Saturday, April 19, 2014

കെ എല്‍ ബജാജിന് ആദരാഞ്ജലി

സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും സിഐടിയു അഖിലേന്ത്യാ വൈസ്പ്രസിഡന്റും മഹാരാഷ്ട്രയിലെ മുതിര്‍ന്ന ട്രേഡ്യൂണിയന്‍ നേതാവുമായ കെ എല്‍ ബജാജ് അന്തരിച്ചു. 78 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പകല്‍ 3ന് മുംബൈയിലായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച വൈകിട്ട് 5ന് ദാദര്‍ ശിവാജ് പാര്‍ക്ക് വൈദ്യുതി ശ്മശാനത്തില്‍.

അവിഭക്ത ഇന്ത്യയില്‍ പാകിസ്ഥാനിലെ ക്വെറ്റയിലാണ് ജനം. പിന്നീട് കുടുംബം ഡെറാഡൂണിലെത്തി. ചെറുപ്പകാലത്ത് ഭക്തനായിരുന്ന ബജാജ് വിദ്യാര്‍ഥി പ്രസ്ഥാനവുമായി അടുത്തു. കൊല്‍ക്കത്തയില്‍ റവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യയിലൂടെ രാഷ്ട്രീയജീവിതം തുടങ്ങിയ ബജാജ് 1964ല്‍ സിപിഐ എം അംഗമായി. കുറേക്കാലം അലഹാബാദിലെ പ്രിന്റിംഗ് പ്രസില്‍ പ്രൂഫ് റീഡറായി പ്രവര്‍ത്തിച്ചു. പോര്‍ച്ചുഗീസ് അധിനിവേശത്തില്‍ നിന്ന് ഗോവയെ വിമോചിപ്പിക്കുന്നതിനുള്ള പ്രസ്ഥാനത്തില്‍ സജീവ പങ്കാളിയായി അറസ്റ്റ് വരിച്ചു.

ഐക്യമഹാരാഷ്ട്രക്ക് വേണ്ടിയുള്ള പ്രക്ഷോഭത്തിലും പങ്കാളിയായി. അഞ്ചുദശകം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ പലവട്ടം ജയില്‍വാസം അനുഭവിച്ചു. ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകനായിരിക്കെ 1970ല്‍ സിഐടിയുവിന്റെ സ്ഥാപക സമ്മേളനത്തില്‍ പങ്കെടുത്തു. 1978ല്‍ സിഐടിയു മഹാരാഷ്ട്ര സെക്രട്ടറിയായി. 2008 ല്‍ 19-ാം പാര്‍ടി കോണ്‍ഗ്രസിലാണ് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഭാര്യ: പ്രഭ. മൂന്നുമക്കളുണ്ട്. ബജാജിന്റെ നിര്യാണത്തില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അനുശോചിച്ചു.

തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് വലിയ നഷ്ടം:സിഐടിയു

ന്യൂഡല്‍ഹി: മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് കെ എല്‍ ബജാജിന്റെ നിര്യാണത്തില്‍ സിഐടിയു സെക്രട്ടറിയറ്റ് അനുശോചിച്ചു. ബജാജിന്റെ നിര്യാണം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് ജനറല്‍ സെക്രട്ടറി തപന്‍ സെന്‍സന്ദേശത്തില്‍ പറഞ്ഞു. നന്നേ ചെറുപ്പത്തില്‍ ബജാജ് ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി. ആറര ദശകക്കാലം മഹാരാഷ്ട്രയില്‍ ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ സജീവമായി. ട്രേഡ്യൂണിയന്‍, പാര്‍ടി പ്രവര്‍ത്തനങ്ങള്‍ക്കിടെ പലവട്ടം ജയിലില്‍ അടയ്ക്കപ്പെടുകയും പൊലീസ് മര്‍ദനത്തിന് ഇരയാവുകയുംചെയ്തു. സിഐടിയു മഹാരാഷ്ട്ര ഘടകത്തിന്റെ സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ജീവിതാവസാനംവരെ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

കെ എല്‍ ബജാജിന്റെ വേര്‍പാടില്‍ പിബി അനുശോചിച്ചു

ന്യൂഡല്‍ഹി: സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും മുതിര്‍ന്ന ട്രേഡ്യൂണിയന്‍ നേതാവുമായ കെ എല്‍ ബജാജിന്റെ വേര്‍പാടില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അനുശോചിച്ചു. മഹാരാഷ്ട്രയില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ഉജ്വലനായ നേതാവിനെയാണ് പാര്‍ടിക്ക് നഷ്ടമായതെന്ന് പി ബി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പോര്‍ച്ചുഗീസ് അധിനിവേശത്തില്‍ നിന്ന് ഗോവയെ വിമോചിപ്പിക്കുന്നതിനുള്ള പോരാട്ടത്തിലുള്‍പ്പെടെ ഒട്ടേറെ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന അദ്ദേഹം പലകുറി ജയില്‍വാസവും അനുഭവിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും പിബി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment