Tuesday, August 17, 2010

കാര്‍ഷിക സംസ്കാരം വീണ്ടെടുക്കാന്‍

ഇന്ന് ചിങ്ങം ഒന്ന്. കേരളകര്‍ഷകദിനം. ഒരു ജനതയുടെ സവിശേഷമായ സാമൂഹ്യ സാംസ്കാരിക പൈതൃകത്തെ വീണ്ടെടുക്കാനുള്ള പരിശ്രമമാണ് ഈ ദിനാചരണം. കൃഷിയും കര്‍ഷകനും കേരളത്തിന്റെ നട്ടെല്ലാണെന്ന് തിരിച്ചറിയുകയാണ് കര്‍ഷകദിനത്തിന്റെ പ്രസക്തി. കാര്‍ഷികരംഗത്തെ നഷ്ടപ്രതാപം സമസ്ത ഐശ്വര്യങ്ങളോടുംകൂടി തിരിച്ചുവരുന്ന സമീപകാലത്തെ വിളവിന്റെയും വികസനത്തിന്റെയും സന്ദേശവുമായി കേരള കര്‍ഷകസംഘം പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ പത്തുലക്ഷം ഭവനങ്ങള്‍ ഇന്ന് സന്ദര്‍ശിക്കും. കാര്‍ഷികമേഖല ആഹ്ളാദഭരിതമാകുന്ന മാസമാണ് ചിങ്ങം. നെല്ലും നെല്‍പ്പാടങ്ങളും കൃഷിയും കേവലം കാര്‍ഷിക സംജ്ഞകള്‍ മാത്രമല്ല, കേരള ജനതയുടെ ജൈവപരമായ അസ്തിത്വത്തിന്റെ നിദര്‍ശനങ്ങളാണ്.

ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വാശ്രയത്വം നേടിയെടുക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. അതിനുവേണ്ടി ഭഗീരഥ പ്രയത്നത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഭക്ഷ്യസുരക്ഷയും വിത്തിന്മേലുള്ള പരമാധികാരവും ഇന്ന് ഭീഷണിയിലാണ്. നീണ്ടകാലത്തെ സഹനങ്ങളിലൂടെയും സമരങ്ങളിലൂടെയും നേടിയ ദേശീയ സ്വാതന്ത്യ്രംപോലെ അത് കാത്തുസൂക്ഷിച്ചേതീരൂ. കേരളത്തെ ഊഷരഭൂമിയാക്കാനുള്ള ശ്രമം ഇപ്പോഴും പല ഭാഗത്തും നടക്കുന്നുണ്ട്. അതിനെയും തടയാതെ മുന്നേറാനാവില്ല. ഈ പശ്ചാത്തലത്തില്‍ നെല്‍വയലുകളെയും കാര്‍ഷികവൃത്തിയെയും സംരക്ഷിക്കാനും കര്‍ഷകരെ രക്ഷിക്കാനുമുള്ള സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കണം. ഇക്കാര്യങ്ങളില്‍ ഗൌരവതരമായ ചിന്ത ഉണരണമെന്നതാണ് ഈ ദിനത്തില്‍ കേരള കര്‍ഷകസംഘം ഉയര്‍ത്തിക്കാട്ടുന്ന പ്രധാന സന്ദേശം.

കര്‍ഷക ആത്മഹത്യകളുടെ തുടര്‍ക്കഥകള്‍ കേട്ട മലയാള മണ്ണില്‍ കര്‍ഷകര്‍ക്ക് വെളിച്ചം പകര്‍ന്നത് ഇടതുമുന്നണി സര്‍ക്കാരാണ്. കാര്‍ഷികരംഗത്ത് മുമ്പൊന്നും കണ്ടിട്ടില്ലാത്ത വന്‍ കുതിപ്പാണ് നാലുവര്‍ഷത്തെ ഭരണത്തില്‍ കേരളം ദര്‍ശിച്ചത്. ഈ നേട്ടം സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്. മുദ്രപ്പത്രങ്ങളില്‍ മരണക്കുറിപ്പെഴുതി ജീവാഹുതി ചെയ്യുന്ന കര്‍ഷകരുടെ മറ്റൊരു 'വിദര്‍ഭ'യാകുമായിരുന്ന കേരളത്തെ രക്ഷിച്ചത് ഈ സര്‍ക്കാരാണ്. നാലുകൊല്ലം മുമ്പ് കേരളം കര്‍ഷകദിനം ആചരിക്കുമ്പോള്‍ ഹരിതാഭമായ വയലേലകള്‍ ഏറിയകൂറും നഷ്ടപ്പെട്ടിരുന്നു. കാര്‍ഷികരംഗത്ത് പുതിയ ഉണര്‍വും പ്രത്യാശയും കൈവന്നത് ഇപ്പോഴാണ്. നഷ്ടപ്പെട്ടുകൊണ്ടിരുന്ന കാര്‍ഷികസംസ്കൃതി വീണ്ടെടുക്കാനും പുനരാവിഷ്കരിക്കാനും ഊന്നല്‍ നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നൂതനമായ കാര്‍ഷികനയം ആവിഷ്കരിച്ചു. മുഖ്യ ഭക്ഷ്യവിളയായ നെല്ലിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ആവിഷ്കരിച്ച പദ്ധതികള്‍ വിജയകരമായി നടപ്പാക്കാനായതിലൂടെ ഗണ്യമായ നേട്ടമാണ് കൈവരിച്ചത്. 'കൃഷിയിലേക്ക് മടങ്ങുക', 'എല്ലാരും പാടത്തേക്ക്', 'തരിശുരഹിത കേരളം' തുടങ്ങിയ ആശയങ്ങളുമായി പുതിയപദ്ധതികള്‍ നടപ്പാക്കി. പാടശേഖര സമിതികള്‍, കര്‍ഷകകൂട്ടായ്മകള്‍, സ്വാശ്രയസംഘങ്ങള്‍, കുടുംബശ്രീയൂണിറ്റുകള്‍ എന്നിവയെ സംഘടിപ്പിച്ച് കാര്‍ഷികമേഖലയില്‍ കരുത്തുറ്റ തൊഴില്‍ശക്തി സമാഹരിച്ച് മുന്നേറി. തന്മൂലം ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ സാധിച്ചു.

1992 ആഗസ്തിലെ ചിങ്ങം ഒന്നിനാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി കര്‍ഷകദിനം ആചരിച്ചത്. ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും കൂട്ടാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുക, പാരമ്പര്യ കര്‍ഷക നാട്ടറിവിനെ ആദരിക്കുക, മികച്ച കര്‍ഷകര്‍ക്ക് അവാര്‍ഡ് നല്‍കുക തുടങ്ങിയവയായിരുന്നു കര്‍ഷകദിന ലക്ഷ്യങ്ങള്‍. 2001ന് ശേഷംവന്ന യുഡിഎഫ് സര്‍ക്കാര്‍ ആഗോളവല്‍ക്കരണനയം മുറുകെ പിടിക്കാന്‍ തുടങ്ങിയതോടെ അവയെല്ലാം തകിടം മറിഞ്ഞു.

ഇന്ന് ഇന്ത്യയിലാദ്യമായി കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കാന്‍ അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ള ഒരു കമീഷനെ നിയമിക്കാന്‍ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. യുഡിഎഫ് ഭരണകാലത്ത് 1500ല്‍പ്പരം കര്‍ഷകര്‍ ആത്മഹത്യചെയ്തു. കടാശ്വാസ കമീഷന്‍ കര്‍മനിരതമായതോടെ കര്‍ഷകര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത ഇല്ലാതാക്കാനായി. കടാശ്വാസ കമീഷന്റെ ശുപാര്‍ശപ്രകാരം വയനാട്ടില്‍ 25,000 രൂപയ്ക്കു താഴെയുള്ള സകല കാര്‍ഷിക കടങ്ങളും എഴുതിത്തള്ളി. ഇതനുസരിച്ച് 32,681 കര്‍ഷക കുടുംബങ്ങള്‍ക്ക് സമ്പൂര്‍ണ കടാശ്വാസം ലഭിച്ചു. ഇതിനുപുറമെ നേരിട്ട് അപേക്ഷ നല്‍കിയ 26,438 കര്‍ഷകര്‍ക്ക് കമീഷന്റെ വിധിമൂലം കടാശ്വാസം നേടാനായി. 2010 മാര്‍ച്ച് 31വരെയുള്ള കണക്കനുസരിച്ച് കേരളത്തിലൊട്ടാകെ കടാശ്വാസ കമീഷനുമുമ്പാകെ എത്തിയ 1,10,000 അപേക്ഷകളിന്‍മേല്‍ കര്‍ഷകര്‍ക്ക് അനുകൂലമായി തീര്‍പ്പു കല്‍പ്പിച്ചു. ആകെ 46.18 കോടി രൂപയുടെ കടബാധ്യത എല്‍ഡിഎഫ് സര്‍ക്കാര്‍ എഴുതിത്തള്ളി.

സംസ്ഥാനത്ത് സുസ്ഥിരമായ കാര്‍ഷികവികസനത്തിനുവേണ്ടി അശ്രാന്തപരിശ്രമം നടത്തുകയാണ് സര്‍ക്കാര്‍. കേരളത്തിലെ 20,000ത്തോളം ഹെക്ടര്‍ തരിശുനിലങ്ങള്‍ തളിരണിയിക്കാന്‍ പദ്ധതിയിട്ടു. വര്‍ഷങ്ങളായി തരിശിട്ടിരുന്ന 15,000 ഹെക്ടര്‍ പാടശേഖരങ്ങള്‍ ഹരിതാഭമാക്കി. 1.25 ലക്ഷം ട നെല്ല് അധികം വിളയിച്ചു. 1000 ഹെക്ടര്‍ കന്നിനിലത്തിലും കൃഷിക്ക് തുടക്കമിട്ടു. 55 സ്കൂളില്‍ നെല്‍കൃഷി, ഒരുപ്പൂ നിലങ്ങള്‍ ഇരുപ്പൂ നിലങ്ങളാക്കി മാറ്റല്‍ തുടങ്ങിയ പദ്ധതികളും നെല്‍കൃഷി വ്യാപനത്തിന് വഴിയൊരുക്കി. രാജ്യത്തെതന്നെ ഏറ്റവും ഉയര്‍ന്ന സംഭരണ വിലയ്ക്ക് (കിലോയ്ക്ക് 12 രൂപ) നെല്ല് സംഭരിച്ചു. പലിശരഹിത വായ്പ, നഷ്ടപരിഹാരത്തുക വര്‍ധന, പ്രീമിയം കുറച്ച് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി, ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭിക്കുന്നതിനുള്ള ഗ്രീന്‍കാര്‍ഡ്, കൃഷിനാശത്തിന് മുമ്പെങ്ങുമില്ലാത്ത നിരക്കില്‍ സഹായം (25 കോടി രൂപ ദുരിതാശ്വാസമായി നല്‍കി. കിളിര്‍ത്തതുള്‍പ്പെടെയുള്ള നെല്ല് കിലോയ്ക്ക് 10 രൂപ നിരക്കില്‍ സംഭരിച്ചു), ആധുനിക റൈസ്മില്ലുകളുടെ സ്ഥാപനം, പ്രത്യേക നെല്‍കൃഷിമേഖലകള്‍ക്കുള്ള പദ്ധതികള്‍ തുടങ്ങിയവ നടപ്പാക്കി.

കര്‍ഷകരുടെ പരിരക്ഷ കൂടി ഉറപ്പുവരുത്തിയാല്‍ മാത്രമേ കാര്‍ഷികമേഖലയില്‍ വേണ്ടത്ര മുന്നേറ്റമുണ്ടാകുകയുള്ളൂ എന്ന കാഴ്ചപ്പാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി രാജ്യത്താദ്യമായി കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പദ്ധതി- 'കിസാന്‍ അഭിമാന്‍' നടപ്പാക്കി. പതിനയ്യായിരത്തോളം കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ പെന്‍ഷന്‍ ലഭിക്കുന്നത്.

കാര്‍ഷികമേഖലയുടെ നെടുംതൂണായ കേരകൃഷി അന്യം നിന്നുപോകുമോ എന്ന് ഭയപ്പെട്ട സാഹചര്യത്തില്‍നിന്ന് വലിയൊരു മുന്നേറ്റമാണ് ഇപ്പോള്‍ നടക്കുന്നത്. 35 ലക്ഷം നാളികേര കര്‍ഷകകുടുംബങ്ങളുള്ള സംസ്ഥാനത്ത് കേര കൃഷിക്കാരെ സഹായിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. പച്ചത്തേങ്ങ സംഭരണം, കേരസുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി എന്നിവ കൊണ്ടുവന്നു. അതിന്റെ പ്രീമിയം സര്‍ക്കാര്‍ അടച്ചു. 3.375 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിവരുന്നത്. കൂടാതെ കേര കൃഷിക്കാര്‍ക്ക് പെന്‍ഷനും അനുവദിച്ചു.

പച്ചക്കറിയുടെ കാര്യത്തില്‍ മലയാളിക്ക് എന്നും പരാശ്രയത്തിന്റെ പരാതികളേ പറയാനുണ്ടായിരുന്നുള്ളൂ. അതിനും ഇപ്പോള്‍ മാറ്റംവന്നു. സംസ്ഥാനത്തെ പച്ചക്കറിയുടെ കാര്യത്തില്‍ സ്വാശ്രയമാക്കുക എന്ന ലക്ഷ്യവുമായി പല പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കി. 3050 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറികൃഷി അധികമായി വ്യാപിപ്പിക്കാനും 40,000 ട പച്ചക്കറി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനും കഴിഞ്ഞു. 20,000 കര്‍ഷകര്‍ പദ്ധതിയില്‍ പങ്കാളികളായതിലൂടെ 6 ലക്ഷം തൊഴില്‍ദിനങ്ങളുണ്ടായി. ആയിരം പച്ചക്കറി ഗ്രാമപദ്ധതി, 200 ജൈവ പച്ചക്കറിഗ്രാമങ്ങള്‍, അയ്യായിരത്തില്‍പ്പരം വിദ്യാര്‍ഥികളെ പങ്കാളികളാക്കി സ്കൂള്‍ പച്ചക്കറികൃഷിപദ്ധതിയും നഗരപച്ചക്കറികൃഷി പദ്ധതിയും നടപ്പാക്കി. ശീതകാല പച്ചക്കറികള്‍ സമതലങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന പദ്ധതിക്കും തുടക്കം കുറിച്ചു.

ഓണക്കാലത്ത് വിലക്കയറ്റം തടയുന്നതിന് രണ്ടുലക്ഷം പച്ചക്കറിക്കിറ്റുകള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കി. ഗ്രാമീണ പച്ചക്കറി വിപണികളും സംഘടിപ്പിച്ചു. വരുംവര്‍ഷത്തില്‍ 5000 ഹെക്ടറിലേക്ക് പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിലൂടെ ഒരുലക്ഷം ടണ്‍ പച്ചക്കറിയുടെ അധികോല്‍പ്പാദനമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ. 25 ലക്ഷം പച്ചക്കറിത്തൈ സൌജന്യമായി വിതരണംചെയ്യാനും നഗരകൃഷി, വിദ്യാലയകൃഷി എന്നിവ വിപുലീകരിക്കാനും ഉദ്ദേശ്യമുണ്ട്. ഈ പദ്ധതിയുടെ ഏകോപനത്തിന് വെജിറ്റബിള്‍ മിഷന് രൂപം നല്‍കി. പച്ചക്കറി കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ പരിഗണനയിലാണ്. കേരളത്തെ പച്ചക്കറിയുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാക്കുകയും അതോടൊപ്പം ഗുണമേന്മയുള്ള ജൈവപച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുകയും ലക്ഷ്യമിട്ട് സമഗ്ര പച്ചക്കറി വികസന പദ്ധതി ഈ വര്‍ഷം നടപ്പാക്കും.

വര്‍ഷം ആയിരം കോടിയിലേറെ രൂപയ്ക്കുള്ള പച്ചക്കറി അന്യ സംസ്ഥാനങ്ങളില്‍നിന്നാണ് എത്തിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് കേരള കര്‍ഷകസംഘവും ജനങ്ങളോടും നാടിനോടുമുള്ള കടമ നിറവേറ്റാന്‍ മുന്നോട്ടുവന്നത്. സര്‍ക്കാരിന്റെയും മറ്റും ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും കര്‍ഷകകുടംബങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനും ഉതകുന്ന 'കര്‍ഷകസംഘം ജൈവ പച്ചക്കറിത്തോട്ടം' പദ്ധതി സംസ്ഥാനത്താകെ നടപ്പാക്കാന്‍ കേരള കര്‍ഷകസംഘം പദ്ധതിയിട്ടു. കര്‍ഷക കൂട്ടായ്മ രൂപീകരിച്ചാണ് 'ജൈവ പച്ചക്കറിത്തോട്ടം പദ്ധതി' പ്രാവര്‍ത്തികമാക്കിയത്. ഈ പദ്ധതി വന്‍ വിജയമായി.

കേരളത്തില്‍ ഏകദേശം 14 ലക്ഷത്തോളം കുടുംബങ്ങള്‍ പശുപരിപാലനം തൊഴിലായി സ്വീകരിച്ചവരാണ്. എന്നാല്‍, മൂന്ന് ലക്ഷത്തോളം ക്ഷീരകര്‍ഷകര്‍ മാത്രമാണ് പ്രാഥമിക ക്ഷീര സംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളത്. സംസ്ഥാനസര്‍ക്കാര്‍ ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായി ക്ഷേമനിധി ഏര്‍പ്പെടുത്തി. 2007 ഏപ്രിലില്‍ നിയമസഭ പാസാക്കിയ ക്ഷേമനിധി ആക്ട് പ്രാബല്യത്തില്‍ വന്നു. ഈ പദ്ധതിയില്‍ 2,02500 ക്ഷീരകര്‍ഷകരെ അംഗങ്ങളാക്കാനും 24,001 പേര്‍ക്ക് പ്രതിമാസം 300 രൂപ വീതം പെന്‍ഷന്‍ നല്‍കാനും കഴിഞ്ഞു. 1080 പേര്‍ക്ക് മാസം കുടുംബപെന്‍ഷനും 1850 പേര്‍ക്ക് വിവാഹ ധനസഹായവും 1803 പേര്‍ക്ക് മരണാനന്തര സഹായവും അനുവദിച്ചു. 333 പേര്‍ക്ക് 18 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 1039 കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്തി. ഇക്കഴിഞ്ഞ അസംബ്ളി, ഭേദഗതിയിലൂടെ 33,000 പേര്‍ക്ക് കൂടി പെന്‍ഷന്‍ അനുവദിച്ചു. ക്ഷീരകര്‍ഷകരുടെ ക്ഷേമനിധിക്കായി കഴിഞ്ഞവര്‍ഷം രണ്ടുകോടി രൂപ സര്‍ക്കാര്‍ വിഹിതമായി നീക്കിവച്ചു.
മലയോര കര്‍ഷകരെ രക്ഷിക്കാനും നടപടികള്‍ സ്വീകരിച്ചു. അവരുടെ പട്ടയപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്തു. 1977 ജനുവരി ഒന്നിനുമുമ്പ് ഭൂമി കൈവശമുള്ള മലയോര കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നത് തടസ്സപ്പെടുത്താന്‍ യുഡിഎഫ് ഭരണകാലത്ത് ചില പരിസ്ഥിതിസംഘടനകള്‍ ശ്രമിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അതിനെതിരെ ചെറുവിരല്‍പോലുമനക്കിയില്ല. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് ഊര്‍ജസ്വലമായി കേസ് കൈകാര്യം ചെയ്തതിലൂടെ കര്‍ഷകര്‍ക്കനുകൂലമായ വിധി സമ്പാദിച്ചു. അതോടെ തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ മലയോര കര്‍ഷകര്‍ക്കുള്ള 28,538 ഹെക്ടര്‍ ഭൂമിയുടെ പട്ടയപ്രശ്നത്തില്‍ പരിഹാരമായി.

കേന്ദസര്‍ക്കാരാകട്ടെ, കര്‍ഷകരെ ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കാര്‍ഷിക ഉല്പന്നങ്ങളുടെ ചില്ലറ വില്‍പ്പന ബഹുരാഷ്ട്രകുത്തകള്‍ക്ക് കൈമാറിയതുള്‍പ്പെടെ രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും മേല്‍ പടയോട്ടം തുടരുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത്തരം കാര്‍ഷികവിരുദ്ധ നയങ്ങള്‍ വിതയ്ക്കുന്ന ദുരിതങ്ങള്‍ക്കെതിരെ ചെറുത്തുനിന്നാല്‍ മാത്രമേ കേരളത്തിന് രക്ഷയുള്ളൂ. കൃഷിയില്‍ പ്രതിബദ്ധതയുള്ള സര്‍ക്കാരും വളരുന്ന കര്‍ഷകനുമാണ് കേരളത്തിനാവശ്യം. കാര്‍ഷികപക്ഷ വികസനത്തിലൂടെ മാത്രമെ നാടിന് ഭദ്രമായ ഭാവി പ്രദാനം ചെയ്യാന്‍ കഴിയൂ. അതിന് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഭരണം അനിവാര്യമാണ്. ഇത് തിരിച്ചറിയാന്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് സാധിക്കണം. സര്‍ക്കാരിന്റെ കൃതകൃത്യതയോടെയുള്ള പരിശ്രമത്തിനും മുന്നേറ്റത്തിനും ശക്തിപകരാന്‍ കാര്‍ഷിക സംസ്കാരം വീണ്ടെടുക്കാന്‍ ഉണര്‍ന്നു പോരാടുമെന്ന് കര്‍ഷകദിനത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം.

കെ വി രാമകൃഷ്ണന്‍,സെക്രട്ടറി കേരള കര്‍ഷക സംഘം ദേശാഭിമാനി 17082010

1 comment:

  1. ഇന്ന് ചിങ്ങം ഒന്ന്. കേരളകര്‍ഷകദിനം. ഒരു ജനതയുടെ സവിശേഷമായ സാമൂഹ്യ സാംസ്കാരിക പൈതൃകത്തെ വീണ്ടെടുക്കാനുള്ള പരിശ്രമമാണ് ഈ ദിനാചരണം. കൃഷിയും കര്‍ഷകനും കേരളത്തിന്റെ നട്ടെല്ലാണെന്ന് തിരിച്ചറിയുകയാണ് കര്‍ഷകദിനത്തിന്റെ പ്രസക്തി. കാര്‍ഷികരംഗത്തെ നഷ്ടപ്രതാപം സമസ്ത ഐശ്വര്യങ്ങളോടുംകൂടി തിരിച്ചുവരുന്ന സമീപകാലത്തെ വിളവിന്റെയും വികസനത്തിന്റെയും സന്ദേശവുമായി കേരള കര്‍ഷകസംഘം പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ പത്തുലക്ഷം ഭവനങ്ങള്‍ ഇന്ന് സന്ദര്‍ശിക്കും. കാര്‍ഷികമേഖല ആഹ്ളാദഭരിതമാകുന്ന മാസമാണ് ചിങ്ങം. നെല്ലും നെല്‍പ്പാടങ്ങളും കൃഷിയും കേവലം കാര്‍ഷിക സംജ്ഞകള്‍ മാത്രമല്ല, കേരള ജനതയുടെ ജൈവപരമായ അസ്തിത്വത്തിന്റെ നിദര്‍ശനങ്ങളാണ്.

    ReplyDelete