Saturday, April 19, 2014

അവധിക്കാലത്തും വരുമാനം ഇടിഞ്ഞു; കെഎസ്ആര്‍ടിസി സ്തംഭനത്തിലേക്ക്

പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി കെഎസ്ആര്‍ടിസിയുടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഏപ്രില്‍ ഒമ്പതിന് സംസ്ഥാനമൊട്ടാകെ ലഭിച്ചത് 4,89,34071 രൂപ. എന്നാല്‍ അവധിക്കാലമായ ഏപ്രില്‍ 16ന് 4,80,07210 രൂപയായിരുന്നു വരുമാനം. ഒരാഴ്ചകൊണ്ട് 9,26,861 രൂപയുടെ കുറവ്. വരുമാന നഷ്ടവും വര്‍ധിക്കുന്ന ഡീസല്‍ ചെലവും വിവിധ സ്ഥാപനങ്ങള്‍ക്കുള്ള വായ്പയും ചേരുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലേക്കു നീങ്ങുകയാണ്. സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതും പുതിയ ബസുകള്‍ ഇറക്കാത്തതും ഉന്നതതലങ്ങളിലെ ധൂര്‍ത്തുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. സംസ്ഥാനത്ത് 5643 ബസ് സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ഇതില്‍ 16ന് ഓടിയത് 4656 ബസ് മാത്രം. ഒമ്പതിന് ഓടിയതിനേക്കാള്‍ 122 സര്‍വീസുകള്‍ കുറവ്. എല്ലാ സര്‍വീസുകളും നടത്തിയാല്‍ കെഎസ്ആര്‍ടിസി പ്രതിദിനം ഓടേണ്ടത് 19,04,457 കിലോമീറ്ററാണ്. 16ന് ഓടിയത് 15,43,129 കിലോമീറ്റര്‍ മാത്രം. ഒമ്പതിന് 16,20,876 കിലോമീറ്റര്‍ സര്‍വീസ് നടത്തിയിരുന്നു.

അവധിക്കാലമായതിനാല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് ജനങ്ങളുടെ യാത്രാക്ലേശവും രൂക്ഷമാക്കുന്നു. കെഎസ്ആര്‍ടിസിയുടെ വരുമാനവും ഡീസല്‍ ചെലവും തമ്മില്‍ ഭീമമായ അന്തരമുണ്ട്. പ്രതിമാസം 74 കോടി രൂപയോളമാണ് ഡീസല്‍ ഇനത്തില്‍ ചെലവാകുന്നത്. സ്പെയര്‍പാര്‍ട്സിനും മറ്റ് ചെലവുകള്‍ക്കുമുള്ള തുക വേറെ കണ്ടെത്തണം. കൂടാതെ ഹഡ്കോയ്ക്ക് 107.61 കോടിയും എല്‍ഐസിക്ക് 60 കോടിയും കെടിഡിഎഫ്സിക്ക് 1204.83 കോടിയും സര്‍ക്കാരിന് 950.50 കോടി രൂപയും ബാധ്യതയുമുണ്ട്. സാമ്പത്തികസ്ഥിതി ദയനീയമാണെങ്കിലും കെഎസ്ആര്‍ടിസിയുടെ ഉന്നതതലങ്ങളില്‍ ധൂര്‍ത്ത് തുടരുകയാണ്. ഉദ്യോഗസ്ഥര്‍ തരാതരത്തില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നു. നേരത്തെ കോര്‍പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്ക് നല്‍കിയിരുന്ന വാഹനങ്ങള്‍ യുഡിഎഫ് ഭരണത്തിലെത്തിയപ്പോള്‍ ഇതിന് താഴെയുള്ള ഉദ്യോഗസ്ഥര്‍ക്കും നല്‍കി. ഇത് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരും ബുദ്ധിമുട്ടിലാണ്. മാസങ്ങളുടെ പെന്‍ഷന്‍ കുടിശ്ശികയാണ് ഇവര്‍ക്കുള്ളത്. പലരുടെയും ജീവിതം വഴിമുട്ടുന്ന നിലയിലാണ്.

deshabhimani

No comments:

Post a Comment