Saturday, April 19, 2014

ബിജെപി പ്രചാരണത്തിന് 5000 കോടി

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ 232 മണ്ഡലത്തിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി. നാലു ഘട്ടമായി 311 മണ്ഡലത്തിലെ പോളിങ്ങാണ് ശേഷിക്കുന്നത്. 24നു 117 മണ്ഡലത്തിലും 30നു 89 ഇടത്തും വോട്ടെടുപ്പ് നടക്കും. മെയ് ഏഴിന് 64 മണ്ഡലത്തിലാണ് പോളിങ്. മെയ് 12ന് അവസാനഘട്ടത്തില്‍ 41 മണ്ഡലങ്ങള്‍ ബൂത്തിലെത്തും. ജനകീയപ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമത്തിലാണ് ഇപ്പോഴും കോണ്‍ഗ്രസും ബിജെപിയും. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ പരിശ്രമം എല്ലാ ചര്‍ച്ചയും തന്നിലേക്ക് കേന്ദ്രീകരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനാണ്. മോഡിയുടെ വീമ്പുപറച്ചിലുകള്‍ക്ക് മറുപടി നല്‍കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഈ തന്ത്രത്തില്‍ കുടുങ്ങി. സോണിയയും രാഹുലും പി ചിദംബരവുമെല്ലാം മോഡിക്കുള്ള മറുപടിയില്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം. കോര്‍പറേറ്റ് മാധ്യമങ്ങളും ഇതിനു പിന്നാലെയാണ്.

ജീവല്‍പ്രശ്നങ്ങള്‍ അവഗണിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും മുഖ്യധാരാമാധ്യങ്ങളും. പുതിയ കക്ഷിയായ ആംആദ്മി പാര്‍ടിയും ഈ പ്രവണതയില്‍നിന്ന് മാറിനില്‍ക്കുന്നില്ല. ഒരു വിഷയത്തിലും ആഴത്തിലുള്ള പരിശോധനയ്ക്ക് ആംആദ്മി തയ്യാറല്ല. വിലക്കയറ്റം, സ്വകാര്യവല്‍ക്കരണം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ്, കര്‍ഷക ആത്മഹത്യ എന്നിവ ചര്‍ച്ചയാകുന്നില്ല. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍, തൊഴിലില്ലായ്മ, വിദ്യാഭ്യാസമേഖലയിലെ വാണിജ്യവല്‍ക്കരണം, ആരോഗ്യമേഖലയിലെ തകര്‍ച്ച, ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെ പാര്‍ശ്വവല്‍ക്കരണം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തുന്നത് ഇടതുപക്ഷം മാത്രമാണ്. നൂറില്‍പ്പരം സീറ്റിലാണ് സിപിഐ എം മത്സരിക്കുന്നത്.

ഹൈടെക്് പ്രചാരണം എന്ന പേരിലുള്ള ബഹളങ്ങളിലും സാധാരണക്കാര്‍ അവഗണിക്കപ്പെടുന്നു. വോട്ടെടുപ്പിന്റെ അവസാനദിവസമായ മെയ് 12 ആകുമ്പോഴേക്ക് ബിജെപി 5000 കോടി രൂപയെങ്കിലും പ്രചാരണത്തിനായി ചെലവഴിച്ചിരിക്കുമെന്നാണ് പരസ്യ കമ്പനി വക്താക്കള്‍ പറയുന്നത്. ടെലിവിഷന്‍, അച്ചടി, ഇന്റര്‍നെറ്റ്, റേഡിയോ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനായി 4500 കോടി ചെലവിടും. മണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണത്തിനായി 500 കോടിയും. ദേശീയതലത്തില്‍ ചെലവിടുന്ന തുകയുടെ കണക്ക് മാത്രമാണിത്. രാജ്യമെമ്പാടുമായി 15,000 കൂറ്റന്‍ ബോര്‍ഡുകള്‍ ബിജെപി മൂന്നുമാസത്തേക്ക് വാടകയ്്ക്ക് എടുത്തിട്ടുണ്ട്. മുംബൈയിലെ നരിമാന്‍ പോയിന്റില്‍ ഇത്തരമൊരു ബോര്‍ഡിന്റെ പ്രതിമാസ വാടക 20 ലക്ഷം രൂപയാണ്. കോര്‍പറേറ്റുകള്‍ കൈയൊഴിഞ്ഞതിന്റെ ലക്ഷണം കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ പ്രകടമാണ്. പ്രധാന നേതാക്കള്‍ പ്രത്യേക വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും പറക്കുന്നുണ്ടെങ്കിലും പ്രചാരണത്തില്‍ കോണ്‍ഗ്രസ് പിന്നിലാണ്. ബിജെപിയെ അപേക്ഷിച്ച് നാലിലൊന്ന് തുകയേ കോണ്‍ഗ്രസ് ചെലവിട്ടിട്ടുള്ളൂവെന്ന് പരസ്യകമ്പനികള്‍ പറയുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ പണം ഒഴുക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ക്ക് ഫണ്ട് നല്‍കുന്ന കാര്യത്തിലും പിശുക്കില്ല. പല സ്ഥാനാര്‍ഥികളും സ്വന്തം ഉറവിടങ്ങളിലൂടെ ചെലവിട്ട പണം ഇതിനുപുറമെയാണ്.

സാജന്‍ എവുജിന്‍ deshabhimani

No comments:

Post a Comment