Tuesday, July 5, 2011

50 ശതമാനം മെറിറ്റ് സീറ്റ് നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് വി എസ്

സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശനത്തില്‍ സമൂഹ്യ നീതിയില്‍ അധഷ്ഠിതമായ അമ്പത് ശതമാനം സീറ്റ് സര്‍ക്കാര്‍ മെറിറ്റില്‍ നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തില്‍ ഉറപ്പ് നല്‍കിയതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2006ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയ നിയമം സുപ്രിം കോടതിയുടെ പരിഗണനയിലാണ്. സമാനമായ വ്യവസ്ഥകളോടെ മധ്യപ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയ നിയമം സുപ്രിം കോടതി ഒരു ഇടക്കാല വിധിയിലൂടെ അംഗീകരിച്ചു. ഈ വിഷയത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഭരണഘടനാ ബഞ്ചിന് കൈമാറി. ഈ സാഹചര്യത്തില്‍ 2006 ലെ സ്വാശ്രയ നിയമം ഭരണഘടനാ ബഞ്ചിലേക്ക് റഫര്‍ ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ മാനേജുമെന്റുകളുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതിപക്ഷ നേതാവുമായി ആലോചിച്ച് സ്വാശ്രയ പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. വിദ്യാര്‍ഥി സമരങ്ങളെ അടിച്ചമര്‍ത്തുന്ന പ്രവണത ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. വിദ്യാര്‍ഥികള്‍ക്കെതിരെ ഉണ്ടായ അക്രമസംഭവങ്ങള്‍ സംബന്ധിച്ച് നേരിട്ട് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാടുകള്‍ ധിക്കാരപരമാണ്. യു ഡി എഫിലെ തന്നെ ചില ഘടക കക്ഷികളുടെ ആശിര്‍വാദമാണ് ഇത്തരം നിഷേധാത്മകമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് ശക്തി പകരുന്നത്. ഇക്കാര്യവും സര്‍വകക്ഷി യോഗത്തില്‍ ഉന്നയിച്ചിട്ടുണ്ട്. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് എല്‍ ഡി എഫിന്റെ ലക്ഷ്യം. ഇത് യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഒരാളുടെ ശിക്ഷ ഇളവ് ചെയ്ത സംഭവങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടില്ലെന്ന് ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബാലകൃഷ്ണ പിള്ളയ്ക്ക് പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വി എസ് പറഞ്ഞു.

പിള്ളയും മകനും ഉള്‍പ്പെടുന്ന യു ഡി എഫ് ശിക്ഷ ഇളവ് ചെയ്യണമെന്ന് ജയില്‍ ഡി ജി പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികൂലമായ മറുപടിയാണ് ഡി ജി പി നല്‍കിയത്. ഇതിനെ മറികടന്നാണ് പിള്ളയ്ക്ക് ഇപ്പോള്‍ പരോള്‍ അനുവദിച്ചത്. ഈ ശരിയായ രീതിയല്ല. ഇത്തരം നെറികെട്ട നിലപാടുകളില്‍ നിന്നും യു ഡി എഫ് സര്‍ക്കാര്‍ പിന്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ നിധിയുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. കോടതി വിധി വന്ന ശേഷം ഇക്കാര്യത്തില്‍ യുക്തമായ നിലപാട് സ്വീകരിക്കും. ഇപ്പോള്‍ കണ്ടെത്തിയ നിധി ശേഖരം രാജാവിന്റെ വകയെന്നാണ് മാര്‍ത്താണ്ഡവര്‍മ്മ കോടതിയില്‍ അറിയിച്ചത്. എന്നാല്‍ 1947 ല്‍ രാജഭരണം അവസാനിപ്പിച്ച് ജനായത്ത ഭരണം ആരംഭിച്ചു. നിധിയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങള്‍ വിവിധ സാമുദായിക നേതാക്കള്‍ പ്രകടിപ്പിക്കുന്നുണ്ട്. കോടതി വിധി വന്ന ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കും.

സി പി എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് ശരിയായ തീരുമാനമാണ്. ഈ തീരുമാനം തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയുമായിരുന്നതായും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

janayugom 050711

2 comments:

  1. സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശനത്തില്‍ സമൂഹ്യ നീതിയില്‍ അധഷ്ഠിതമായ അമ്പത് ശതമാനം സീറ്റ് സര്‍ക്കാര്‍ മെറിറ്റില്‍ നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തില്‍ ഉറപ്പ് നല്‍കിയതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete
  2. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് സീറ്റുകളില്‍ ഈ വര്‍ഷം 50-50 അനുപാതത്തില്‍ പ്രവേശനം നടത്തില്ല. അമ്പതു ശതമാനം സര്‍ക്കാരിന് നല്‍കില്ലെന്നും കഴിഞ്ഞ വര്‍ഷത്തെ മാനദണ്ഡമനുസരിച്ച് പ്രവേശനം നടത്തുമെന്നും ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ വക്താവ് ജോര്‍ജ് പോള്‍ പറയുന്നു. ഫീസും മുന്‍ വര്‍ഷത്തെപ്പോലെ ഈടാക്കുമെന്നും ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ReplyDelete