Wednesday, August 15, 2012

വാഴുന്നത് അദൃശ്യമായ അസ്വാതന്ത്ര്യം


രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ 65 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു നമ്മുടെ രാജ്യം. ഈ ദിവസത്തില്‍ ഓരോ പൗരന്റെയും ആത്മാഭിമാനവും രാജ്യസ്നേഹവും ജ്വലിക്കേണ്ടതാണ്്. എന്നാല്‍,അതിന് കഴിയാത്തവിധം നമ്മുടെ നാടിനെ തരംതാഴ്ത്തിയതിന് മറുപടി പറയേണ്ടത് ഭരണവര്‍ഗമാണ്. പൊതുസ്വത്ത് തിന്നുമുടിക്കുന്ന ഭരണാധികാരികള്‍, അനുദിനം തളരുന്ന സമ്പദ്വ്യവസ്ഥ, കുതിച്ചുയരുന്ന വിലക്കയറ്റം-ഇത്തരത്തില്‍ ജനങ്ങള്‍ക്ക് സുരക്ഷയും ആത്മവിശ്വാസവും ഇല്ലാത്ത അവസ്ഥ. സ്വാതന്ത്ര്യത്തിന്റെ 66-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യക്കാരന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഇത്തരം കാര്യങ്ങളാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ആദ്യവര്‍ഷങ്ങള്‍ ചോരപ്പുഴകള്‍കൊണ്ട് ചുവന്നിരുന്നു. അഭയാര്‍ഥികളുടെ ദുരിതവും വേദനയുമായിരുന്നു ഇന്ത്യയുടെ ആകാശത്തില്‍ നിറഞ്ഞത്. അഹിംസയിലൂടെ സ്വാതന്ത്ര്യം നേടിയെന്ന് കോണ്‍ഗ്രസ് അഭിമാനിക്കുമ്പോള്‍ ഹിംസയുടെ വിളയാട്ടത്തിന്റെ പ്രതീകമായി രാഷ്ട്രപിതാവിന്റെതന്നെ രക്തസാക്ഷിത്വമുണ്ട്. കോടിക്കണക്കിന് പട്ടിണിക്കാരെയും ദരിദ്രരെയുംകൊണ്ടാണ് സ്വതന്ത്ര ഭാരതം സഞ്ചരിക്കുന്നത്. ദാരിദ്ര്യത്തെ മറയ്ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ചുപോലും ഏകദേശം മൂന്നിലൊരു ഭാഗം ജനങ്ങള്‍ പട്ടിണിക്കാരാണ്. പകുതിയിലേറെ ജനങ്ങള്‍ ജീവിതത്തിന് ആശ്രയിക്കുന്ന കാര്‍ഷികമേഖലയില്‍ മരണത്തിന്റെ ഗന്ധമാണ്. സര്‍ക്കാര്‍ കണക്കുകളില്‍തന്നെ പത്ത് ശതമാനം പേര്‍ തൊഴിലില്ലാത്തവരാണ്. തൊഴിലുള്ളവരെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നവരില്‍ 90 ശതമാനവും ഗുണനിലവാരമുള്ള തൊഴില്‍ ചെയ്യുന്നവരല്ല. പട്ടിണി മാറ്റാനും ഭഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കുമായി പഴയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ആവിഷ്കരിച്ച പൊതുലക്ഷ്യത്തോടെയുള്ള പദ്ധതികളും നയങ്ങളും പിന്‍വാങ്ങിക്കഴിഞ്ഞു. കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ തടവുകാരായ നവഉദാര ഗുരുക്കന്‍മാരാണ് ഇന്ത്യ ഭരിക്കുന്നത്. അവര്‍ ഹരിതവിപ്ലവത്തിന്റെയും പൊതുമേഖലയുടെയും ചിറകരിഞ്ഞു. പൊതുസ്വത്തും പ്രകൃതിസമ്പത്തും കോര്‍പറേറ്റുകളുടെ ലാഭക്കൊതിക്ക് വിട്ടുകൊടുത്തു. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി ഇടപാടുകള്‍ക്ക് അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രിയും ചരിത്രം സൃഷ്ടിക്കുന്നു.

പട്ടിണിയില്ലാതെ സുരക്ഷിതരായി ജീവിക്കുകയെന്നതാണ് സ്വാതന്ത്ര്യംകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കരുതാനാവില്ല. ഒരുനേരത്തെ അന്നത്തിന് വകയില്ലാത്തവര്‍ ജനസംഖ്യയുടെ കാല്‍ഭാഗമെങ്കിലുമുണ്ട്. പതിനാറും പതിനെട്ടും മണിക്കൂര്‍ പണിയെടുത്താലും വിശപ്പടക്കാന്‍ കഴിയാത്ത ഇന്ത്യക്കാര്‍ കോടിക്കണക്കിനുണ്ട്. ക്ഷേമപദ്ധതികളും ആശ്വാസപദ്ധതികളും മുതലാളിത്തത്തിന്റെ ലാഭക്കൊതിക്ക് വഴിമാറിക്കഴിഞ്ഞു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ കവചകുണ്ഡലങ്ങള്‍ ആഗോള മൂലധനശക്തികള്‍ക്ക് അഴിച്ചുകൊടുത്തിരിക്കുന്നു. സാമ്രാജ്യത്വം കെട്ടിയ നുകത്തില്‍നിന്ന് രാഷ്ട്രീയസ്വാതന്ത്ര്യം നേടിയെങ്കിലും സാമ്പത്തിക ആക്രമണത്തിലൂടെ നാടിന്റെ സ്വാതന്ത്ര്യം സാമ്രാജ്യത്വം വീണ്ടും തട്ടിയെടുത്തിരിക്കുന്നു. യഥാര്‍ഥ സ്വാതന്ത്ര്യത്തിന്റെ സാക്ഷാല്‍ക്കാരത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളാണ് വരുനാളുകളില്‍ രാജ്യം കാത്തിരിക്കുന്നത്.
(വി ജയിന്‍)

deshabhimani 150812

1 comment:

  1. പട്ടിണിയില്ലാതെ സുരക്ഷിതരായി ജീവിക്കുകയെന്നതാണ് സ്വാതന്ത്ര്യംകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കരുതാനാവില്ല. ഒരുനേരത്തെ അന്നത്തിന് വകയില്ലാത്തവര്‍ ജനസംഖ്യയുടെ കാല്‍ഭാഗമെങ്കിലുമുണ്ട്. പതിനാറും പതിനെട്ടും മണിക്കൂര്‍ പണിയെടുത്താലും വിശപ്പടക്കാന്‍ കഴിയാത്ത ഇന്ത്യക്കാര്‍ കോടിക്കണക്കിനുണ്ട്. ക്ഷേമപദ്ധതികളും ആശ്വാസപദ്ധതികളും മുതലാളിത്തത്തിന്റെ ലാഭക്കൊതിക്ക് വഴിമാറിക്കഴിഞ്ഞു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ കവചകുണ്ഡലങ്ങള്‍ ആഗോള മൂലധനശക്തികള്‍ക്ക് അഴിച്ചുകൊടുത്തിരിക്കുന്നു. സാമ്രാജ്യത്വം കെട്ടിയ നുകത്തില്‍നിന്ന് രാഷ്ട്രീയസ്വാതന്ത്ര്യം നേടിയെങ്കിലും സാമ്പത്തിക ആക്രമണത്തിലൂടെ നാടിന്റെ സ്വാതന്ത്ര്യം സാമ്രാജ്യത്വം വീണ്ടും തട്ടിയെടുത്തിരിക്കുന്നു. യഥാര്‍ഥ സ്വാതന്ത്ര്യത്തിന്റെ സാക്ഷാല്‍ക്കാരത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളാണ് വരുനാളുകളില്‍ രാജ്യം കാത്തിരിക്കുന്നത്.

    ReplyDelete