Sunday, August 5, 2012

പ്രകടനത്തില്‍ "തകര്‍ത്ത" ട്രാഫിക് ബോര്‍ഡുകള്‍ പൊലീസ് സ്റ്റേഷനില്‍ ഭദ്രം


വിദ്യാര്‍ഥി- യുവജന നേതാക്കളെ പുലര്‍ച്ചെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്തു

കോട്ടയം: കോട്ടയത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി പുലര്‍ച്ചെ വീടുകളില്‍ കയറി ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ജെയ്ക്ക് സി തോമസ്, ഡിവൈഎഫ്ഐ കോട്ടയം ബ്ലോക്ക് പ്രസിഡന്റ് എ എസ് പ്രശാന്ത്, ഡിവൈഎഫ്ഐ നാട്ടകം മേഖലാ പ്രസിഡന്റ് പി കെ ശ്രീകുമാര്‍, കഞ്ഞിക്കുഴി മേഖലാ സെക്രട്ടറി ഡേവിഡ് തോമസ്, ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കെ ജി ഗിരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശീകരണത്തിനാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

കാസര്‍കോട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ മനോജിനെ ലീഗുകാര്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കോട്ടയത്ത് വെള്ളിയാഴ്ച എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. നഗരത്തിലെ ട്രാഫിക് ഐലന്‍ഡിന് നാശം വരുത്തിയെന്ന് ആരോപിച്ച് ഇവരെ പുലര്‍ച്ചെയോടെ വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അറസ്റ്റ് ചെയ്തത്. ജെയ്ക്ക് സി തോമസിനെ ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രശാന്തിനെ ഭീകരവാദിയെ പിടികൂടാനെന്ന പോലെ വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തത്. ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമായിരുന്നു പൊലീസിന്റെ നീക്കം. അറസ്റ്റ് ചെയ്യാനായി പൊലീസ് കള്ളക്കേസ്സ് ചമയ്ക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്ന് പൊലീസ് ആരോപിക്കുന്ന ട്രാഫിക് ഐലന്‍ഡിന് ഒരു കുഴപ്പവുമില്ല.

വെള്ളിയാഴ്ച വൈകിട്ട് കോട്ടയം നഗരത്തില്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടയിലേക്ക് പൊലീസ്വാന്‍ ഓടിച്ചു കയറ്റാന്‍ ശ്രമം നടന്നു. ഇതേത്തുടര്‍ന്ന് അല്‍പനേരം പൊലീസുമായി സംഘര്‍ഷമുണ്ടായി. ഇതിനു പിന്നാലെയാണ് പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കള്ളക്കേസ് ചമച്ചത്. അറസ്റ്റില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് കോട്ടയം ഡിവൈഎസ്പി പി ഡി രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ വന്‍ സന്നാഹവുമായി പൊലീസ് തടഞ്ഞു. പ്രതിഷേധ യോഗം സിപിഐ എം കോട്ടയം ജില്ലാകമ്മിറ്റിയംഗം പി ജെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ബി മഹേഷ് ചന്ദ്രന്‍ അധ്യക്ഷനായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം എം എ റിബിന്‍ഷാ, സിപിഐ എം കോടിമത ലോക്കല്‍ സെക്രട്ടറി സുനില്‍ തോമസ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി ബി മോഹന്‍കുമാര്‍, എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അരുണ്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു. അറസ്റ്റില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പ്രതിഷേധയോഗം ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റിയംഗം ഷെമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം സി ടി രാജേഷ്, എസ് ബിനോയി എന്നിവര്‍ സംസാരിച്ചു.

പ്രകടനത്തില്‍ "തകര്‍ത്ത" ട്രാഫിക് ബോര്‍ഡുകള്‍ പൊലീസ് സ്റ്റേഷനില്‍ ഭദ്രം

കോട്ടയം: പ്രകടനത്തില്‍ പൊലീസ് ബാരിക്കേഡും ട്രാഫിക് ബോര്‍ഡുകളും തകര്‍ത്തെന്നാരോപിച്ച് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി തുറങ്കിലടച്ചത് പൊലീസിന്റെ ആസൂത്രിത നീക്കം. പ്രകടനത്തില്‍ തകര്‍ന്നെന്ന് പറയുന്ന ട്രാഫിക് ബോര്‍ഡുകളും മറ്റും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ ഭദ്രമായുണ്ട്. എന്നിട്ടാണ് ഇത് നശിപ്പിച്ചു എന്നാരോപിച്ച് യുവജന-വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. ഒരു കാരണവശാലും ജാമ്യം ലഭിക്കരുതെന്ന ഗുഢനീക്കമായിരുന്നു ഇതിന്റെ പിന്നില്‍. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വ്യക്തമായ നിര്‍ദേശപ്രകാരമാണ് തിരുവഞ്ചൂരിന്റെ അയല്‍വാസിയായ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എ എസ് പ്രശാന്തിനെയും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ജെയ്ക്ക് സി തോമസിനെയും പുലര്‍ച്ചെ വീട്വളഞ്ഞ് പിടിച്ചതെന്ന സൂചനയുമുണ്ട്.

കൊടുംക്രിമിനലുകളെ പിടികൂടുന്നത് പോലെയാണ് വീട്ടുകാരെ ഭയപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇവരെ പിടികൂടിയത്. എസ്എഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ മുന്‍പും ശ്രമം നടന്നിരുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസ് ആക്രമിച്ചു എന്നാരോപിച്ചായിരുന്നു അത്. കോട്ടയത്ത് ഐഎന്‍ടിയുസി ഗ്രൂപ്പ് തര്‍ക്കം മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുമ്പോളായിരുന്നു ഓഫീസ് ആക്രമിക്കപ്പെട്ടത്. ഇത് എസ്എഫ്ഐയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കം വേണ്ടത്ര തെളിവില്ലാത്തതിനാല്‍ പൊളിഞ്ഞു. തുടര്‍ന്നായിരുന്നു ഇന്നത്തെ സംഭവം.

deshabhimani 050812

1 comment:

  1. പ്രകടനത്തില്‍ പൊലീസ് ബാരിക്കേഡും ട്രാഫിക് ബോര്‍ഡുകളും തകര്‍ത്തെന്നാരോപിച്ച് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി തുറങ്കിലടച്ചത് പൊലീസിന്റെ ആസൂത്രിത നീക്കം. പ്രകടനത്തില്‍ തകര്‍ന്നെന്ന് പറയുന്ന ട്രാഫിക് ബോര്‍ഡുകളും മറ്റും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ ഭദ്രമായുണ്ട്. എന്നിട്ടാണ് ഇത് നശിപ്പിച്ചു എന്നാരോപിച്ച് യുവജന-വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. ഒരു കാരണവശാലും ജാമ്യം ലഭിക്കരുതെന്ന ഗുഢനീക്കമായിരുന്നു ഇതിന്റെ പിന്നില്‍. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വ്യക്തമായ നിര്‍ദേശപ്രകാരമാണ് തിരുവഞ്ചൂരിന്റെ അയല്‍വാസിയായ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എ എസ് പ്രശാന്തിനെയും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ജെയ്ക്ക് സി തോമസിനെയും പുലര്‍ച്ചെ വീട്വളഞ്ഞ് പിടിച്ചതെന്ന സൂചനയുമുണ്ട്.

    ReplyDelete