Thursday, August 16, 2012

കോഴിഫാമുകള്‍ക്കുള്ള ഫണ്ട് വകമാറ്റുന്നതായി പരാതി


ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി കോഴിഫാമുകളുടെയും അനുബന്ധമേഖലകളുടെയും വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് മൃഗസംരക്ഷണവകുപ്പ് വകമാറ്റുന്നു. പ്രതിവര്‍ഷം പത്തുകോടി രൂപ സംസ്ഥാനത്തിന് കേന്ദ്രം ഗ്രാന്റായി നല്‍കുന്ന തുകയില്‍ നിന്നാണ് വകമാറ്റി ചെലവിടുന്നത്. കോഴിഫാമുകളുടെ വികസനത്തിനായി വിനിയോഗിക്കേണ്ട തുകയാണ് പൗള്‍ട്രി കോര്‍പറേഷന്റെ ചെയര്‍മാനും മന്ത്രിയുടെ ഓഫീസും ഇടനിലക്കാരായി നിന്ന് വകമാറ്റുന്നത്. അന്യസംസ്ഥാനത്തുനിന്നും കോഴിക്കുഞ്ഞുങ്ങളെ ഇറക്കുമതിചെയ്യുന്നതിനാണ് ഗ്രാന്റ്തുകയുടെ ഭൂരിഭാഗവും വാകമാറ്റി ഉപയോഗിക്കുന്നത്. പൗള്‍ട്രി കോര്‍പറേഷന്റെ ചെയര്‍മാനും മന്ത്രിയുടെ ഓഫീസും ഇടനിലക്കാരായി നിന്നാണ് കോഴിക്കുഞ്ഞുങ്ങളെ വാങ്ങാനായി ഫണ്ട് വകമാറ്റുന്നത്.

കോര്‍പറേഷന്റെ രണ്ടെണ്ണമുള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെതടക്കം 13 പൗള്‍ട്രി ഫാമുകളാണ് ഉള്ളത്. ഇവയിലൂടെ പ്രതിവര്‍ഷം 20ലക്ഷത്തിലേറെ കോഴിക്കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കാനാവും. എന്നാല്‍ ഇതിന് തയാറാകാതെയാണ് ഇറക്കുമതി നടത്തുന്നത്. മൃഗഡോക്ടര്‍മാര്‍ വരെ എത്തുന്ന കമീഷന്‍ ശൃംഖലയാണ് ഈ ഇടപാടിന്റെ ഗുണഭോക്താക്കള്‍. കമീഷന്‍ മാത്രം ലാക്കാക്കി വ്യക്തമായ മാനദണ്ഡങ്ങളില്ലാതെയാണ് കോഴിക്കുഞ്ഞുങ്ങളെ തമിഴ്നാട്ടില്‍ നിന്നും ഇറക്കുമതിചെയ്യുന്നത്. ഗ്രാമീണ ജനതയുടെ സാമ്പത്തിക ഉന്നമനവും ഭക്ഷ്യ സ്വയംപര്യാപ്തതയും ലക്ഷ്യമിടുന്നതിനായിട്ടുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ഫലപ്രാപ്തിയിലെത്തിക്കാതെയാണ് കോഴിക്കച്ചവടത്തിനായി തുക വിനിയോഗിക്കുന്നത്. കേന്ദ്രത്തില്‍നിന്നുള്ള ഗ്രാന്റ് അപ്പാടെ കേരള പൗള്‍ട്രി ഡവലപ്മെന്റ് കോര്‍പ്പറേഷന് നല്‍കുന്നതോടെ കേന്ദ്രം നല്‍കിയ തുക ചെലവിട്ടതായി മൃഗസംരക്ഷണവകുപ്പ് കണക്കെഴുതുകയാണ്.എന്നാല്‍ ഫാമുകളുടെയും മറ്റ് മേഖലകളുടെയും വികസനം ലക്ഷ്യമിടുന്ന ഒരു പദ്ധതികളും കേരള പൗള്‍ട്രി ഡവലപ്മെന്റ് കോര്‍പറേഷനോ സര്‍ക്കാരോ രൂപകല്‍പ്പന ചെയ്യുന്നില്ല. പകരം കേരളത്തിലെ ഫാമുകളെ പേരിന് നിലനിര്‍ത്തി തമിഴ്നാട്ടിലെ സ്വകാര്യ ഫാമുകളില്‍നിന്നും കോഴിക്കുഞ്ഞുങ്ങളെ ഇറക്കുമതി ചെയ്യുകയാണ്. സംസ്ഥാനത്തെ കോഴിഫാമുകളുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്ന വ്യവസ്ഥകളുണ്ടാക്കി സ്വതന്ത്ര തീരുമാനവുമെടുക്കാന്‍ കഴിയാത്തവിധം പ്രതിസന്ധിയിലാക്കുകയാണെന്ന് ഫാം ഉദ്യോഗസ്ഥര്‍ പറയുന്നു.

ഒരു ഫാമിന്റെയോ ഹാച്ചറിയുടെയോ ആവശ്യത്തിനായി 500 രൂപയില്‍ കൂടുതല്‍ സ്വന്തം നിലയില്‍ ചെലവാക്കാന്‍ ഇതിന്റെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് അധികാരമില്ല. വിവിധകാരണങ്ങളാല്‍ സംസ്ഥാനത്തെ കോഴിഫാമുകളും ഹാച്ചറികളുമെല്ലാം മരവിപ്പ് നേരിടുകയാണ്. ഇപ്പോഴുള്ളവയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് വകുപ്പിന് പദ്ധതികളില്ല. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രോജക്ടുകള്‍ക്കാവശ്യമായ കോഴികളെ സ്വന്തം നിലയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കേരളത്തിന് കഴിയുമെന്നിരിക്കെ അതിനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. എന്നാല്‍ ഒരു കോഴിക്കുഞ്ഞിന് നൂറുരൂപ നിരക്കില്‍ വകയിരുത്തി സ്വകാര്യ ഫാമുകളില്‍നിന്ന് വിലപേശി 30രൂപക്ക്് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി പണം തട്ടുകയാണ്. കൂടിയ നിരക്ക് രേഖപ്പെടുത്തിയ ബില്ലുകളാണ് ഫാം ഉടമകളില്‍ നിന്ന് വാങ്ങുന്നത്. ലക്ഷക്കണക്കിന് കോഴിക്കുഞ്ഞുങ്ങളെ ഒന്നിച്ച് വില്‍പ്പന നടത്തുന്നതിനാല്‍ തമിഴ്നാട്ടിലെ ഫാമുടമകള്‍ വ്യാജ ബില്ല് നല്‍കാനും തയാറാണ്. മന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇറക്കുമതിചെയ്യുന്ന കോഴിക്കുഞ്ഞുങ്ങളുടെ ഗുണമേന്മയും ആരോഗ്യവും ഉറപ്പാക്കുന്നതിനും മൃഗസംരക്ഷണവകുപ്പ് ശ്രദ്ധിക്കാറില്ല. രോഗം ബാധിച്ച കോഴിക്കുഞ്ഞുങ്ങളെ ഗുണഭോക്താക്കള്‍ക്ക് നല്‍കിയതിന് ഉപഭോക്തൃ കോടതിവിധിപ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടിവന്നിട്ടും അന്വേഷണം നടത്താനും സര്‍ക്കാര്‍ തയാറാകുന്നില്ല.

deshabhimani news

No comments:

Post a Comment