Saturday, April 19, 2014

മോഡിക്കെതിരെ ബനാറസില്‍ മതനിരപേക്ഷതയുടെ ശബ്ദം

ബനാറസ്: നരേന്ദ്രമോഡിയുടെ വര്‍ഗീയരാഷ്ട്രീയത്തിനെതിരെ ബനാറസില്‍ ഉയരുന്നത് മതനിരപേക്ഷതയുടെ ശബ്ദം. ബനാറസിലെ സിപിഐ എം സ്ഥാനാര്‍ഥി ഹീരാലാല്‍ യാദവിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ മതനിരപേക്ഷത കാക്കാനുള്ള ആഹ്വനമാണ് ഉയര്‍ന്നുകേട്ടത്. അയോധ്യപ്രസ്ഥാനത്തിന്റെ ഭാഗമായി 1991ല്‍ ബനാറസില്‍ കൊലവിളി ഉയര്‍ത്തിയ സംഘപരിവാറിനെതിരെ വിട്ടുവീഴ്ചയില്ലാതെ പെരുതിയ സിപിഐ എം അത് ഇനിയും തുടരുമെന്നും അതിന്റെ ഭാഗമായാണ് നരേന്ദ്രമോഡിക്കെതിരായ മത്സരമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

വര്‍ഗീയ- ഫാസിസത്തിനെതിരെ ഇടതുപക്ഷം മാത്രമാണ് നിരന്തരം പൊരുതുന്നത്. കര്‍ഷകപ്രക്ഷോഭത്തിന്റെ നേതാവായ ഹീരാലാല്‍ യാദവിന്റെ തെരഞ്ഞെടുപ്പു പോരാട്ടം അതിന്റെ തുടര്‍ച്ചയാണെന്നും കാരാട്ട് പറഞ്ഞു. 1991ല്‍ ആദ്യമായി ബിജെപി ബനാറസില്‍നിന്ന് ജയിച്ചത് രണ്ടുദിവസംമുമ്പുണ്ടായ കലാപത്തെ മുതലെടുത്താണ്. തുടര്‍ന്നാണ് സംഘപരിവാര്‍ അയോധ്യക്കുശേഷം കാശിയും മഥുരയും എന്ന മുദ്രാവാക്യമുയര്‍ത്തിയത്. രണ്ടുവര്‍ഷത്തിനകം ഉത്തര്‍പ്രദേശിലെ കോശികലാനിലും ബറേലിയിലും വാരാണസിയിലും ഫൈസാബാദിലും വര്‍ഗീയകലാപങ്ങളുണ്ടായി. ഹിന്ദുത്വ അജന്‍ഡ ശക്തമായി തിരിച്ചുകൊണ്ടുവരുന്നതിനാണ് നരേന്ദ്രമോഡി ബനാറസില്‍ മത്സരിക്കുന്നത്. 80 സീറ്റുള്ള യുപിയില്‍ വര്‍ഗീയധ്രുവീകരണം ശക്തമാക്കി വോട്ടുനേടുകമാത്രമാണ് ബിജെപിയുടെ ലക്ഷ്യം. കോര്‍പറേറ്റുകളുടെ പൂര്‍ണ പിന്തുണ മോഡിക്കുണ്ട്. വര്‍ഗീയതയും കോര്‍പറേറ്റുകളും കൈകോര്‍ക്കുമ്പോള്‍ രാജ്യത്തിന്റെ ഭാവിയാണ് അപകടത്തിലാകുന്നത്. ഗുജറാത്ത് മാതൃകയെന്നാല്‍ കൃഷിഭൂമി ചുരുങ്ങിയ വിലയ്ക്ക് കോര്‍പറേറ്റുകള്‍ക്ക് നല്‍കുക എന്നാണ്. മോഡിക്കെതിരെ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മോഡിയുടെ രാഷ്ട്രീയത്തെ ചെറുക്കാന്‍ ഇടതുപക്ഷത്തിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും കാരാട്ട് പറഞ്ഞു. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള സുപ്രധാന തെരഞ്ഞെടുപ്പാണ് ഇതെന്ന് കണ്‍വന്‍ഷനില്‍ സംസാരിച്ച പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രഭാത് പട്നായിക് പറഞ്ഞു. ഫാസിസത്തിന്റെ പ്രധാന രണ്ടു ലക്ഷണങ്ങളില്‍ ഒന്ന് കോര്‍പറേറ്റുകള്‍ ഒറ്റക്കെട്ടായി മോഡിയെ പിന്തുണയ്ക്കുന്നതാണ്. രണ്ടാമത്തെ ലക്ഷണം ന്യൂനപക്ഷങ്ങളെ ശത്രുവാക്കി കണ്ടുകൊണ്ടുള്ള ബിജെപി പ്രചാരണമാണ്. ഹിറ്റ്ലര്‍ ജൂതരെയെന്നപോലെയാണ് സംഘപരിവാര്‍ ന്യൂനപക്ഷങ്ങളെ കാണുന്നത്. മോഡിയും നവ ഉദാരവല്‍ക്കരണമാണ് നടപ്പാക്കുക. അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. അപ്പോള്‍ അയല്‍രാജ്യങ്ങളായ പാകിസ്ഥാനനെയും ബംഗ്ലാദേശിനെയും കുറ്റംപറഞ്ഞ് മോഡി ജനശ്രദ്ധ തിരിച്ചുപിടിക്കും.

മോഡിയുടെ വരവ് സാമൂഹ്യവിപ്ലവങ്ങളെ പിന്നോട്ടുവലിക്കുകയുംചെയ്യും- പ്രഭാത് പട്നായിക് ഓര്‍മിപ്പിച്ചു. ഗുജറാത്തില്‍ തനിക്കെതിരെ ശബ്ദിച്ച എല്ലാവരെയും നിശബ്ദരാക്കിയ മോഡിക്ക് എങ്ങനെ ഒരു നല്ല ഭരണകര്‍ത്താവാകാന്‍ കഴിയുമെന്ന് കണ്‍വന്‍ഷനില്‍ സംസാരിച്ച ടീസ്റ്റ സെറ്റില്‍വാത് ചോദിച്ചു. മോഡിക്കെതിരെ ബിജെപിയില്‍ കലാപമുയര്‍ത്തിയ ഹരേണ്‍ പാണ്ഡെയും പൊലീസുകാരെയും ഉദ്യോഗസ്ഥരെയും മോഡി നിശബ്ദമാക്കിയ രീതി ക്രൂരമാണ്. അന്വേഷണ കമീഷനെപ്പോലും മോഡി വെറുതെവിട്ടില്ലെന്നും ടീസ്റ്റ പറഞ്ഞു. വൈവിധ്യങ്ങളിലെ ഏകത്വത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് ബനാറസ് എന്നും ഈ വൈവിധ്യങ്ങളെ തകര്‍ക്കാനാണ് മോഡി ബനാറസില്‍ മത്സരിക്കുന്നതെന്നും ചടങ്ങില്‍ സംസാരിച്ച സ്ഥാനാര്‍ഥി ഹീരാലാല്‍ യാദവ് പറഞ്ഞു. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പ്രൊഫസര്‍മാരും ബുദ്ധിജീവികളും കവികളും ചടങ്ങില്‍ പങ്കെടുത്തു.

വി ബി പരമേശ്വരന്‍ deshabhimani

No comments:

Post a Comment