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തുകയും അതിക്രമം കാണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കും യൂത്ത് കോണ്‍ഗ്രസ്- കോണ്‍ഗ്രസ് ഗുണ്ടകള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് നല്‍കുകയും ചെയ്തതിനെതുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.
ഹര്‍ത്താല്‍ സമയം അവസാനിക്കാറായതോടെ വിഴിഞ്ഞത്ത് യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും സിപിഐ എം, ഡിവൈഎഫ്ഐ സംഘടനകള്‍ സ്ഥാപിച്ചിരുന്ന കൊടിമരങ്ങളും ഫ്ളക്സ് ബോര്‍ഡുകളും അടിച്ചുതകര്‍ക്കുകയുമായിരുന്നു. ഇതോടെ സംഘര്‍ഷം ആരംഭിച്ചു. ബോര്‍ഡുകളും കൊടിമരങ്ങളും അടിച്ചുതകര്‍ക്കുന്നത് കണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിക്കെയാണ് യൂത്ത് കോണ്‍ഗ്രസുകാരും പൊലീസും ചേര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കാന്‍ തുടങ്ങിയത്. കൃഷ്ണന്‍കുട്ടി എന്ന ഗ്രേഡ് എസ്ഐയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായി ആരോപണമുയര്‍ന്നു. യൂത്ത് കോണ്‍ഗ്രസ്- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടിയ ആക്രമണം അഴിച്ചുവിട്ടിട്ടും നടപടിയെടുക്കാതെ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സംരക്ഷണം നല്‍കുകയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലുകയുമായിരുന്നു. മര്‍ദനമേറ്റ് തളര്‍ന്നുവീണ ആന്‍ഡ്രൂസ്, റോബിന്‍സണ്‍, സ്റ്റാന്‍ലി, നസീര്‍ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി.
"വെട്ടേറ്റെന്ന്" പറഞ്ഞ് അക്രമം, ഹര്‍ത്താല്‍
മാവേലിക്കര: വാദിയെ പ്രതിയാക്കി വെള്ളിയാഴ്ച മാവേലിക്കര താലൂക്കില്‍ സംഘപരിവാര്‍ ഹര്‍ത്താല്‍. ആര്‍എസ്എസ് മണ്ഡലം കാര്യവാഹിനെ സിപിഐ എമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്ന് പ്രചരിപ്പിച്ചായിരുന്നു ഹര്‍ത്താലിന് ആഹ്വാനം. എന്നാല്‍ ചെട്ടികുളങ്ങരയിലോ മാവേലിക്കര താലൂക്കിലോ ആര്‍എസ്എസുകാര്‍ക്ക് വെട്ടേറ്റ സംഭവമില്ല. മാവേലിക്കര, കായംകുളം, കുറത്തികാട് പൊലീസ് സ്റ്റേഷനുകളിലൊന്നും ഇങ്ങനെയൊരു കേസുമില്ല. സിപിഐ എമ്മിനെതിരെ കലാപം അഴിച്ചുവിടാന്‍ ബോധപൂര്‍വം ഉണ്ടാക്കിയതായിരുന്നു ഈ കള്ളവാര്‍ത്ത.
കായംകുളം കേന്ദ്രീകരിച്ചുള്ള പ്രാദേശിക ചാനലാണ് ബ്രേക്കിങ് ന്യൂസായി ആര്‍എസ്എസ് കാര്യവാഹിനെ സിപിഐ എമ്മുകാര്‍ വെട്ടിയെന്ന വാര്‍ത്ത തുടര്‍ച്ചയായി കാണിച്ചുകൊണ്ടിരുന്നത്. പിന്നാലെ സത്യമെന്തെന്ന് അന്വേഷിക്കുക പോലും ചെയ്യാതെ കേരളത്തിലെ മറ്റ് പ്രമുഖചാനലുകളില്‍ മിക്കതും ആ വാര്‍ത്ത ഫ്ളാഷ് ന്യൂസാക്കി ഏറ്റുപിടിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ സിപിഐ എം അക്രമം കാട്ടുന്നുവെന്ന അവരുടെ വാര്‍ത്തയ്ക്ക് എരിവും പുളിയും കൂട്ടാനായി ഇതിനെയും ഉപയോഗിക്കുകയായിരുന്നു. കള്ളവാര്‍ത്തയുടെ മറവില്‍ ആക്രമണം ആസൂത്രണം ചെയ്ത ആര്‍എസ്എസുകാര്‍ അവരുടെ ക്രിമിനല്‍ സംഘങ്ങളെ വീടാക്രമണങ്ങള്‍ക്ക് നിയോഗിച്ചു. ആര്‍എസ്എസിന്റെ ഭീകര ആക്രമണത്തെ തുടര്‍ന്നാണ് സിപിഐ എം ചെട്ടികുളങ്ങര പഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വാഹനഗതാഗതത്തെ ഒരുതരത്തിലും ബാധിക്കാതെ ഹര്‍ത്താല്‍ നടത്തുമെന്ന് മൈക്ക് അനൗണ്‍സ്മെന്റ് വഴി ജനങ്ങളെ അറിയിക്കുകയും ചെയ്തു. തങ്ങളുടെ യഥാര്‍ഥമുഖം ജനങ്ങള്‍ തിരിച്ചറിയുമെന്ന് വന്നപ്പോഴാണ് പെട്ടെന്ന് ചാനലുകളെ അറിയിച്ചുകൊണ്ട് സംഘപരിവാര്‍ താലൂക്കിലാകെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇല്ലാത്ത സംഭവത്തിന്റെ പേരില്‍ വാദിയെ പ്രതിയാക്കുന്ന കള്ളഹര്‍ത്താലിനെതിരെ ജനരോഷം ശക്തമാണ്.
സിപിഐ എം അഞ്ചാലുംമൂട് ഏരിയകമ്മിറ്റി ഓഫീസ് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു
അഞ്ചാലുംമൂട്: സിപിഐ എം അഞ്ചാലുംമൂട് ഏരിയകമ്മിറ്റി ഓഫീസിനുനേരെ കോണ്‍ഗ്രസ് അക്രമം. വന്‍പൊലീസ് സാന്നിധ്യത്തിലാണ് അക്രമികള്‍ അഴിഞ്ഞാടിയത്. കഴിഞ്ഞദിവസം വൈകിട്ട് ആറിനാണ് സംഭവം. പ്രകടനമായെത്തിയ ഇരുനൂറോളം അക്രമികള്‍ ഓഫീസിനുനേരെ കല്ലെറിഞ്ഞു. മുറ്റത്തു സ്ഥാപിച്ചിരുന്ന കൊടിമരവും ഓഫീസ് ഉപകരണങ്ങളും നശിപ്പിച്ചു. ഡിസിസി സെക്രട്ടറി സൂരജ് രവിയാണ് അസഭ്യം വിളിച്ചുകൊണ്ട് അക്രമങ്ങള്‍ക്ക് തുടക്കംകുറിച്ചത്. പാര്‍ടി ഓഫീസില്‍ കെഎസ്കെടിയു ജില്ലാസമ്മേളനത്തിന്റെ സംഘാടകസമിതി യോഗം ചേരുന്നതിനിടെയായിരുന്നു ആക്രമണം. ഏരിയസെക്രട്ടറി വി കെ അനിരുദ്ധന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തലനാരിഴയ്ക്കാണ് കല്ലേറില്‍നിന്നു രക്ഷപ്പെട്ടത്.
ഓഫീസിനു മുന്നില്‍ പൊലീസ് ജീപ്പും നിരത്തിയിട്ട് റോഡില്‍ നിരന്നുനിന്ന പൊലീസുകാര്‍ അക്രമം കണ്ടുകൊണ്ടുനില്‍ക്കുകമാത്രമാണ് ചെയ്തത്. ഓഫീസ് ആക്രമിച്ചശേഷം അഞ്ചാലുംമൂട്ടിലേക്ക് പൊലീസ് അകമ്പടിയോടെ നീങ്ങിയ അക്രമിസംഘം റോഡരികില്‍ സ്ഥാപിച്ചിരുന്ന പാര്‍ടിയുടെയും ഡിവൈഎഫ്ഐയുടെയും കൊടിമരങ്ങളും കൊടികളും നശിപ്പിച്ചു. യൂത്ത്
കോണ്‍ഗ്രസ് നേതാവിന്റെ സ്കോര്‍പിയോ കാറില്‍ കൊല്ലം പള്ളിമുക്കില്‍നിന്ന് ഗുണ്ടകളെ
കൊണ്ടുവന്നാണ് അക്രമങ്ങള്‍ സംഘടിപ്പിച്ചത്. പ്രസാദ് നാണപ്പന്‍, പനയം സജീവ്, റഫീക്ക്, സിദ്ധിക്ക് എന്നിവര്‍ ഗുണ്ടകള്‍ക്ക് നേതൃത്വം നല്‍കി. ഒന്നരമണിക്കൂര്‍ നേരം പൊലീസ് സാന്നിധ്യത്തില്‍ അഴിഞ്ഞാടിയ കോണ്‍ഗ്രസുകാര്‍ കൊല്ലത്തുനിന്ന് അസിസ്റ്റന്റ് കമീഷണര്‍ തോംസണ്‍ ജോസഫും സംഘവും എത്തിയശേഷമാണ് പിരിഞ്ഞത്. സംഭവമറിഞ്ഞ് വിവിധ സ്ഥലങ്ങളില്‍നിന്ന് പാര്‍ടി ഓഫീസിലെത്തിയ സിപിഐ എം പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനവും റോഡ് ഉപരോധവും നടത്തി.
deshabhimani news
Labels:
കോണ്‍ഗ്രസ്,
ബി.ജെ.പി,
മുസ്ലീം ലീഗ്
Subscribe to:
Post Comments (Atom)
ആക്രമണത്തിലും കോലീബി സഖ്യം
ReplyDeleteനാണമില്ലല്ലോ ഇങ്ങനെ നുണ എഴുതിപിടിപ്പിക്കാന്!!!!!
ReplyDelete