Tuesday, December 20, 2011

ലാവ്ലിന്‍ : സാമ്പത്തിക അഴിമതിയില്ല- സിബിഐ

ലാവ്ലിന്‍ കരാറിന്റെ പേരില്‍ മുന്‍ വൈദ്യുതിമന്ത്രിമാരായ പിണറായി വിജയന്‍ , ജി കാര്‍ത്തികേയന്‍ എന്നിവര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതിന് തെളിവില്ലെന്ന് സിബിഐ. ലാവ്ലിന്‍ കമ്പനിയില്‍നിന്ന് ഇടനിലക്കാര്‍ മുഖേന ഇരുവരും പണം കൈപ്പറ്റിയതായി തുടരന്വേഷണത്തിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സിബിഐ അഡീഷണല്‍ സൂപ്രണ്ട് വൈ ഹരികുമാര്‍ തിരുവനന്തപുരം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേസ് ഏപ്രില്‍ പത്തിന് വീണ്ടും പരിഗണിക്കും. അന്ന് നേരിട്ട് ഹാജരാകാന്‍ പ്രതികള്‍ക്ക് സമന്‍സ് അയക്കാന്‍ സിബിഐ ജഡ്ജി ടി എസ് പി മൂസത് ഉത്തരവിട്ടു.

ആറാം പ്രതിയായ ലാവ്ലിന്‍ കമ്പനി വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലിനെതിരെ പുറപ്പെടുവിച്ച വാറന്റ് നിലവിലുണ്ട്. ക്രൈം നന്ദകുമാറിന്റെ ഹര്‍ജിയിലാണ് ലാവ്ലിന്‍ തുടരന്വേഷണത്തിന് 2009 ജൂണില്‍ കോടതി ഉത്തരവിട്ടത്. ജി കാര്‍ത്തികേയന്‍ , വൈദ്യുതി ബോര്‍ഡ് അംഗം ആര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ വീണ്ടും അന്വേഷണം നടത്താനാണ് കോടതി നിര്‍ദേശിച്ചത്. പിണറായിക്കെതിരെ കേസിലെ സാക്ഷിയായ ദീപക്കുമാര്‍ ഉന്നയിച്ച ആരോപണവും അന്വേഷണത്തില്‍ സിബിഐ ഉള്‍പ്പെടുത്തി. നന്ദകുമാറിന്റെ ഹര്‍ജി തുടര്‍ന്ന് പരിഗണിച്ച വേളയില്‍ , പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് സിബിഐ 2010 ഏപ്രില്‍ 17ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തിങ്കളാഴ്ച സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലും ഇക്കാര്യം സിബിഐ ആവര്‍ത്തിച്ചിരിക്കുകയാണ്. ഹര്‍ജിക്കാരന്‍ ക്രൈം നന്ദകുമാറിനും സാക്ഷി ദീപക്കുമാറിനും കേസ് സംബന്ധിച്ച് വിശ്വാസയോഗ്യമായ തെളിവുകളോ രേഖകളോ സാക്ഷികളെയോ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇവരില്‍നിന്നും വൈദ്യുതിബോര്‍ഡിലെ അന്നത്തെ ഉന്നത ഉദ്യോഗസ്ഥരില്‍നിന്നും സിബിഐ സ്വന്തം നിലയ്ക്ക് മൊഴി എടുത്തെങ്കിലും സാമ്പത്തിക അഴിമതി നടന്നതിന് തെളിവ് കിട്ടിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള 100 കോടി രൂപ ലാവ്ലിന്‍ കമ്പനി മുന്‍ ഡയറക്ടര്‍ ദിലീപ് രാഹുലന്‍ വഴി പിണറായി കൈപ്പറ്റിയെന്ന ആരോപണത്തിന് തെളിവില്ല. പിണറായി രണ്ടു കോടിയും ജി കാര്‍ത്തികേയന്‍ 25 ലക്ഷം രൂപയും കൈപ്പറ്റിയെന്ന ദീപക്കുമാറിന്റെ ആരോപണത്തിനും തെളിവില്ല. ദീപക്കുമാറിനെ പലതവണ ചോദ്യംചെയ്യുകയും വിശദമായ അന്വേഷണം നടത്തിയെങ്കിലും ആരോപണം തെളിയിക്കുന്ന ഒന്നും ലഭിച്ചില്ല. ലാവ്ലിന്‍ കമ്പനിയുമായി ധാരണാപത്രവും കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പിട്ടത് മന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍ അറിഞ്ഞിരുന്നുവെങ്കിലും അദ്ദേഹം ഇതിനായി അമിതതാല്‍പ്പര്യം കാണിച്ചതിന് തെളിവില്ല. മന്ത്രിയെന്ന നിലയില്‍ ഔദ്യോഗികപദവി ദുരുപയോഗം ചെയ്തിട്ടുമില്ല. പിണറായി വിജയന്‍ , കാര്‍ത്തികേയന്‍ , ദിലീപ് രാഹുലന്‍ എന്നിവര്‍ തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന ആരോപണവും അടിസ്ഥാനരഹിതമാണെന്ന് സിബിഐ വ്യക്തമാക്കി. ദിലീപ് രാഹുലനെ കോടതി ഉത്തരവ് പ്രകാരം ദുബായ് പൊലീസാണ് ചോദ്യംചെയ്തത്.

deshabhimani 201211

1 comment:

  1. ലാവ്ലിന്‍ കരാറിന്റെ പേരില്‍ മുന്‍ വൈദ്യുതിമന്ത്രിമാരായ പിണറായി വിജയന്‍ , ജി കാര്‍ത്തികേയന്‍ എന്നിവര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതിന് തെളിവില്ലെന്ന് സിബിഐ. ലാവ്ലിന്‍ കമ്പനിയില്‍നിന്ന് ഇടനിലക്കാര്‍ മുഖേന ഇരുവരും പണം കൈപ്പറ്റിയതായി തുടരന്വേഷണത്തിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സിബിഐ അഡീഷണല്‍ സൂപ്രണ്ട് വൈ ഹരികുമാര്‍ തിരുവനന്തപുരം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേസ് ഏപ്രില്‍ പത്തിന് വീണ്ടും പരിഗണിക്കും. അന്ന് നേരിട്ട് ഹാജരാകാന്‍ പ്രതികള്‍ക്ക് സമന്‍സ് അയക്കാന്‍ സിബിഐ ജഡ്ജി ടി എസ് പി മൂസത് ഉത്തരവിട്ടു.

    ReplyDelete