രാജകുമാരനോടുള്ള സ്നേഹം രാജ്യത്തോടുള്ള സ്നേഹത്തിനുമേലെയാകരുത് എന്ന പഴഞ്ചൊല്ലിലെ പൊരുള്‍ രാഹുല്‍ഗാന്ധിയെയും രാജ്യത്തെയും മുന്‍നിര്‍ത്തി പ്രതിരോധമന്ത്രി എ കെ ആന്റണിയെ ജനങ്ങള്‍ ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യ-പാക് സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ പാകത്തില്‍ ശ്രദ്ധേയമായ ഒരു നീക്കം സഫലമാകുന്നതിനെ പ്രതിരോധമന്ത്രിയായിരുന്നുകൊണ്ട് എ കെ ആന്റണി തകര്‍ത്തു എന്നാണ് ഇപ്പോള്‍ അറിയുന്നത്. സിയാചിനെ സമാധാനത്തിന്റെ കൊടുമുടിയാക്കി മാറ്റാനുള്ള നിര്‍ദേശം നടപ്പാകും എന്നുവന്നപ്പോള്‍ എ കെ ആന്റണി അതിനെ തകര്‍ത്തത്, ഇന്ത്യ-പാക് സൗഹൃദം സ്ഥാപിക്കപ്പെടുന്നതിന്റെ ക്രെഡിറ്റ് രാഹുല്‍ഗാന്ധിയല്ലാതെ മന്‍മോഹന്‍സിങ് കൊണ്ടുപോകരുത് എന്നതുകൊണ്ടാണത്രെ. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും അപ്പോള്‍മാത്രം നിര്‍ദേശം നടപ്പായാല്‍മതി എന്നും നിശ്ചയിച്ചത്രെ എ കെ ആന്റണി. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകാനുള്ള ഒരു സാധ്യതയും എവിടെയുമില്ല. ഇനി ആരുതന്നെ പ്രധാനമന്ത്രിയായാലും സമാധാനത്തിന്റെ കൊടുമുടിയായി സിയാചിനെ മാറ്റാനുള്ള നിര്‍ദേശം ഫലപ്രദമാകുന്ന ഒരു അന്തരീഷം ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ ഉണ്ടായിക്കൊള്ളണമെന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് ആന്റണിയുടെ രാഷ്ട്രീയനീക്കം രാഷ്ട്രത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷമായി എന്നു പറയേണ്ടിവരുന്നത്. ഇന്ത്യയ്ക്ക് മാത്രമല്ല, ഏഷ്യന്‍ മേഖലയ്ക്കാകെ ഹാനികരമായി, രാഹുല്‍ഗാന്ധിക്കുവേണ്ടി ആന്റണി നടത്തിയ ആ മാറ്റിവയ്ക്കല്‍ പരിപാടി. രാഷ്ട്രാന്തരബന്ധങ്ങളുടെ കാര്യത്തിലെങ്കിലും സങ്കുചിതരാഷ്ട്രീയത്തിന്റെ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ മാനദണ്ഡമാകാതിരിക്കേണ്ടതാണ് എന്നേ ഈ ഘട്ടത്തില്‍ പറയുന്നുള്ളൂ.
ഒന്നാം യുപിഎ മന്ത്രിസഭയുടെ ഘട്ടത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരുവിന്റെ പുതിയ പുസ്തകത്തിലാണ് സിയാചിന്‍ സമാധാന മേഖലയാക്കാന്‍ ഉദ്ദേശിച്ച് രൂപപ്പെടുത്തിയ നീക്കം രാഹുല്‍ഗാന്ധിക്കുവേണ്ടി എ കെ ആന്റണി തകര്‍ത്തതായി പറയുന്നത്. ബാരു പറയുന്നതിനപ്പുറം സത്യമില്ല എന്നൊന്നും ഞങ്ങള്‍ പറയുന്നില്ല. അദ്ദേഹത്തിന്റെ ചില വിലയിരുത്തലുകള്‍ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് അഭിപ്രായമുണ്ട് താനും. എന്നാല്‍, ഇക്കാര്യം ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല, മറിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്കുവന്ന ഒരു ഫയലിനെ വസ്തുതാപരമായി മുന്‍നിര്‍ത്തിയുള്ളതാണ.് "ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍" എന്ന ശീര്‍ഷകത്തിലുള്ള ബാരുവിന്റെ പുസ്തകത്തിലുള്ള ചില പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വന്നപ്പോള്‍ ബന്ധപ്പെട്ടവര്‍ അത് പത്രക്കുറിപ്പിലൂടെയും മറ്റും വിശദീകരിച്ചു. എന്നാല്‍, എ കെ ആന്റണിയാകട്ടെ, തനിക്കെതിരെ വന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇതേവരെ പറഞ്ഞിട്ടില്ല. സഞ്ജയ ബാരു പരാമര്‍ശിക്കുന്ന ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നിരുന്നില്ല എന്ന് വിശദീകരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ബാരുവിന്റെ പരാമര്‍ശം അവിശ്വസിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല; പ്രത്യേകിച്ചും ഏതുകാര്യവും രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കുന്ന രീതി കേരളരാഷ്ട്രീയത്തില്‍ വ്യാപരിച്ചിരുന്ന ഘട്ടത്തില്‍ത്തന്നെ എ കെ ആന്റണി സ്വന്തം ശൈലിയാക്കിയിരുന്നു എന്നതിന്റെ പശ്ചാത്തലത്തില്‍.
സഞ്ജയ ബാരുവിന് ആന്റണിയോട് എന്തെങ്കിലും വിദ്വേഷമുള്ളതായി പറയാനാകില്ല. "ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍" എന്ന പുസ്തകത്തില്‍ത്തന്നെ മറ്റൊരു ഭാഗത്ത് മറ്റൊരു വിഷയം മുന്‍നിര്‍ത്തി ആന്റണിയെ ബാരു പുകഴ്ത്തിയിട്ടുണ്ട് എന്നതുകൂടി ഓര്‍മിക്കണം. പൊതുവെ ശാന്തപ്രകൃതിയാണെങ്കിലും ആന്റണി ഡോ. മന്‍മോഹന്‍സിങ്ങിനെ നിശിതമായി വിമര്‍ശിക്കാനുള്ള ധൈര്യം കാട്ടിയിരുന്നുവെന്ന് ബാരു പറഞ്ഞിട്ടുണ്ട്. ആന്റണി ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ത്തന്നെ അതില്‍ ധീരതയുടെ അംശമൊന്നുമില്ല. യുപിഎ ഭരണത്തില്‍ അധികാരമെല്ലാം കേന്ദ്രീകരിച്ചിരുന്നത് സോണിയ ഗാന്ധിയിലായിരുന്നെന്നും മന്‍മോഹന്‍സിങ് ഒരു പാവയായി അധികാരക്കസേരയില്‍ ഇരുന്നുവെന്നേയുള്ളൂവെന്നും അദ്ദേഹം പറയുന്നുണ്ട്. പാവയോട് കയര്‍ക്കാന്‍ ധൈര്യം ആവശ്യമില്ല. പാവയെ കളിപ്പിക്കുന്നവരെ എതിര്‍ക്കാനേ ധൈര്യം വേണ്ടൂ. അക്കൂട്ടരോട് ഒരു എതിര്‍പ്പും ഒരു ഘട്ടത്തിലും ആന്റണി പ്രകടിപ്പിച്ചിട്ടില്ല. സുപ്രധാന ഫയലുകളൊക്കെ സോണിയ ഗാന്ധി കണ്ട് തീര്‍പ്പുകല്‍പ്പിച്ചിരുന്ന ഘട്ടത്തില്‍ സ്പെക്ട്രം മുതല്‍ കോള്‍ഗേറ്റ് വരെയുള്ള മഹാകുംഭകോണങ്ങള്‍ക്ക് പച്ചക്കൊടികാട്ടിയിരുന്ന അവരുടെ നടപടികള്‍ എല്ലാത്തിനും മൂകസാക്ഷിയായിരുന്ന മന്‍മോഹന്‍സിങ്ങിനെ ഇടയ്ക്കൊന്ന് വിമര്‍ശിച്ച് ശൗര്യം കാട്ടുന്നതില്‍ എന്ത് ധീരത! സോണിയ ഗാന്ധി നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ വേഗത്തില്‍ നടപ്പാക്കുന്നില്ല എന്നോ മറ്റോ ആയിരുന്നിരിക്കണം ആന്റണിയുടെ വിമര്‍ശം. സോണിയ ഗാന്ധി എന്ന ഭരണഘടനാ ബാഹ്യശക്തി ക്യാബിനറ്റിന്റെ തീരുമാനങ്ങളില്‍ ഇടപെടുന്നതില്‍ അദ്ദേഹത്തിന് പരാതിയുണ്ടായിരുന്നില്ല. ആ ഇടപെടലിനെ വിമര്‍ശിക്കേണ്ടതുണ്ടെന്ന് തോന്നിയതുമില്ല. സോണിയയുടെ ഗുഡ്ബുക്കില്‍ തുടരാന്‍ വേണ്ടതല്ലാതെ മറ്റൊന്നും ആന്റണി ചെയ്തിട്ടില്ല എന്ന് വ്യക്തം.
ഈ പശ്ചാത്തലത്തില്‍കൂടിയാണ് "അതിന്റെ ക്രെഡിറ്റ് രാഹുലിനിരിക്കട്ടെ" എന്ന മട്ടില്‍ ആന്റണി സിയാചിന്‍ പ്രശ്നത്തില്‍ മാറ്റിവയ്പ്പിക്കല്‍ തന്ത്രം അവലംബിച്ചതായി ബാരു പറയുന്നതിന് കൂടുതല്‍ വിശ്വാസയോഗ്യത കൈവരുന്നത്. സഞ്ജയ ബാരു കോണ്‍ഗ്രസിനെക്കുറിച്ച് പറഞ്ഞതിനെ കോണ്‍ഗ്രസും സിപിഐ എമ്മിനെ കുറിച്ച് പറഞ്ഞതിനെ സിപിഐ എമ്മും അടിസ്ഥാനരഹിതമെന്ന് വിശദീകരിച്ചു. എ കെ ആന്റണിക്ക് മാത്രമെന്താണ് ഇക്കാര്യത്തില്‍ വിശദീകരിക്കാന്‍ ഒന്നുമില്ലാതായി പോയത്? സിയാചിന്‍ സമാധാനീക്കം ഫലപ്രദമായിരുന്നെങ്കില്‍ ഇരു ഭാഗത്തെയും സൈനിക പിന്മാറ്റത്തിനും സമാധാന പുനഃസ്ഥാപനത്തിനും ഊഷ്മളമായ ഉഭയരാഷ്ട്രബന്ധത്തിനും അതുവഴി പ്രതിരോധച്ചെലവിലെ വലിയ വെട്ടിക്കുറവിനും ഇടവരുമായിരുന്നു. ഇത്രമേല്‍ ഗൗരവതരമായ ഒരു വിഷയത്തെപ്പോലും രാഷ്ട്രടീയതാല്‍പ്പര്യത്തോടെ സമീപിക്കുന്നത് ഉചിതമാണോ? വിശദീകരിക്കേണ്ടത് ആന്റണിയാണ്. എന്നാല്‍, അദ്ദേഹം മൗനം വെടിയുന്നി
deshabhimani editorial
No comments:
Post a Comment