Wednesday, August 15, 2012

രാഷ്ട്രീയലാക്ക് ആവര്‍ത്തിച്ച് കുറ്റപത്രം


ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് അന്വേഷണം നീങ്ങിയത് തികഞ്ഞ രാഷ്ട്രീയപക്ഷപാതത്തോടെയെന്നതിന് ആവര്‍ത്തിച്ച തെളിവായി കുറ്റപത്രവും. അപസര്‍പ്പക കഥകളെ വെല്ലുന്ന വ്യാജവാര്‍ത്താനിര്‍മിതിക്കും പൊലീസ്-മാധ്യമസിന്‍ഡിക്കേറ്റിനും ഉത്തമ തെളിവാണ് പുറത്തുവന്ന വാര്‍ത്തകള്‍. കൊല നടന്നതിന്റെ അടുത്തദിവസം മുതല്‍ വലതുപക്ഷമാധ്യമങ്ങള്‍ സിപിഐ എമ്മാണ് പ്രതിയെന്നുറപ്പിച്ച് വാര്‍ത്തകള്‍ പടയ്ക്കുകയായിരുന്നു. ആ വാര്‍ത്തകളുടെ കൂമ്പാരമാണ് കുറ്റപത്രമായും വന്നത്. സിപിഐ എമ്മിനെ കരിവാരിത്തേയ്ക്കുക എന്ന രാഷ്ട്രീയ ഗൂഢാലോചനയും അജന്‍ഡയും പൊലീസ് നിര്‍വഹിച്ചുവെന്ന ആക്ഷേപത്തെ ശരിവയ്ക്കുന്നതാണ് കുറ്റപത്രത്തിലെ പുറത്തുവന്ന വിവരങ്ങള്‍. മാധ്യമ-പൊലീസ് സംഘം അന്വേഷകരും വിചാരകരുമായി മാറിയ കൊലക്കേസ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അച്ചടിമഷി പുരണ്ടുവന്നത്. സിപിഐ എം വിരുദ്ധത മുഖമുദ്രയാക്കിയ ഈ സംഘം ആഘോഷപൂര്‍വം ഇവ എഴുന്നള്ളിച്ചിരിക്കുന്നതും തുടരുന്ന ഗൂഢാലോചനയുടെ വെളിവാണ്.

ഫോണ്‍വിളിച്ചുവെന്നതാണ് കുറ്റപത്രത്തിലെ കണ്ടെത്തലായി മാധ്യമങ്ങള്‍ പാര്‍ടിനേതാക്കള്‍ക്കെതിരായി അവതരിപ്പിച്ചിരിക്കുന്ന പ്രധാനകുറ്റം. യാതൊരു തെളിവുമില്ലാത്തതും തികഞ്ഞ അസംബന്ധവുമായ കാര്യമാണിത്്. ഫോണില്‍ പാര്‍ടിനേതാക്കള്‍ ഇന്ന രൂപത്തില്‍ സംസാരിച്ചുവെന്നടക്കം പറഞ്ഞിരിക്കുന്ന കുറ്റപത്രത്തിലെ കാര്യങ്ങള്‍ സത്യത്തിന് നിരക്കാത്തതാണ്. കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ മുസ്ലിംലീഗ് നേതാവ് പി കെ ബഷീര്‍ എംഎല്‍എ കൊലയാളികളുമായി സംസാരിച്ച വസ്തുത വെളിപ്പെട്ടതാണ്. എന്നാല്‍ അത് പൊലീസ് അന്വേഷണതെളിവായി സ്വീകരിച്ചില്ല. ബഷീര്‍ ഇന്നും പൊലീസ്-ഭരണത്തണലില്‍ വിഹരിക്കുന്നുമുണ്ട്. ബഷീറിനും ലീഗിനും ബാധകമല്ലാത്തതാണ് ചന്ദ്രശേഖരന്‍ വധക്കേസില്‍ വലിയകുറ്റമായി എഴുന്നള്ളിച്ചിരിക്കുന്നത്. രണ്ടു നീതിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്നുവെന്നതിന് ഇത് അടിവരയിടുന്നു.

കുറ്റപത്രം പൊലീസ് കോടതിയിലാണ് സമര്‍പ്പിച്ചത്. എന്നാല്‍ ഇതിന്റെ പൂര്‍ണരൂപമെന്ന രൂപത്തിലാണ് ചില ചാനലുകള്‍ വിളമ്പിയതും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതും. ഈ കേസില്‍ മാധ്യമ-പൊലീസ് അവിഹിത ബാന്ധവമുണ്ടെന്നത് വീണ്ടും വ്യക്തമാക്കുന്നതാണിത്. മജിസ്ട്രേട്ടിന് സമര്‍പ്പിച്ച രേഖകള്‍ എങ്ങനെ മാധ്യമങ്ങള്‍ക്ക് കിട്ടി എന്നത് വിശദീകരിക്കപ്പെടണം. ചന്ദ്രശേഖരന്‍ വധത്തില്‍ തുടക്കംമുതല്‍ പൊലീസിന്റെ കൂലിയെഴുത്താണ് ചില മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. ആ പണിയാണ് കുറ്റപത്രത്തിന്റെ കാര്യത്തിലും സംഭവിച്ചത്. പ്രതിയെ മുന്‍കൂര്‍ നിശ്ചയിച്ച് അതിനായി തിരക്കഥ തയ്യാറാക്കി അതിനുസൃതമായി അന്വേഷണവും കുറ്റപത്രവും തയ്യാറാക്കിയെന്ന വിമര്‍ശം ബലപ്പെടുത്തുന്നതാണ് പുറത്തുവന്ന വിവരങ്ങള്‍. പൊലീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്ത ചോര്‍ത്തിയതിന്റെ തെളിവുകള്‍ ദേശാഭിമാനി നേരത്തെ പുറത്തുവിട്ടതാണ്. അന്ന് ദേശാഭിമാനി നല്‍കിയ വിവരങ്ങളിലെ വസ്തുതയും സത്യവുമല്ല, അത് കൊടുത്തത് തെറ്റെന്നായിരുന്നു വിറളിപിടിച്ചുള്ള വലതു മാധ്യമപ്രചാരണം. കേന്ദ്രആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യകാര്‍മികരായി പാര്‍ടിവിരുദ്ധസംഘവുമായി ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയില്‍ ഒരു കൊലക്കേസ് അന്വേഷണം വഴിതിരിച്ചുവിടുകയായിരുന്നു.
(പി വി ജീജോ)

deshabhimani 150812

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് അന്വേഷണം നീങ്ങിയത് തികഞ്ഞ രാഷ്ട്രീയപക്ഷപാതത്തോടെയെന്നതിന് ആവര്‍ത്തിച്ച തെളിവായി കുറ്റപത്രവും. അപസര്‍പ്പക കഥകളെ വെല്ലുന്ന വ്യാജവാര്‍ത്താനിര്‍മിതിക്കും പൊലീസ്-മാധ്യമസിന്‍ഡിക്കേറ്റിനും ഉത്തമ തെളിവാണ് പുറത്തുവന്ന വാര്‍ത്തകള്‍. കൊല നടന്നതിന്റെ അടുത്തദിവസം മുതല്‍ വലതുപക്ഷമാധ്യമങ്ങള്‍ സിപിഐ എമ്മാണ് പ്രതിയെന്നുറപ്പിച്ച് വാര്‍ത്തകള്‍ പടയ്ക്കുകയായിരുന്നു. ആ വാര്‍ത്തകളുടെ കൂമ്പാരമാണ് കുറ്റപത്രമായും വന്നത്. സിപിഐ എമ്മിനെ കരിവാരിത്തേയ്ക്കുക എന്ന രാഷ്ട്രീയ ഗൂഢാലോചനയും അജന്‍ഡയും പൊലീസ് നിര്‍വഹിച്ചുവെന്ന ആക്ഷേപത്തെ ശരിവയ്ക്കുന്നതാണ് കുറ്റപത്രത്തിലെ പുറത്തുവന്ന വിവരങ്ങള്‍. മാധ്യമ-പൊലീസ് സംഘം അന്വേഷകരും വിചാരകരുമായി മാറിയ കൊലക്കേസ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അച്ചടിമഷി പുരണ്ടുവന്നത്. സിപിഐ എം വിരുദ്ധത മുഖമുദ്രയാക്കിയ ഈ സംഘം ആഘോഷപൂര്‍വം ഇവ എഴുന്നള്ളിച്ചിരിക്കുന്നതും തുടരുന്ന ഗൂഢാലോചനയുടെ വെളിവാണ്.

    ReplyDelete