Sunday, August 5, 2012

മാധ്യമങ്ങള്‍ മുതലാളിത്തത്തിന്റെ മേല്‍ക്കൂര സംരക്ഷകര്‍: എളമരം കരീം


പാലക്കാട്: മുതലാളിത്തത്തിന്റെ അടിത്തറ സംരക്ഷിക്കുന്നതിനുള്ള മേല്‍ക്കൂരയായാണ് ആഗോളവല്‍ക്കരണകാലത്ത് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീം. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മത്സരിക്കുന്ന കോര്‍പറേറ്റ്കമ്പനികളെപ്പോലെ മാധ്യമങ്ങളും മത്സരിക്കുമ്പോള്‍ സാമൂഹ്യബോധവും സാമൂഹ്യനീതിയുമാണ് ഉപേക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍(സിഐടിയു)ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ മാധ്യമസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യസമരകാലത്ത് സാമൂഹ്യനന്മ നിലനിര്‍ത്തി പ്രവര്‍ത്തിച്ചിരുന്ന ചില പത്രങ്ങള്‍ ഇന്ന് തോട്ടംഉടമയുടെയും ട്രാന്‍സ്പോര്‍ട്ട്കമ്പനിക്കാരുടെയും ലാഭമുണ്ടാക്കാനുള്ള സ്ഥാപനമായി മാറിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മൂലധനതാല്‍പ്പര്യത്തിന് അനുസരിച്ച് ജോലി ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വേജ്ബോര്‍ഡ് അനുസരിച്ചുള്ള ശമ്പളംപോലും നല്‍കാന്‍ ഈ സ്ഥാപനങ്ങള്‍ തയ്യാറാകാതെയാണ് ജോലി ചെയ്യിപ്പിക്കുന്നത്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ വിമര്‍ശന ബുദ്ധിയോടെയേ നോക്കിക്കാണാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ആഗോളവല്‍ക്കരണകാലത്ത് മാധ്യമപ്രവര്‍ത്തകര്‍ മാധ്യമ വ്യവസായ തൊഴിലാളികളാണെന്ന് വിഷയം അവതരിപ്പിച്ച കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന്‍ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ അധ്യക്ഷനായി. യൂണിയന്‍ ജില്ലാ പ്രസിഡന്റ്് ടി കെ അച്യുതന്‍ സ്വാഗതവും എം ഹരിദാസ് നന്ദിയും പറഞ്ഞു. കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍സെക്രട്ടറി കെ വി ജോസ്, സിഐടിയു ജില്ലാ സെക്രട്ടറി എ പ്രഭാകരന്‍, പ്രസിഡന്റ്് എം എസ് സ്കറിയ എന്നിവര്‍ പങ്കെടുത്തു.

deshabhimani 050812

No comments:

Post a Comment