Sunday, August 5, 2012

മദ്യലോബികളെ സഹായിക്കാന്‍ എക്സൈസില്‍ വന്‍ അഴിച്ചുപണി


ഓണക്കാലത്ത് മദ്യത്തിന്റെ ഒഴുക്ക് തടയാന്‍ എക്സൈസ് വകുപ്പ് സജ്ജമാക്കിയ പ്രത്യേക സ്ക്വാഡില്‍ വന്‍ അഴിച്ചുപണി. നിലവിലുള്ള ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയും പേരിനുമാത്രം പ്രൊമോഷന്‍ നല്‍കിയുമാണ് ഉത്തരവ് വന്നത്. കള്ളുഷോപ്പുകളുടെ പെര്‍മിറ്റ് പുതുക്കലിനു പിറകെയാണ് എക്സൈസ് കമീഷണറുടെ ഈ ഉത്തരവ്. ജൂലൈ 27നായിരുന്നു പെര്‍മിറ്റ് പുതുക്കല്‍. സംസ്ഥാനത്തെ മദ്യലോബികള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് ഈ സ്ഥലംമാറ്റ ഉത്തരവ്. ജൂലൈ 20 മുതല്‍ സെപ്തംബര്‍ രണ്ടുവരെയാണ് ഈ പ്രത്യേകപരിശോധനയുടെ കാലാവധി. ഇക്കാലയളവില്‍ അധികൃതരെ സ്ഥലംമാറ്റുന്നത് വ്യാജമദ്യം ഒഴുക്കാനിടയാക്കും. ഡെപ്യൂട്ടി കമീഷണര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എന്നീ മൂന്നു വിഭാഗത്തിലുള്ളവരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. ഏഴ് എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സിഐ ആയി പ്രൊമോഷന്‍ നല്‍കി. സംസ്ഥാനത്ത് 60 എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും 23 അസി. ഇന്‍സ്പെക്ടര്‍മാര്‍ക്കും സ്ഥലംമാറ്റ നിര്‍ദേശമുണ്ട്. വാളയാര്‍ സിഐയും ഇതില്‍ ഉള്‍പ്പെടും. മൂന്ന് റേഞ്ചുകളിലുള്ള അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മരെയും സ്ഥലംമാറ്റി.

കള്ള്സാമ്പിള്‍ എടുക്കല്‍, അതിര്‍ത്തിവാഹനപരിശോധന, അതിര്‍ത്തി പട്രോളിങ്യൂണിറ്റ്, ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ജനകീയ കമ്മിറ്റി രൂപീകരണം എന്നിങ്ങനെ വിവിധ പ്രവൃത്തികള്‍ കാര്യക്ഷമമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലഹരിബോധവല്‍ക്കരണത്തിനായി പ്രത്യേകപരിപാടി നടപ്പാക്കിയിരുന്നു. നിലവിലും തുടരുന്നുണ്ടെങ്കിലും ജീവനക്കാരുടെ അഭാവം പ്രശ്നത്തിനിടയാക്കുകയാണ്. സ്ഥലംമാറി പോകുന്നതോടെ മറ്റ് ജീവനക്കാര്‍ക്ക് അധികഭാരമാകും. സ്ഥലംമാറ്റം ലഭിച്ചവര്‍ മറ്റിടത്തെ ഓഫീസിലെത്തി ജോലിക്കു ചേരാന്‍ സാധാരണരീതിയില്‍ ഏഴു ദിവസത്തെ സമയം നല്‍കാറുണ്ട്. എന്നാല്‍, ഈ കാലാവധി വിവിധ കാരണങ്ങള്‍ നിരത്തി പലരും പതിനാല്ദിവസംവരെ നീട്ടിക്കൊണ്ടുപോകും. തിരക്കുള്ള സമയങ്ങളില്‍ ഈ കൂട്ടഅവധിയെടുക്കലിന് അധികൃതര്‍ എന്തുവിശദീകരണം നല്‍കുമെന്നാണ് ഒരുവിഭാഗം ജീവനക്കാര്‍ ചോദിക്കുന്നത്. പ്രിവന്റീവ് ഓഫീസര്‍മാര്‍, എക്സൈസ് ഗാര്‍ഡുമാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ഈ പ്രത്യേക പരിശോധനാകാലങ്ങളില്‍അവധി ലഭിക്കാന്‍ ഡെപ്യൂട്ടി കമീഷണറുടെ അനുമതിവേണം. ഇത്തരം കാര്യങ്ങളില്‍ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നത് കൂടാതെയാണ് ഈ സ്ഥലംമാറ്റം.

deshabhimani 050812

1 comment:

  1. ഓണക്കാലത്ത് മദ്യത്തിന്റെ ഒഴുക്ക് തടയാന്‍ എക്സൈസ് വകുപ്പ് സജ്ജമാക്കിയ പ്രത്യേക സ്ക്വാഡില്‍ വന്‍ അഴിച്ചുപണി. നിലവിലുള്ള ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയും പേരിനുമാത്രം പ്രൊമോഷന്‍ നല്‍കിയുമാണ് ഉത്തരവ് വന്നത്.

    ReplyDelete